കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽനിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ നീതുവിന്റെ തുറന്നുപറച്ചിൽ കാമുകനും വിനയായി. തന്നെ പലപ്പോഴും ബാദുഷ മർദിക്കുമായിരുന്നെന്നാണ് നീതു പറയുന്നത്.
ബിസിനസ് ആവശ്യത്തിനാണെന്നു പറഞ്ഞു വാങ്ങിയ പണം തിരികെ ചോദിച്ചപ്പോഴാണ് മർദിച്ചതെന്ന് നീതു പറയുന്നു. മാത്രമല്ല, എട്ടു വയസുകാരനായ തന്റെ മകനെ ഇയാൾ തല്ലിയിട്ടുണ്ടെന്നും നീതു പോലീസിനോടു പറഞ്ഞു. ഇതോടെ കുട്ടിയെ തട്ടിയെടുത്ത കേസിൽ ബന്ധമില്ലെങ്കിലും മറ്റു കേസുകളിൽ ഇയാൾ പ്രതിയായി.
കാമുകൻ ഇബ്രാഹിം ബാദുഷ നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചന, ബാലനീതി വകുപ്പ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
കാമുകിയായ നീതു രാജിനേയും അവരുടെ എട്ടു വയസുള്ള കുട്ടിയേയും ഇബ്രാഹിം മർദിച്ചെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നീതുവിൽനിന്ന് ഇയാൾ ലക്ഷങ്ങൾ തട്ടിയതായും വ്യക്തമായിട്ടുണ്ട്. കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ നീതു അറസ്റ്റിലായതോടെയാണ് മർദന വിവരങ്ങളും വഞ്ചനാ കുറ്റവും പുറത്തുവന്നത്.
അതേസമയം, മൂന്നു ദിവസം പ്രായമുള്ള കുട്ടിയെ തട്ടിയെടുത്ത കേസിൽ ഇബ്രാഹിം ബാദുഷയ്ക്ക് ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. തന്റെ കാമുകനായ ഇബ്രഹാമിനെ കബളിപ്പിക്കുന്നതിനാണ് നീതു കുട്ടിയെ തട്ടിയെടുത്തത്. കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു നീതുവിന്റെ ശ്രമം.
പലപ്പോഴായി ഇബ്രാഹിം തന്റെ പക്കൽനിന്നു പണവും സ്വർണവും കൈക്കലാക്കിയിട്ടുണ്ടെന്നും നീതു പോലീസിനോടു പറഞ്ഞു. നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇബ്രാഹിം ബാദുഷയെ ചോദ്യം ചെയ്യുകയും മർദനം സംബന്ധിച്ച് ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത ഇബ്രാഹിം ബാദുഷയെ നാളെ കോടതിയിൽ ഹാജരാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.