കണ്ണൂർ: കണ്ണൂരിന്റെ മണ്ണിൽനിന്നു സിപിഎം രാഷ്ട്രീയത്തിലെ ചെന്താരകമായി മാറിയ കോടിയേരി ബാലകൃഷ്ണൻ ഇനി ജ്വലിക്കുന്ന ഓർമ. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മക്കളായ ബിനോയ്, ബിനീഷ് എന്നിവർ ചിതയ്ക്കു തീ കൊളുത്തി.
കണ്ണൂർ പയ്യാന്പലം കടൽത്തീരത്തെ ചിത കത്തിയെരിയുന്പോൾ ആയിരങ്ങളുടെ കണ്ഠങ്ങളിൽനിന്നും മുഴങ്ങി ""ഇല്ല, ഇല്ല മരിക്കുന്നില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ''.
ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതിമണ്ഡപത്തിനു മധ്യത്തിലായും പി. കൃഷ്ണപിള്ള, അഴീക്കോടൻ രാഘവൻ, എകെജി, എൻ.സി. ശേഖർ, സുകുമാർ അഴീക്കോട്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവരുടെ കുടീരങ്ങൾക്കു സമീപവുമായാണു കോടിയേരിയുടെ അന്ത്യവിശ്രമം.
ഉച്ചകഴിഞ്ഞ് 2.15ഓടെ പാർട്ടി ഓഫീസിൽനിന്ന് ആരംഭിച്ച, ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര മൂന്നരയോടെയാണു പയ്യാന്പലത്ത് എത്തിയത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി, കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ എന്നിവർ ചേർന്ന് മൃതദേഹം സംസ്കാരത്തിനായി ആംബുലൻസിൽനിന്നു ചിതയ്ക്കരികിലേക്ക് എത്തിച്ചു.
തലശേരി മാടപ്പീടികയിലെ വീട്ടിൽനിന്നു മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നിശ്ചയിച്ചതിൽനിന്ന് ഒന്നരമണിക്കൂർ വൈകി 11.40 ഓടെയാണു സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലെത്തിയത്. പ്രിയപ്പെട്ട നേതാവിനെ ഒരുനോക്കു കാണാൻ പുലർച്ചെ മുതൽ നാടിന്റെ നാനാഭാഗത്തുനിന്നും പ്രവർത്തകരും നേതാക്കളും കണ്ണൂരിലേക്ക് ഒഴുകിയെത്തിയിരുന്നു.
കോടിയേരിയുടെ വസതിയിൽ രാവിലെ എത്തിയ മുഖ്യമന്ത്രിയും കുടുംബവും10.40ഓടെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ എത്തിച്ചേർന്നു. തൊട്ടുപിന്നിലായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരും സിപിഎം ഓഫീസിലെത്തി. തുടർന്നാണ് മൃതദേഹം അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ചത്.
ജില്ലാകമ്മിറ്റി ഓഫീസിന്റെ നടുത്തളത്തിൽ ചെന്പനിനീർപ്പൂക്കൾകൊണ്ട് അലങ്കരിച്ച പീഠത്തിലാണു കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം പൊതുദർശനത്തിനുവച്ചത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ആദരാഞ്ജലികളർപ്പിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, എം.ബി. രാജേഷ്, കെ.എൻ. ബാലഗോപാൽ, ആന്റണി രാജു, അഹമ്മദ് തേവർകോവിൽ, എ.കെ.ശശീന്ദ്രൻ എന്നിവരും പി.ബി അംഗങ്ങളായ എം.എ. ബേബി, ജി. രാമകൃഷ്ണൻ, എ. വിജയരാഘവൻ എന്നിവരും ആദരാഞ്ജലികളർപ്പിച്ചു.
12.35 ഓടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സിപിഎം ഓഫീസിലെത്തി കോടിയേരിക്ക് ആദരാഞ്ജലികളർപ്പിച്ച് കോടിയേരിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.