കരുമാലൂർ(എറണാകുളം): മാഞ്ഞാലി മാട്ടുപുറത്തു വീടുകയറി ഗുണ്ടാസംഘം സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒൻപതു പ്രതികൾക്കായി പോലീസ് അന്വേഷണം. ആറു പേർ വീടു കയറി ആക്രമണം നടത്തിയവരും ബാക്കി മൂന്നു പേർ ആക്രമണം നടത്തിയവർക്കു സഹായം ചെയ്തവരുമാണ്.
എരമംഗലത്ത് വീട്ടിൽ കുഞ്ഞുമൊയ്തീന്റെ മക്കളായ ഷാനവാസ് (42), നവാസ് (39) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ടു പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങളും ഇവരുമായി ബന്ധമുണ്ടെന്നു കരുതുന്ന അഞ്ചു പേരെയും ഇന്നലെ രാത്രി ആലങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, ആളറിയാതെ ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ശനിയാഴ്ച രാത്രി 10.30 യോടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ഇവരെ ആക്രമിച്ചത്. ഷാനവാസിനെ തേടിയെത്തിയ സംഘം ആദ്യം ആളുമാറി വീടിനു പുറത്തു റോഡിൽ നിൽക്കുകയായിരുന്ന നവാസിനെ ആക്രമിക്കുകയായിരുന്നു. ആളുമാറിയെന്ന് അറിഞ്ഞതോടെ സംഘം നവാസിനെ റോഡിൽ തള്ളിയിട്ടു വീട്ടിൽ എത്തിയെങ്കിലും വാതിൽ അടച്ചതിനാൽ അകത്തേയ്ക്കു കയറാൻ സാധിച്ചില്ല.
പിന്നീട് വാതിൽ തകർത്തു വീടിനകത്തു കയറി ഷാനവാസിനെ വെട്ടുകയായിരുന്നു. ഷാനവാസിന്റെ തലയ്ക്കും കഴുത്തിനും കൈക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷാനവാസിനെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വടിവാൾ കൊണ്ടുള്ള വെട്ടും ഇരുമ്പുകമ്പി കൊണ്ടുള്ള അടിയുമേറ്റാണ് നവാസിനു പരിക്കേറ്റത്. നവാസിനെ പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലതു കൈയുടെ ചൂണ്ടുവിരൽ ഒടിഞ്ഞ നിലയിലാണ്. ഭാര്യയെയും മക്കളെയും കുളിമുറിയിലാക്കി ഷാനവാസ് വാതിൽ അടച്ചതിനാൽ ഇവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
വീട്ടിലെ ഗൃഹോപകരണങ്ങളും ജനലുകളും വാതിലുകളും തകർത്ത ശേഷമാണ് സംഘം മടങ്ങിയത്. ശബ്ദം കേട്ട നാട്ടുകാർ എത്തിയപ്പോഴേക്കും ബൈക്കിൽ അക്രമികൾ രക്ഷപ്പെട്ടു.
ആലുവ റൂറൽ എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ആക്രമണം നടന്ന വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.
പറവൂർ മന്നത്തെ ഹോട്ടലിൽവച്ചു ഗുണ്ടാ സംഘത്തിൽപ്പെട്ടവരും ഹോട്ടലുടമയും തമ്മിലുണ്ടായ വാക്കേറ്റത്തിൽ ഹോട്ടലുടമയുടെ ഭാഗത്തുനിന്നു പ്രതികൾക്കെതിരേ സംസാരിച്ചതിന്റെ വൈരാഗ്യമാകാം ആക്രമണത്തിനു കാരണമെന്നാണ് പോലീസ് നിഗമനം.
വർഷങ്ങളായി ഗൾഫിൽ ഡ്രൈവറായി ജോലി നോക്കുന്ന ഷാനവാസ് രണ്ടു മാസമായി ലീവിൽ നാട്ടിൽ എത്തിയിട്ട്. ഇന്നലെ മടങ്ങാൻ ഇരിക്കെയാണ് സംഭവം നടന്നത്. ഇന്നു വ്യവസായ മന്ത്രി പി. രാജീവ് ആക്രമണം നടന്ന വീടു സന്ദർശിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.