മഹാപ്രളയം കഴിഞ്ഞ് വർഷം ഒന്നാകുന്നു. തലമുറകൾ സ്വരുക്കൂട്ടിയതത്രയും പ്രളയമെടുത്തു. നടുവൊടിഞ്ഞ നാടും തളർന്നുവീണ മനുഷ്യരും ബാക്കിയായി. സഹജീവി സ്നേഹത്തിന്റെ അസാധാരണമായ സഹകരണത്തിൽ ജീവൻ പിടിച്ചുനിറുത്താനായി. ശേഷിക്കുന്നതെ ല്ലാം ദുഃസ്വപ്നങ്ങൾ മാത്രം. സമൃദ്ധി വിളയുന്ന, സന്തോഷം വിടരുന്ന നവകേരളത്തിൽ പുത്തൻ ഓണം ഉണ്ണാമെന്നായിരുന്നു പ്രളയാനന്തര നാടിന്റെ പ്രതീക്ഷ. കൈയും മെയ്യും മറന്ന് സന്നദ്ധ സംഘടനകൾ അതിനുവേണ്ടി ആകാവുന്നതിനപ്പുറവും യത്നിച്ചു. കൃത്യമായ പദ്ധതികളിലൂടെ നവകേരള നിർമിതിക്ക് അസ്തിവാരമിടേണ്ട സർക്കാർ സംവിധാനം പക്ഷേ, ഇപ്പോഴും മെല്ലെപ്പോക്കിൽത്തന്നെ.
പ്രളയം 435 പേരുടെ ജീവനെടുത്തു. യുഎൻ ഏജൻസികളുടെ കണക്കനുസരിച്ച് നഷ്ടം 26,718 കോടി രൂപയോളം വരും. പുനർനിർമാണത്തിന് 31,000 കോടി രൂപ വേണം. കണക്കുകൂട്ടാനാവത്ത അത്രയുമുണ്ട് പാരിസ്ഥിതിക നഷ്ടം. പൊതുആസ്തികളെല്ലാം ഇപ്പോഴും തകർന്ന അവസ്ഥയിലാണ്. അവയുടെ അറ്റകുറ്റപ്പണികൾക്ക് കോടികൾ ചെലവഴിക്കേണ്ടിവരും. കാർഷിക, ക്ഷീര മേഖല കുറഞ്ഞപക്ഷം പൂർവസ്ഥിതിയിലെങ്കിലുമെത്താൻ വർഷങ്ങളെടുക്കും.
നവകേരള നിർമിതിക്കായി രൂപംനൽകിയ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർ.കെ.ഐ) വലിയ പ്രതീക്ഷയാണു നൽകിയത്. എന്നാൽ, അതു വെറും ധനസമാഹരണ സംവിധാനമായി ചുരുങ്ങിയോ എന്നു സംശയം. പുനർനിർമാണത്തിനായി ലോകബാങ്ക് ആദ്യഗഡുവായി 1,750 കോടി രൂപ (26 കോടി ഡോളർ) അനുവദിച്ചിട്ടുണ്ട്. തകർന്ന വീടുകൾക്കും റോഡുകൾക്കും ഇനിയും കൃത്യമായ കണക്കില്ല. രേഖപ്പെടുത്തിയതിനേക്കാൾ വളരെയേറെയാണ് നഷ്ടക്കണക്കുകൾ. എന്തിനേറെ, പ്രളയത്തിന്റെ മൂലകാരണം കണ്ടെത്താൻ സമഗ്രമായ ഒരന്വേഷണം പോലും ഫലപ്രദമായി നടത്താനായിട്ടില്ല. അഥവാ, നടത്തിയിട്ടുണ്ടെങ്കിൽ അധി കമാരും അറിഞ്ഞിട്ടുമില്ല.
കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തിൽ സംസ്ഥാനത്ത് 15,521 വീടുകൾ പൂർണമായി തകർന്നെന്നാണു സർക്കാർ കണക്ക്. ഇതിൽ പുനർനിർമിക്കാനായത് 6,186 എണ്ണം മാത്രം. അതിലേറെയും ഉടമകൾ സ്വന്തം നിലയിൽ പൂർത്തിയാക്കിയതും. പൂർത്തിയാക്കിയ വീടുകൾക്കു മാത്രമാണ് നാലുലക്ഷം രൂപ സഹായമായി കിട്ടിയത്. ഭാഗികമായി തകർന്നത് 2,63,529 വീടുകൾ. ഇതിൽ 2,51,596 എണ്ണത്തിന് നഷ്ടപരിഹാരം നൽകി. വീടുകൾക്കു മാത്രമായി ഇതുവരെ 1,661 കോടി ചെലവിട്ടെന്നു സർക്കാർ കണക്കുകൾ പറയുന്നു.
സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ പലയിടങ്ങളിലും വീടുകൾ വച്ചു നൽകുന്നുണ്ട്. ഇതിനായി നാലു ലക്ഷം രൂപ സഹകരണ വകുപ്പിൽനിന്നും 95,100 രൂപ കേന്ദ്ര ദുരിതാശ്വാസ ഫണ്ടിൽ നിന്നുമാണ് എടുക്കുന്നത്. എന്നാൽ, പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ കാര്യം തീർത്തും പരിതാപകരമാണ്. നിരവധി ആദിവാസി, പട്ടിക ജാതി കോളനികൾ ശാപമോഷം കാത്തു കഴിയുന്നു. സർക്കാർ കണക്കനുസരിച്ച് 8,745.74 കിലോമീറ്റർ റോഡ് പുനർനിർമിച്ചു. പ്രളയത്തിൽ തകർന്ന 91 പാലങ്ങളും കലുങ്കുകളും പുതുക്കിപ്പണിതു. ഇതിനെല്ലാംകൂടി 588.3 കോടി രൂപ ചെലവായി.
ഈ കണക്കുകളൊക്കെ ശരിയാണെന്നു സമ്മതിച്ചാൽ തന്നെയും മഹാദുരന്തം ഏല്പിച്ച കടുത്ത ആഘാതത്തിൽനിന്നു കേരളം ഇനിയും മോചിതമായിട്ടില്ല. സർക്കാരും സന്നദ്ധ സംഘടനകളുമൊക്കെ ഏറെക്കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്പോഴും സാധാരണക്കാരന്റെ ആശങ്ക തെല്ലും കുറഞ്ഞിട്ടില്ല. ഇനിയും എത്രനാൾ ഈ ദുരിതവും പേറി ജീവിക്കേണ്ടിവരും. കൈത്താങ്ങിനായുള്ള അവന്റെ വിലാപം കേൾക്കാതിരിക്കാനാകുമോ...
പ്രളയാനന്തര കേരളത്തെ ദീപികയുടെ റിപ്പോർട്ടർമാർ നോക്കിക്കാണുകയാണ്. “ഇങ്ങനെ മതിയോ നവകേരളം’’ പരന്പര ഇന്നു മുതൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.