കോട്ടയം: ടൂറിസത്തിന്റെ വൈവിധ്യങ്ങൾ അനുഭവിച്ചറിയാൻ പറ്റുന്ന സ്ട്രീറ്റ് പദ്ധതി നടപ്പാക്കാൻ വിനോദ സഞ്ചാരവകുപ്പ്.ആദ്യഘട്ടമായി 10സ്ഥലത്ത് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ ത്യത്താല, പട്ടിത്തറ, കണ്ണൂർ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കാസർകോട് ജില്ലയിലെ വലിയ പറന്പ, ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ മറവൻതുരുത്ത് പഞ്ചായത്തും മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമമായ അയ്മനത്തെ മാഞ്ചിറയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓരോ പ്രദേശത്തിന്റെയും സാധ്യതയ്ക്ക് അനുസരിച്ച് കണ്ടറിയാനാവുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതും പരന്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകുന്നതുമായ സ്ട്രീറ്റുകൾ ഉറപ്പാക്കുന്നതാണു പദ്ധതി.
ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, എത്നിക് ക്യുസീൻ, ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്സ്പീരിയൻസ്, എക്സ്പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് എന്നിങ്ങനെ വിവിധ സ്ട്രീറ്റുകൾ നിലവിൽ വരും. കുറഞ്ഞത് മൂന്നു സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ പ്രോജക്ട് ഏരിയയിലും നടപ്പാക്കപ്പെടും. പൂർണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കാൻ വിഭാവനം ചെയ്യുന്ന പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും തദ്ദേശ വാസികൾക്കും മുഖ്യ പങ്ക് വഹിക്കാനാവും. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത പദ്ധതികൾ ആവിഷ്കരിക്കും.
മൂന്നു രീതിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ
ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്ന യുഎൻഡബ്ല്യൂടിഒയുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പദ്ധതിക്ക് രൂപം നൽകിയത്. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാറാണ് പദ്ധതി രൂപരേഖ തയാറാക്കിയത്. സുസ്ഥിരം, കണ്ടറിയാവുന്ന, ഉത്തരവാദിത്വമുള്ള, അനുഭവവേദ്യമായ, പാരന്പര്യ തനിമയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.
മൂന്നു വിഭാഗത്തിൽപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സ്ട്രീറ്റ് പദ്ധതിവഴി രൂപപ്പെടുക. ഇതുവരെ വിനോദ സഞ്ചാര പ്രവർത്തനങ്ങൾ ആരംഭിക്കാത്തതും ഭാവിയിലേക്ക് ഉയർത്തിക്കൊണ്ട് വരാവുന്നതുമായ ടൂറിസം കേന്ദ്രങ്ങളാണ് ഒന്നാമത്തേത്. രണ്ടാമതു രൂപപ്പെടുന്നത് അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളുടെ സാമീപ്യമുള്ളതും എന്നാൽ ടൂറിസ്റ്റുകൾക്ക് നവ്യാനുഭവങ്ങൾ സമ്മാനിക്കാനുതകുന്നതും താമസ ദൈർഘ്യം വർധിപ്പിക്കാനുതകുന്നതുമായ പ്രദേശങ്ങളാണ്. നിലവിൽ ചെറിയതോതിൽ ടൂറിസം പ്രവർത്തനങ്ങൾ നടന്നു വരുന്നതും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റാൻ കഴിയുന്നതുമായ പ്രദേശങ്ങളാണ് മൂന്നാമതു രൂപപ്പെടുന്നത്.
നാല് വർഷമാണ് പദ്ധതി നിർവഹണത്തിനായി തീരുമാനിച്ചിട്ടുള്ള കാലാവധി. പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെടുത്താനുതകുന്ന 1000 തദ്ദേശീയ യൂണിറ്റുകൾ രൂപീകരിക്കാനും ലക്ഷ്യമിടുന്നു. ഇവയിൽ വനിതാ സംരംഭങ്ങൾക്കും പാർശ്വവൽകൃത ജനവിഭാഗങ്ങളുടെ പദ്ധതികൾക്കും കാർഷിക വിനോദ സഞ്ചാര പദ്ധതികൾക്കും പ്രത്യേക സ്കീമുകളും ഉണ്ടാകും.
വിനോദ സഞ്ചാരമേഖലയെ ജനകീയവത്കരിക്കുന്നതിനും അനുഭവവേദ്യ ടൂറിസത്തിന്റെ നവ്യാനുഭവങ്ങൾ സമ്മാനിക്കുന്നതിനും സ്ട്രീറ്റ് പദ്ധതിക്കാവുമെന്ന് ഉത്തരവാദിത്വ ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു.
ജിബിൻ കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.