കോട്ടയം: വിവാഹിതനാണ് എന്ന വിവരം മറച്ചുവച്ചു വീണ്ടും വിവാഹം കഴിച്ചു യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പോലീസ്പിടിയിലായ പാലാ പോണാട് കരിങ്ങാട്ട് രാജേഷ് (49) വിദേശത്ത് ജോലി വാഗ്ദാനം നൽകി ജോലി നൽകാതെ നിരവധി പേരെ വഞ്ചിച്ചതായും പോലീസ്.
പ്രതിക്കെതിരെ കാസർഗോഡ്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 2007 മുതൽ നിരവധി കേസുകൾ നിലവിലുണ്ട്. കണ്ണൂർ സ്വദേശിയായ രാജേഷ് 2007 കാലഘട്ടത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ തട്ടിപ്പു നടത്തി ഭാര്യയുമായി അവിടെനിന്നും എറണാകുളത്തേക്ക് താമസം മാറ്റി. അവിടെയും കേസുകളിൽ ഉൾപ്പെട്ടതിനെത്തുടർന്ന് 2012 ൽ പാലായിൽ താമസം ആരംഭിച്ചു.
കരൂരിൽ ചിട്ടി കന്പനി നടത്തിയിരുന്ന പ്രതിയുടെ സ്ഥാപനത്തിൽ അഞ്ചുവർഷം മുന്പ് ഭർത്താവ് മരിച്ച പൈക സ്വദേശിനിയായ യുവതി 2020 ജൂലൈ മാസത്തിൽ ജോലിക്കായി പ്രവേശിക്കുകയായിരുന്നു. മാതാപിതാക്കൾ മരിച്ചു പോയതാണെന്നും വിവാഹമോചിതനാണെന്നും യുവതിയെ ധരിപ്പിച്ച് അടുപ്പത്തിലായ പ്രതി 2021 ഓഗസ്റ്റ് 17ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ മാതാപിതാക്കളുടെ അനുവാദത്തോടെ രജിസ്റ്റർ വിവാഹം ചെയ്തു.
പിന്നീട് യുവതിയോടും രണ്ടു കുട്ടികളോടുമൊപ്പം കുറ്റില്ലത്തെ വാടകവീട്ടിൽ താമസം ആരംഭിച്ചു.യുവതിയുടെ സഹോദരനു ഷെയർ നൽകുന്ന ആവശ്യത്തിലേക്കായി, രാജേഷിന്റെ നിർദേശപ്രകാരം യുവതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്തുവാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് അമ്മയുമായി കെഎസ്എഫ്ഇ എലിക്കുളം ബ്രാഞ്ചിലെത്തിയ രാജേഷ് ഇവിടെ തനിക്കുണ്ടായിരുന്ന ചിട്ടിയുടെ ജാമ്യപേപ്പറിൽ അമ്മയെക്കൊണ്ട് ഒപ്പിടുവിച്ച് വിശ്വാസ വഞ്ചന നടത്തി 20 ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്കു മാറ്റിയെടുത്തു.
തുടർന്ന് പ്രതി തന്റെ ആദ്യ ഭാര്യയോടും 18 വയസുള്ള മകളോടുമൊപ്പം പാലായിൽ വാടക വീട്ടിലേക്കു താമസം മാറ്റി. വഞ്ചിക്കപ്പെട്ടതറിഞ്ഞു കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശില്പ ഐ പി എസിനു യുവതി പരാതി നൽകിയതിനെതുടർന്നു പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ കൂവപ്പള്ളിയിലുള്ള ഒളിസങ്കേതത്തിൽനിന്ന് എസ്എച്ച്ഒ കെ പി ടോംസണ്, എസ്ഐ അഭിലാഷ് എംഡി, എ എസ് ഐമാരായ ഷാജി എ റ്റി, ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പിടികൂടിയത്.
പ്രതിയെ ചോദ്യം ചെയ്തതിൽ നിരവധി ആളുകളിൽനിന്നു വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്നു സമ്മതിച്ചു. 2017ൽ വിദേശജോലി വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്തതിനു പ്രതിക്കെതിരെ പാലാ, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.