ഇരിക്കൂർ: നിലാമുറ്റം മഖാം മസ്ജിദ് ഭണ്ഡാരം കവർന്ന കേസിൽ മണ്ണൂർ സ്വദേശി അറസ്റ്റിൽ. മണ്ണൂരിലെ പുതിയപുരയിൽ സജീവനെ (41) യാണ് ഇരിക്കൂർ എസ്ഐ എം.വി. ഷീജു അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് ക്ഷേത്ര ഭണ്ഡാരം കവർന്ന കേസിൽ കതിരൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് റിമാൻഡിലായ പ്രതി കണ്ണൂർ സബ് ജയിലിലായിരുന്നു. നിലാമുറ്റം മഖാം മസ്ജിദിൽ മോഷണം നടത്തുന്ന ദൃശ്യം സിസിടിവി യിൽനിന്നു പോലീസിനു ലഭിച്ചതോടെയാണ് പ്രതിയെ കുറിച്ചു സൂചന ലഭിച്ചത്. തുടർന്ന് ഇയാളെ ഇന്നലെ വൈകുന്നേരം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയായിരുന്നു. മസ്ജിദിലെത്തിച്ചു തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ നാലിനാണ് മസ്ജിദിന്റെ പ്രവേശന കവാടത്തിലെ ഭണ്ഡാരത്തിൽനിന്ന് 15,000 രൂപയോളം കവർന്നത്. 2017ൽ പെരുവളത്ത്പറമ്പിൽ വ്യാപാര സ്ഥാപനത്തിന്റെ പുറകിൽ സൂക്ഷിച്ച 15 ക്വിൻറലോളം കമ്പി കവർന്ന കേസിൽ പ്രതിയായ ഇയാൾ അറസ്റ്റിലായി റിമാൻഡിലായിരുന്നു. ഇരിക്കൂർ ഇൻസ്പെക്ടർ വി.പി. സിധീഷ് അന്വേഷണത്തിനു മേൽനോട്ടം വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.