ഡിജിറ്റൽ സർവേ: നാലുലക്ഷം ഹെക്്ടർ ഭൂമി അളന്നു തിട്ടപ്പെടുത്തി: മന്ത്രി കെ. രാജൻ
Thursday, June 20, 2024 1:35 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു ഡിജിറ്റൽ റീസർവേയുടെ ഭാഗമായി ഒന്നര വർഷത്തിനിടെ നാലുലക്ഷം ഹെക്്ടർ ഭൂമി അളന്നു തിട്ടപ്പെടുത്തിയെന്നു മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. 2022 നവംബർ മുതൽ 2023 ജൂലൈ വരെ താരതമ്യേന കുറഞ്ഞ വിസ്തൃതി മാത്രമാണു സർവേ ചെയ്യാൻ കഴിഞ്ഞത്. ആധുനിക സർവേ ഉപകരണങ്ങൾ പൂർണമായും സജ്ജമായത് ഈ ജൂലൈയിലാണ്.
ആകെയുള്ളത് 38 ലക്ഷം ഹെക്ടർ ഭൂമിയാണ്. വനഭൂമി കഴിഞ്ഞാൽ 28 ലക്ഷം ഹെക്ടറാണുള്ളത്. രണ്ടുഘട്ടത്തിലായി തെരഞ്ഞെടുത്ത 400 വില്ലേജുകളിൽ 175 എണ്ണത്തിൽ ഫീൽഡ് സർവേ പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
മൂന്നാർ മേഖലയിൽ പട്ടയം ലഭിക്കാത്ത സാഹചര്യമുണ്ട്: മന്ത്രി
മൂന്നാർ മേഖലയിൽ നിരവധി പേർക്കു പട്ടയം ലഭിക്കാത്ത സാഹചര്യമുണ്ടെന്നു മന്ത്രി കെ. രാജൻ. കേരള ഹൈക്കോടതിയുടെ വണ്‍ എർത്ത് വണ്‍ ലൈഫ് കേസിലെ വിധിയെത്തുടർന്നുള്ളതാണ് ഈ സാഹചര്യം.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ 1964ലെ കേരള ഭൂമി പതിവ് ചട്ടങ്ങളുടെ പ്രാബല്യത്തീയതിക്കു ശേഷമുള്ള കൈവശങ്ങൾക്കു പട്ടയം നൽകാനാവില്ല. ചട്ടം 5-7 എന്നിവയുടെ സാധ്യത കോടതിയെ ബോധ്യപ്പെടുത്തി തടസം ഒഴിവാക്കി പട്ടയം നൽകാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
മദ്യനയം സംബന്ധിച്ചു യുഡിഎഫിന്റെ കാലത്തും ഡയറക്്ടർ യോഗം വിളിച്ചിട്ടുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്
യുഡിഎഫ് സർക്കാരിന്റെ സമയത്തും വിനോദസഞ്ചാരമേഖലയിൽ മദ്യനയവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു ടൂറിസം ഉൾപ്പടെയുള്ള വകുപ്പുകൾ യോഗങ്ങൾ വിളിച്ചിട്ടുണ്ടെന്നും അക്കാര്യങ്ങൾ വകുപ്പ് മന്ത്രി നേരിട്ട് അറിഞ്ഞിട്ടില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. മാസം നാൽപ്പതിലധികം യോഗങ്ങൾ ടൂറിസം ഡയറക്്ടർ നടത്തുന്നുണ്ട്. ഇതെല്ലാം വകുപ്പ് മന്ത്രി അറിയേണ്ടതില്ല.
മദ്യനയത്തിൽ ടൂറിസം വകുപ്പ് കൈകടത്തുന്നതിനെക്കുറിച്ചു പ്രതിപക്ഷ നിരയിൽ നിന്നുയർന്ന ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി. ഇക്കാര്യത്തിൽ ടൂറിസം ഡയറക്്ടറും താനും കാര്യങ്ങൾ വ്യക്തമാക്കിയതാണ്. യോഗം മന്ത്രിയുടെ അറിവോടെയല്ല. മദ്യനയത്തിൽ ടൂറിസം കൈകടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തിൽ ടൂറിസം വകുപ്പ് ഒരു നിർദേശവും അറിയിച്ചിട്ടില്ല: മന്ത്രി മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് ഒരു നിർദേശമോ നിലപാടോ അറിയിച്ചിട്ടില്ലെന്നു മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ടൂറിസം ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് പല യോഗങ്ങളും നടക്കാറുണ്ട്. അതും മദ്യനയവുമായി ഒരു ബന്ധവുമില്ല.
മദ്യനയവുമായി ബന്ധപ്പെട്ടു പലർക്കും പല താൽപര്യങ്ങളും ഉണ്ടാകും. അതിന്റെ അടിസ്ഥാനത്തിൽ പല പ്രചാരണങ്ങളും നടക്കും. ആ ഫ്രെയ്മിൽ തന്നെ ഉൾപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
സമഗ്രശിക്ഷാ കേരളയ്ക്കു കേന്ദ്രവിഹിതം കിട്ടിയില്ല: മന്ത്രി വി. ശിവൻകുട്ടി സമഗ്രശിക്ഷാ കേരളയ്ക്കു കേന്ദ്രവിഹിതത്തിൽ കുടിശികയായ തുക അനുവദിച്ചെങ്കിലും സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നു മന്ത്രി വി. ശിവൻകുട്ടി. പിഎംശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കണമെന്നു നിർദേശിച്ച് സംസ്ഥാനസർക്കാരിനു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നു കത്ത് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ പ്രവേശനം ജില്ലാ അടിസ്ഥാനത്തിലാണു നടത്തുന്നത്: മന്ത്രി പ്ലസ് വണ്‍ പ്രവേശനം ജില്ലാ അടിസ്ഥാനത്തിലാണു നടത്തുന്നതെന്നു മന്ത്രി വി. ശിവൻകുട്ടി. അലോട്ട്മെന്റുകൾ ജില്ലാ അടിസ്ഥാനത്തിലാണെങ്കിലും അതേ താലൂക്കിലുള്ള സ്കൂളിൽ പ്രവേശനത്തിനു മുൻൻഗണന ലഭിക്കാൻ അതേ താലൂക്കിൽ താമസിക്കുന്ന വിദ്യാർഥിക്ക് ഒരു ബോണസ് പോയിന്റും അതേ തദ്ദേശസ്ഥാപന പരിധിയിലെ വിദ്യാർഥിക്ക് അവിടെത്തന്നെ പ്രവേശനം ലഭിക്കാൻ രണ്ട് ബോണസ് പോയിൻന്റും മുൻഗണനയായി നൽകുന്നുണ്ട്.