തലയോലപറമ്പ്: കാടു പിടിച്ചു കിടന്ന മുവാറ്റുപുഴയാറിന്റെ തീരം വെട്ടിത്തെളിച്ച് പൂചെടി നട്ട് വിദ്യാർഥികൾ പൂങ്കാവനമാക്കി. തലയോലപറമ്പ് വടയാർ ഇൻഫന്റ് ജീസസ് സ്കൂളിലെ വിദ്യാർഥികളാണ് പുഴയെ മാലിന്യവിമുക്തമാക്കി തീരം സംരക്ഷിക്കുന്നതിനായി അധ്യാപിക ബീന തോമസിന്റെ നേതൃത്വത്തിൽ പുഴയോരം ശുചീകരിച്ച് സൗന്ദര്യവൽക്കരിച്ചത്.
ടൂറിസം പ്രമോഷൻ കൗൺസിലിന്റെ പുഴയോരം റസ്റ്റോറന്റ് മുതൽ ഇളംകാവ് വരെയുള്ള പുഴ തീരമാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ അധ്യാപകരും പിടിഎ ഭാരവാഹികളും നാട്ടുകാരും ചേർന്ന് ശുചീകരിക്കുന്നത്. കാടും പടലും നീക്കി വെടിപ്പായ പുഴ തീരത്തെ മണ്ണിടിച്ചിൽ തടയാൻ വിദ്യാർഥികൾമുളം തൈകളും നട്ടു പരിപാലിക്കും.
ശുചീകരിച്ച പുഴ തീരത്ത് ഉദ്യാനമൊരുക്കുന്നതിന്റെ ഉദ്ഘാടനം ചെടി നട്ട് തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ സലിം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ, സ്കൂൾ മാനേജർ ഫാ.ജോൺസൺ കൂവേലി, പഞ്ചായത്ത് അംഗം സേതുലഷ്മി അനിൽകുമാർ , ഹെഡ്മിസ്ട്രസ് എൽസിജോൺ, അധ്യാപകരായ ബിനു. കെ. പവിത്രൻ, എൽസിറ്റ് സ്കറിയ, എം.സി. മറിയാമ്മ, ഉണ്ണിമിശിഹ പള്ളി കൈക്കാരൻ പോൾ അലക്സ് ,പിടിഎ പ്രസിഡന്റ് കെ. എം. വിനോദ്, ട്രഷറർ റോഷിൻ തുടങ്ങിയവർ സംബന്ധിച്ചു.
സ്കൂളിൽ കര നെൽ , കപ്പ, പച്ചക്കറികൃഷിയും മത്സ്യം വളർത്തലും വിജയകരമായി വിദ്യാർഥികൾ നടത്തി വരുന്നു. എറണാകുളം അങ്കമാലി കോർപ്പറേറ്റ് ടീച്ചേഴ്സ് ഗിൽഡ് മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയ ബീന തോമസാണ് കൃഷി പരിസ്ഥിതി പരിപോഷണത്തിനു നേതൃത്വം നൽകുന്നത്.
പുഴ തീരസംരക്ഷണത്തിനു അധ്യാപിക ബീന തോമസിനൊപ്പം വിദ്യാർഥികളായ ഇന്ദ്രജിത്ത്, റോണി ആന്റോ ,ആദർശ് രാജൻ, അതുൽ പ്രകാശ്, ടി.എസ്. ആദിത്യൻ, കെ.എസ്.ആകാശ് , അക്ഷയ് അനിൽകുമാർ , അരവിന്ദ്ഘോഷ്, അതുൽ സന്തോഷ്, ശ്രീവിശാഖ് എന്നിവരാണ് നേതൃത്വം നൽകുന്നത്.