കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം) എന്ന നെറ്റ്വർക്ക് വഴി ആക്കണമെന്ന നിർദേശം വന്നു. ഇതനുസരിച്ച് എല്ലാ മാസവും ഈ സംവിധാനം വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുമെന്നാണ് അറിയിച്ചത്. എന്നാൽ, ഇത് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ ഇത് മുൻകൂറായി നൽകുകയാണെന്നാണ് ധനവകുപ്പ് അധികൃതർ പറയുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള അഞ്ചിനം സാമൂഹികസുരക്ഷാ പെൻഷനുകളിൽ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നീ മൂന്നിനങ്ങൾക്ക് യഥാക്രമം 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെയാണ് 6.88 ലക്ഷം പേർക്ക് കേന്ദ്രസഹായം ലഭിക്കുന്നത്. ഇതു കൃത്യമായി കിട്ടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം തന്നെ തുക നൽകുന്നത്. തുടർന്ന് റീ-ഇംപേഴ്സ്മെന്റിനായി കേന്ദ്രത്തെ സമീപിക്കുകയാണ് രീതി.
ഇത്തരത്തിൽ 2021 ജനുവരി മുതൽ സംസ്ഥാനം നൽകിയ കേന്ദ്രവിഹിതം കുടിശികയായിരുന്നു. ഇത് ലഭ്യമാക്കണമെന്ന് സംസ്ഥാനം നിരവധി തവണ ആവശ്യപ്പെട്ടതിനെത്തുടർന്ന് 2023 ജൂണ്‍ വരെയുള്ള കേന്ദ്രവിഹിതമായ 602.14 കോടി രൂപ കഴിഞ്ഞ വർഷം ഒക്ടോബറിൽ മാത്രമാണ് സംസ്ഥാനത്തിനു ലഭിച്ചത്. ഇതിനു ശേഷമുള്ള മാസങ്ങളിലെ തുക ലഭിച്ചിട്ടുമില്ല.