ന്യൂഡൽഹി: അധഃസ്ഥിതരുടെ അവകാശങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ഈശോസഭാ വൈദികൻ ഫാ. സ്റ്റാൻ സ്വാമി (ഫാ. സ്റ്റനിസ്ലാവോസ് ലൂർദ് സ്വാമി - 84) തടവിൽ കഴിയവേ ആശുപത്രിയിൽ അന്തരിച്ചു. മുംബൈ ഹോളി ഫാമിലി ആശുപത്രിയിലെ വെന്റിലേറ്ററിൽ ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടർന്നു ശനിയാഴ്ചയാണ് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.
എൽഗാർ പരിഷത് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചിരുന്ന അദ്ദേഹത്തിന് പ്രാഥമിക ചികിത്സകൾ പോലും നിഷേധിക്കപ്പെടുകയും പിന്നീട് കോടതി ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തിയ കോടതി, അദ്ദേഹത്തിന്റെ മൃതദേഹം ബാന്ദ്ര സെന്റ് പീറ്റേഴ്സ് ഇടവക വികാരിയും മുംബൈ സെന്റ് സേവ്യേഴ്സ് കോളജ് മുൻ പ്രിൻസിപ്പലുമായ ഫാ. ഫ്രാസർ മസ്കരീനാസിനു കൈമാറണമെന്നും നിർദേശിച്ചു. ജയിലിൽ കഴിയവേ മരിച്ചതിനാൽ പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. ബോംബൈ ഹൈക്കോടതിയിൽ അദ്ദേഹത്തിന്റെ ജാമ്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഫാ. സ്റ്റാൻ സ്വാമി മരിച്ച വിവരം അഭിഭാഷകനും അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടറും കോടതിയെ അറിയിച്ചത്.
അഞ്ചു ദശാബ്ദക്കാലമായി ജാർഖണ്ഡിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ഫാ. സ്റ്റാൻ സ്വാമിയെ എൽഗാർ പരിഷത് കേസുമായി ബന്ധപ്പെടുത്തി മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് എൻഐഎ അറസ്റ്റ് ചെയ്തത്. എട്ടുമാസമായി മുംബൈയിലെ തലോജ ജയിലിൽ നരക യാതന അനുഭവിക്കുകയായുകയായിരുന്നു അദ്ദേഹം.
ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണെന്നും അദ്ദേഹത്തിന്റേത് കസ്റ്റഡി മരണമാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണത്തിന്റെ ഇരയാണ് ഫാ. സ്റ്റാൻ സ്വാമിയെന്നു സിപിഎം കുറ്റപ്പെടുത്തി. ഫാ. സ്റ്റാൻ സ്വാമി മനുഷ്യത്വവും നീതിയും അർഹിച്ചിരുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തു കടുത്ത ശിക്ഷ നൽകണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
പാർക്കിൻസണ്‍സ് രോഗമുള്ളതിനാൽ വെള്ളം കുടിക്കാൻ സ്ട്രോ വേണമെന്നതുൾപ്പടെയുള്ള ചെറിയ ആവശ്യങ്ങൾ പോലും ജയിൽ അധികൃതർ അദ്ദേഹത്തിനു നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണു കോടതി ഇടപെട്ട് സ്ട്രോയും സിപ്പറും അനുവദിച്ചത്. ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യത്തെ ശക്തമായി എതിർത്ത എൻഐഎ അദ്ദേഹത്തിന്റെ അനാരോഗ്യം തെളിയിക്കുന്നതിനു വ്യക്തമായ തെളിവുകളില്ലെന്നു കഴിഞ്ഞ മാസം കോടതിയിൽ പറഞ്ഞിരുന്നു. ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയായിരുന്നു ഫാ. സ്റ്റാൻ സ്വാമി.
വീഡിയോ കോണ്‍ഫറൻസിംഗിലൂടെ നടന്ന വിചാരണയ്ക്കിടെ തന്റെ ആരോഗ്യം പ്രതിദിനം ക്ഷയിച്ചുവരികയാണെന്നും ഇങ്ങനെ പോയാൽ മരണം ഉടൻ സംഭവിക്കുമെന്നും അദ്ദേഹം കോടതിയോടു പറഞ്ഞിരുന്നു. മുംബൈ തലോജ ജയിലിൽ ഒരു തരത്തിലുള്ള ചികിത്സയും ലഭിക്കുന്നില്ലെന്നും വൃത്തിഹീനമായ അന്തരീക്ഷത്തിലാണു കഴിയുന്നതെന്നും കഴിഞ്ഞയാഴ്ചയും അദ്ദേഹം കോടതിയെ ബോധിപ്പിച്ചിരുന്നു.
കഴിഞ്ഞ മേയ് 28ന് കോടതി ഉത്തരവിനെത്തുടർന്നാണ് ഫാ. സ്റ്റാൻ സ്വാമിയെ മുംബൈ ഹോളിഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയിരുന്നു. ജീവൻ രക്ഷിക്കാനുള്ള നടപടികളും അടിസ്ഥാന മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്തണമെന്നു കമ്മീഷൻ ഞായറാഴ്ച നിർദേശം നൽകി. ഫാ. സ്റ്റാൻ സ്വാമിക്ക് ചികിത്സ നിഷേധിച്ചു എന്ന ആരോപണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ തലോജ ജയിൽ സൂപ്രണ്ടിനോടും നേരത്തേ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ഫാ. സ്റ്റാൻ സ്വാമിക്ക് കോവിഡ് വാക്സിൻ പോലും ലഭിച്ചില്ല എന്നു വ്യക്തമാക്കുന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ജയിൽ അധികൃതരോട് വിശദീകരണം തേടിയത്. അതിനിടെ, തലോജ ജയിലിലെ സൂപ്രണ്ടിനെ സ്ഥലം മാറ്റി. എന്ത് കാരണത്താലാണ് സ്ഥലം മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഭീമ- കൊറേഗാവ് യുദ്ധം
മഹാരാഷ്ട്രയിലെ പൂനയ്ക്കടുത്തു കൊറേഗാവിൽ 1818ൽ ബ്രിട്ടീഷുകാരും മറാഠികളും തമ്മിലുണ്ടായ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കൊപ്പംനിന്ന് ദളിത്(മഹർ) വിഭാഗം പോരാടി മറാഠികളെ പരാജയപ്പെടുത്തിയിരുന്നു.
ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിനു ശില പാകിയ യുദ്ധമാണു ഭീമ-കൊറേഗാവ് യുദ്ധം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിക്കുവേണ്ടി മഹർ(ദളിത്) പോരാളികളാണു പേഷ്വ ബാജിറാവു രണ്ടാമന്റെ മറാഠാ സൈനികരെ കൊറേഗാവിൽവച്ചു പരാജയപ്പെടുത്തിയത്. 1817 ഡിസംബർ 31നു തുടങ്ങി 1818 ജനുവരി ഒന്നിനാണു കൊറേഗാവ് യുദ്ധം അവസാനിച്ചത്.
മഹറുകളുടെ പട്ടാള യൂണിറ്റിലെ അംഗങ്ങൾക്കായി പൂനയിൽ നിർമിച്ച സ്മാരകത്തിൽ 2018 ജനുവരി ഒന്നിനു കൊറോഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികം ആഘോഷിച്ചതു സംഘർഷത്തിനു കാരണമായി. ദളിതർക്കുനേരെ മുംബൈയിലും പടിഞ്ഞാറൻ മഹാരാഷ്ട്രയിലും വ്യാപക അക്രമം അരങ്ങേറി.
എൽഗർ പരിഷത്
പൂനയിലെ ശനിവാർവാഡയിൽ ദളിത് ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തിൽ 2017 ഡിസംബർ 31നു നടത്തിയ പരിപാടിയാണ് എൽഗർ പരിഷത്. ഇതാണു പിറ്റേ ദിവസം ഭീമ-കൊറേഗാവ് സംഘർഷത്തിനു കാരണമായതെന്നാണു സർക്കാർ വാദം. എൽഗർ പരിഷത്തിന്റെ മുന്നൊരുക്കങ്ങൾക്കും മറ്റും സാന്പത്തിക സഹായം നല്കിയതു മാവോയിസ്റ്റുകളാണെന്നാണു പോലീസ് ഭാഷ്യം.
ഫാ, സ്റ്റാൻ സ്വാമി, വരവര റാവു, റോണ വിൽസണ്‍, ഹാനി ബാബു, വെർനോണ്‍ ഗോണ്‍സാലസ്, ഷോമ സെൻ, മഹേഷ് റൗത്, സുരേന്ദ്ര ഗാഡ്ലിംഗ്, അരുണ്‍ ഫെരേര, സുധീർ നവാലെ, ഗൗതം നവ്ലാഖ, സുധ ഭരദ്വാജ്, ആനന്ദ തെൽതുംബ്ഡെ എന്നിവരെ ഇതുമായി ബന്ധപ്പെട്ടു പലപ്പോഴായി അറസ്റ്റ് ചെയ്തു.
ഇവർക്കു നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റുമായി) ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.