ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ രാജ്യത്തെ രോഗികളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിനത്തിലും രണ്ടേകാൽ ലക്ഷവും കടന്നു കുതിക്കുന്നു.
ഇന്നലെ 24 മണിക്കൂറിനിടെ 2,34,692 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 1,341 പേർ മരിച്ചതോടെ കോവിഡ് മൂലമുള്ള ഇന്ത്യയിലെ ആകെ മരണം 1.75 ലക്ഷം കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണം ഇന്നലെ 16,79,740 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ മൊത്തം എണ്ണം 1,45,26,609 ആയി.
ഇതുവരെ 1,26,71,220 പേർ രാജ്യത്ത് കോവിഡ് മുക്തരായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച 1.45 കോടി പേരിൽ 1,75,649 പേർ മരിച്ചു. ഇന്നലെ വരെ 11,99,37,641 പേർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്.
ഇന്നലെ മരിച്ച 1,341 പേരിൽ പകുതിയിലേറെ മഹാരാഷ്ട്ര, ഡൽഹി, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര- 398, ഡൽഹി- 141, ഛത്തീസ്ഗഡ്- 138, യുപി-103, ഗുജറാത്ത്- 94, കർണാടക- 78, മധ്യപ്രദേശ്- 60, ജാർഖണ്ഡ്-56, പഞ്ചാബ്-50, തമിഴ്നാട്-33 എന്നിങ്ങനെയാണു മരണം.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ മഹാരാഷ്ട്രയിലാണ് അതീവരൂക്ഷമായത്. ഛത്തീസ്ഗഡ്, യുപി സംസ്ഥാനങ്ങളിലും കേസുകൾ കുത്തനെ കൂടി. മൊത്തം കേസുകളുടെ 85.83 ശതമാനവും ഈ സംസ്ഥാനങ്ങളും കേരളവും അടക്കം 10 സംസ്ഥാനങ്ങളിലാണ്. എന്നാൽ ലക്ഷദ്വീപ്, ആൻഡമാൻ, ലഡാക്, മണിപ്പുർ, സിക്കിം, മിസോറം, ത്രിപുര, അരുണാചൽ അടക്കം ഒന്പതു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിൽ ഒരു മരണം പോലുമില്ല.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.