ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 157 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് ആദ്യഗഡുവായാണ് കേന്ദ്രം തുക അനുവദിച്ചിരിക്കുന്നത്. 27 സംസ്ഥാനങ്ങൾക്കുമായി 11,092 കോടി രൂപ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ, സംസ്ഥാനങ്ങളുടെ റവന്യു കമ്മി നികത്തുന്നതിനായി 1,276 കോടി രൂപയും കേന്ദ്രസർക്കാർ കേരളത്തിനു നൽകും.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി കേന്ദ്രം ധനസഹായം നൽകണമെന്നു മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കു തുക അനുവദിച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തിനെതിരേയുള്ള നടപടികൾക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നു തുക വിനിയോഗിക്കാൻ നേരത്തേ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.
ക്വാറന്റൈൻ സൗകര്യങ്ങൾ സജ്ജമാക്കൽ, സാന്പിൾ ശേഖരണം, ലബോറട്ടറികൾ അടക്കം അധിക പരിശോധനാ കേന്ദ്രങ്ങൾ സജ്ജമാക്കൽ, ആരോഗ്യ പ്രവർത്തകർക്കും മുനിസിപ്പാലിറ്റി, പോലീസ്, അഗ്നിശമന സേന തുടങ്ങിയവർക്കുമുള്ള സംരക്ഷിത ഉപകരണങ്ങൾ വാങ്ങൽ, തെർമൽ സ്കാനർ, വെന്റിലേറ്ററുകൾ, എയർ പ്യൂരിഫയറുകൾ, സർക്കാർ ആശുപത്രികളിലേക്കുള്ള ഉപകരണങ്ങൾ വാങ്ങൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കാമെന്ന് ഉത്തരവിൽ പറയുന്നു.
സംസ്ഥാനങ്ങളുടെ റവന്യു കമ്മി നികത്തുന്നതിനായി കേരളം അടക്കം 13 സംസ്ഥാനങ്ങൾക്കായി 6,157.74 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളത്തിനു പുറമേ ആസാം, ഹിമാചൽപ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, തമിഴ്നാട്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ തുക അനുവദിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.