തിരുവനന്തപുരം: കണിയാപുരം കെഎസ്ആർടിസി ഡിപ്പോയിലെ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയെന്നു പോലീസ്. വിദേശത്തുനിന്നാണ് കോൾ എത്തിയതെന്നും ഭീഷണി സന്ദേശം മുഴക്കിയ ആളിനെ തിരിച്ചറിഞ്ഞുവെന്നും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെയാണ് കണിയാപുരം ഡിപ്പോയിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം തന്പാനൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. ഈ വിവരം ആറ്റിങ്ങൽ ഡിവൈഎസ്പിക്കു കൈമാറിയതിനെത്തുടർന്നു മണിക്കൂറുകളോളം ആറ്റിങ്ങൽ ഡിവൈഎസ്പി. സുനീഷ്ബാബു, മംഗലപുരം സിഐ. സജീഷ്, ബോംബ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഭീഷണി വ്യാജമായിരുന്നുവെന്നു പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
ബോംബ് ഭീഷണിയെത്തുടർന്ന് പോലീസ് പരിശോധന ആരംഭിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ നെറ്റ് കോളായിരുന്നുവെന്നു കണ്ടെത്തുകയും വിശദമായ അന്വേഷണത്തിൽ ഫോണ് വിളിച്ച ആളിനെ തിരിച്ചറിയുകയുമായിരുന്നു.
ഭീഷണി സന്ദേശം മുഴക്കിയ ആളിനെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി പോലീസ് മുന്നോട്ടു പോകുകയാണെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.