തിരുവനന്തപുരം: കരിപ്പൂർ വിമാനദുരന്തസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ ഏഴംഗങ്ങളും നിയമസഭാ സ്പീക്കറും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ദുരന്തസ്ഥലത്തുണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടർക്കും എസ്പിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ ക്വാറന്റൈനിൽ പ്രവേശിച്ചത്. കൂടാതെ ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും സ്വയം നിരീക്ഷണത്തിലായി.
ഗവർണർ ഇന്നു രാജ്ഭവനിൽ ദേശീയപതാക ഉയർത്തുമെങ്കിലും പൂർണ സന്ദർശകവിലക്ക് ഏർപ്പെടുത്തി.
മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, എ.സി . മൊയ്തീൻ, വി.എസ്. സുനിൽകുമാർ, കെ.ടി. ജലീൽ, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, മറ്റു ജനപ്രതിനിധികൾ എന്നിവരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലിരുന്നു ഭരണം നിയന്ത്രിക്കും. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്ര സമ്മേളനവും ഒഴിവാക്കി.
മന്ത്രിമാർ ഔദ്യോഗിക വസതികളിലിരുന്നു ഭരണകാര്യങ്ങൾ നിർവഹിക്കും. ഇന്നത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പതാക ഉയർത്തലിലും മാറ്റം വരുത്തി. തിരുവനന്തപുരത്തു മുഖ്യമന്ത്രിക്കു പകരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.
നിയമസഭാ സമ്മേളനം 24നാണു നിശ്ചയിച്ചിട്ടുള്ളത്. ഇതിനുള്ളിൽ നിരീക്ഷണ സമയം കഴിയും. ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ നിയമസഭാ സമ്മേളനം നീണ്ടുപോയേക്കാം.
മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഫലം നെഗറ്റീവ് ആയാലും ഏഴുദിവസം നിരീക്ഷണത്തിൽ തുടരാനാണ് നിർദേശം. കെ.കെ. ശൈലജ, കെ.ടി ജലീൽ, എ.സി. മൊയ്തീൻ എന്നിവരുടെ പരിശോധനാഫലവും നെഗറ്റീവാണ്.
സ്ഥലം സന്ദർശിച്ചെങ്കിലും കോവിഡ് ബാധിച്ചവരുമായി സന്പർക്കം ഇല്ലാത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരീക്ഷണത്തിൽ പോകില്ല. എട്ടിനാണ് ഗവർണറും മുഖ്യമന്ത്രിയും അടങ്ങുന്ന സംഘം കരിപ്പൂർ വിമാനദുരന്ത സ്ഥലം സന്ദർശിച്ചത്.
മന്ത്രിമാരായ കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി. ജയരാജൻ, എ.കെ. ശശീന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കെ.ടി ജലീൽ, എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ എന്നിവർ കരിപ്പൂരിൽ ഔദ്യോഗിക സംഘത്തിനൊപ്പം ചേരുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.