അവയവക്കടത്തിന്റെ സൂത്രധാരന്‍ സാബിത്; കൂട്ടാളി കൊച്ചി സ്വദേശി
Friday, May 24, 2024 6:20 AM IST
നെടുമ്പാശേരി/ ആലുവ: അവയവക്കടത്ത് കേസില്‍ ഇരകളെയും സ്വീകര്‍ത്താക്കളെയും കണ്ടെത്തിയിരുന്നത് അറസ്റ്റിലായ തൃശൂര്‍ സ്വദേശി സാബിത് നാസര്‍ തന്നെയെന്ന് പ്രത്യേക അന്വേഷണസംഘം. ഇരകളോടും സ്വീകര്‍ത്താക്കളോടും പാക്കേജ് തുക പറഞ്ഞ് ഉറപ്പിച്ചശേഷമാണ് വിദേശത്തേക്ക് കൊണ്ടുപോയിരുന്നത്. കേസിലെ മുഖ്യ സൂത്രധാരന്‍ സാബിത് തന്നെയാണെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.
കുവൈറ്റ് വഴി ഇറാനിലേക്കു കൊണ്ടുപോയിരുന്ന ആളുകള്‍ക്ക് ആശുപത്രിയിലും പിന്നീട് താമസിക്കാൻ ഫ്ളാറ്റ് ഒരുക്കിയിരുന്നതും ഇയാള്‍ തന്നെയാണ്. 20 ദിവസത്തിനു ശേഷമാണ് ഇവരെ മടക്കി അയയ്ക്കുന്നത്. 30 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെയാണ് സ്വീകര്‍ത്താക്കളില്‍നിന്ന് ഈടാക്കുന്നത്. ക്രിപ്റ്റോ കറന്‍സി വഴിയാണ് ഇടപാടുകള്‍ നടന്നിരുന്നതെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
പിന്നീട് ഇത് പണമായി അവയവദാതാക്കള്‍ക്ക് നല്‍കുന്നതാണ് ഇവരുടെ രീതി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സാബിത്തിന്റെ ഫോണില്‍നിന്ന് അന്വേഷണസംഘം പിടിച്ചെടുത്തു. ഇടനിലക്കാരന് എന്ന നിലയില്‍ തനിക്ക് തുച്ഛമായ കമ്മീഷന് മാത്രമാണ് ലഭിക്കുന്നതെന്നാണ് സാബിത്ത് നേരത്തേ പോലീസിനു നല്കിയ മൊഴി. അതേസമയം മാഫിയസംഘത്തിന്റെ വലയില്‍പ്പെട്ട് കബളിപ്പിക്കപ്പെട്ടവരില്‍ ആരെയും ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.
അന്വേഷണം കേരളത്തിന് പുറത്തേക്കും
ബംഗളൂരു, ഹൈദരാബാദ് നഗരങ്ങള്‍ക്കു പുറമേ ഡല്‍ഹിയില്‍നിന്ന് അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് ആളെ കടത്തിയിട്ടുണ്ടെന്ന സാബിത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായാണ് വിവരം. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 20 പേരെ ഇറാനില്‍ എത്തിച്ച് അവയവം കൈമാറ്റം ചെയ്തെന്നാണ് ഇയാളുടെ മൊഴി. കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.
തന്റെ കൂട്ടാളിയായ കൊച്ചി സ്വദേശിയെക്കുറിച്ചും ഇയാള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അവയവ വില്പനയ്ക്കായുള്ള മനുഷ്യക്കടത്തിന് നെടുമ്പാശേരിയില്‍ അടക്കം സഹായം ചെയ്തിരുന്നത് ഈ കൂട്ടാളിയാണ്. സംഘത്തിലെ മുഖ്യകണ്ണികളില്‍ ഒരാളായ ഹൈദരാബാദിലെ ഡോക്ടറെ പിടികൂടാനുള്ള ശ്രമവും തുടരുകയാണ്. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
ഒരു അവയവക്കടത്തിന് ആറ് ലക്ഷം വരുമാനം
സാബിത്തിന് ഒരു അവയവ ക്കടത്തിന് ആറു ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് പോലീസിന്റെ നിഗമനം. എന്നാല്‍, തനിക്ക് ഇറാനില്‍ താമസം, ഭക്ഷണം എന്നിവ തയാറാക്കുന്ന ജോലിയാണെന്നും വലിയ സാമ്പത്തിക നേട്ടം ലഭിച്ചിട്ടില്ലെന്നുമാണ് സാബിത്തിന്റെ വാദം. അവയവം നല്‍കാനായി ഇറാനിലെത്തിയ 20 പേരും ഇന്ത്യയിലേക്ക് തിരികെ വന്നിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്.