കേരളം നാളെ ബൂത്തിലേക്ക്
Thursday, April 25, 2024 1:49 AM IST
തിരുവനന്തപുരം: രാജ്യഭരണം നിശ്ചയിക്കാൻ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് നാളെ. സംസ്ഥാനത്തെ 2.77 കോടി വോട്ടർമാരാണ് നാളെ വിധിയെഴുതുന്നത്.
39 ദിവസം നീണ്ടനിന്ന പരസ്യപ്രചാരണം ഇന്നലെ സമാപിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെയും കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനരാത്രങ്ങൾ. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
വോട്ടിംഗ് ശതമാനം 80 ശതമാനമെങ്കിലും ഉയർത്താനുള്ള നീക്കമാണ് തെരഞ്ഞെടുപ്പു കമ്മീഷനും നടത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.67 ശതമാനമായിരുന്നു കേരളത്തിൽ വോട്ട് രേഖപ്പെടുത്തിയത്.
യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളാണ് പ്രധാനമായി സംസ്ഥാനത്തു മത്സര രംഗത്തുള്ളത്. ഭൂരിഭാഗം മണ്ഡലങ്ങളിലും യുഡിഎഫും എൽഡിഎഫും തമ്മിൽ നേർക്കുനേർ പോരാട്ടമാണെങ്കിലും ആറിടങ്ങളിലെങ്കിലും ത്രികോണ പോരാട്ടത്തിനു വേദിയാകുന്നുണ്ട്. സ്വതന്ത്രർ അടക്കം 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികൾ ജനവിധി തേടുന്നു.
വോട്ടർമാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 1.43 കോടി സ്ത്രീ വോട്ടർമാരും 1.34 കോടി പുരുഷ വോട്ടർമാരുമാണ് വിധി നിർണയിക്കുന്നത്. 25,231 ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. 30,238 ബാലറ്റ് യൂണിറ്റുകളും 32,698 വിവി പാറ്റുകളുമാണ് തയാറായിട്ടുള്ളത്. സുരക്ഷാ ക്രമീകരണത്തിനായി 66,303 പോലീസുകാരെയാണ് നിയോഗിച്ചത്.
കേന്ദ്രസേനകളിൽനിന്ന് 4,464 ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് എത്തി. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ 183 ഡിവൈഎസ്പിമാരാണ് നിയന്ത്രണത്തിനുള്ളത്. ഇരട്ടവോട്ടുകളും കള്ളവോട്ടുകളും തടയാൻ വിപുലമായ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഒരുക്കിയിട്ടുള്ളത്.
നാടിനെ ഇളക്കിമറിച്ച കൊട്ടിക്കലാശത്തോടെ ഇന്നലെ വൈകുന്നേരം ആറിനാണ് പരസ്യപ്രചാരണം സമാപിച്ചത്. ചിലയിടങ്ങളിൽ നേരിയ സംഘർഷാവസ്ഥയുണ്ടായി. ജൂണ് നാലിനാണ് വോട്ടെണ്ണൽ.