ന്യൂഡൽഹി: ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശം അംഗീകരിച്ചാണു നടപടി.
കേരളത്തിലേതടക്കം ഏഴ് ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടെന്നാണ് കമ്മീഷന്റെ തീരുമാനം. അതേസമയം, ബിഹാറിലെ ഒരു ലോക്സഭാ ഉപതെരഞ്ഞെടുപ്പും 56 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും നവംബർ മൂന്നിനും ഏഴിനുമായി നടത്തുമെന്നു കമ്മീഷൻ അറിയിച്ചു.
ചവറ, കുട്ടനാട് എന്നിവയ്ക്കു പുറമെ ആസാമിലെ രംഗപുര, ശിബസാഗർ, തമിഴ്നാട്ടിലെ തിരുവൊട്ടിയൂർ, ഗുഡിയാന്തം, പശ്ചിമ ബംഗാളിലെ ഫലകട എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളാണ് സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം ഉപേക്ഷിച്ചത്.
കേരളത്തിലേതു (2021 ജൂണ്‍ ഒന്ന്) പോലെ ആസാം (2021 മേയ് 31), തമിഴ്നാട് (2021 മേയ് 24), പശ്ചിമ ബംഗാൾ (2021 മേയ് 30) നിയമസഭകളുടെ കാലാവധി അവസാനിക്കാൻ ഏതാനും മാസങ്ങളേയുള്ള എന്നു കമ്മീഷൻ വിലയിരുത്തി.
ഇപ്പോൾ തെരഞ്ഞെടുപ്പു നടത്തിയാലും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസമേ പ്രവർത്തിക്കാൻ അവസരം കിട്ടൂ എന്നും തെരഞ്ഞെടുപ്പു നടത്തുന്നതിനു ഭീമമായ ചെലവുണ്ടെന്നും സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ബിഹാറിലെ വാൽമികി നഗറിലാണ് ലോക്സഭാ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുകൂടാതെ, ഛത്തീസ്ഗഡ് (ഒന്ന്), ഗുജറാത്ത് (എട്ട്), ഹരിയാന (ഒന്ന്), ജാർഖണ്ഡ് (രണ്ട്), കർണാടക (രണ്ട്), മധ്യപ്രദേശ് (28), മണിപ്പൂർ (രണ്ട്), നാഗാലാൻഡ് (രണ്ട്), ഒഡീഷ (രണ്ട്), തെലുങ്കാന (ഒന്ന്), ഉത്തർപ്രദേശ് (ഏഴ്) എന്നീ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചു. 54 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ മൂന്നിനും ബിഹാറിലെ ലോക്സഭാ സീറ്റിലേക്കും മണിപ്പൂരിലെ രണ്ട് നിയമസഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ ഏഴിനും നടക്കും.
വോട്ടെണ്ണൽ എല്ലായിടത്തും നവംബർ പത്തിനാണ്. മണിപ്പൂർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഒക്ടോബർ പത്തിനും മണിപ്പൂരിൽ ഒക്ടോബർ 13നും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 20 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് അനുബന്ധമായുള്ള സംഭവവികാസങ്ങളെ തുടർന്നാണ് മധ്യപ്രദേശിൽ 28 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള 28 എംഎൽഎമാർ വിമത നീക്കം നടത്തിയതിനെത്തു ടർന്നു കമൽനാഥ് സർക്കാരിനു രാജിവയ്ക്കേണ്ടിവന്നു. ഈ സാഹചര്യത്തിൽ നവംബർ മൂന്നിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മധ്യപ്രദേശിൽ നിർണായകമാകും.
230 അംഗങ്ങളുള്ള നിയമസഭയിൽ ഭരണത്തിലുള്ള ബിജെപിക്കു 107ഉം കോണ്‍ഗ്രസിനു 88 (നേരത്തെ 116) ഉം സീറ്റുകളാണുള്ളത്.
ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.