ന്യൂഡൽഹി: ജിഎസ്ടി കൗണ്‍സിലിന്റെ ശിപാർശകൾ നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ബാധ്യതയില്ലെന്ന് സുപ്രീംകോടതി. ജിഎസ്ടി കൗണ്‍സിലിന്റെ ശിപാർശകൾക്ക് ഉപദേശകസ്വഭാവം മാത്രമേയുള്ളൂ എന്നാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റീസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്.
ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണം നടത്താം. നിയമനിർമാണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു തുല്യ അധികാരമാണുള്ളത്. എന്നാൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സർവത്ര സ്വതന്ത്രരല്ലെന്നും പരസ്പരപൂരകമായ ഫെഡറലിസത്തിനാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.
ജിഎസ്ടി കൗണ്‍സിലിന്റെ ശിപാർശകൾ ഒരു കൂട്ടായ ചർച്ചയിൽനിന്ന് ഉരുത്തിരിയുന്നവയാണ്. എന്നാൽ, അവ ആജ്ഞാരൂപത്തിലുള്ളതല്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സഹകരണ, സമവായ പ്രവർത്തനങ്ങൾക്കാണ് ജിഎസ്ടി കൗണ്‍സിൽ ഉൗന്നൽ നൽകേണ്ടത്.
ഭരണഘടനയുടെ 246 എ വകുപ്പ് അനുസരിച്ച് പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും നികുതി നിയമനിർമാണത്തിന് തുല്യ അധികാരമാണുള്ളത്. എന്നാൽ, 279-ാം വകുപ്പ് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒറ്റയ്ക്കൊറ്റയ്ക്കായി സർവസ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
2016ലെ ഭരണഘടനാഭേദഗതി നിയമമനുസരിച്ച് 279ബി വകുപ്പു നീക്കം ചെയ്ത് 279(1) കൂട്ടിച്ചേർത്തതു പ്രകാരം ജിഎസ്ടി കൗണ്‍സിലിന്റെ ശിപാർശകൾക്ക് ഉപദേശക മൂല്യം മാത്രമേയുള്ളു എന്നു വ്യക്തമാക്കുന്നുണ്ടെന്നും കോടതി വിശദീകരിച്ചു. ജിഎസ്ടി കൗണ്‍സിൽ ശിപാർശകളിന്മേൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അനുസരണ ബാധ്യത ഉണ്ടാകുന്നത് സാന്പത്തിക ഫെഡറലിസത്തെ തകർക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിദേശ വ്യാപാരികളുടെ മുതൽമുടക്കിൽ വിദേശ കപ്പലുകൾ വഴി നടത്തുന്ന ചരക്കുനീക്കത്തിൽ ഇന്ത്യക്കാരായ ഇറക്കുമതിക്കാർക്ക് ഐജിഎസ്ടി ചുമത്തുന്നതിനെതിരേ നൽകിയ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരേ കേന്ദ്ര സർക്കാർ നൽകിയ അപ്പീലുകളിലാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.
ഫെഡറലിസം സുപ്രധാനം: സുപ്രീംകോടതി
ഫെഡറൽ സംവിധാനത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിനു മറ്റൊന്നിനു മേൽ കൂടുതൽ അധികാരം കൈയാളാൻ കഴിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.
ഇന്ത്യൻ ഫെഡറൽ സംവിധാനം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ സഹകരിച്ചു പ്രവർത്തിക്കുന്ന സംവിധാനമാണ്. ജിഎസ്ടി, എസ്ജിഎസ്ടി അടിസ്ഥാനത്തിലുള്ള നിയമനിർമാണാധികാരം വിനിയോഗിക്കുന്ന വേളയിൽ ജിഎസ്ടി കൗണ്‍സിലിന്റെ നിർദേശങ്ങൾ കണക്കിലെടുക്കണം.
എന്നാൽ, ജിഎസ്ടി കൗണ്‍സിലിന്റെ എല്ലാ ശിപാർശകളും കണക്കിലെടുക്കേണ്ട ബാധ്യത ഉണ്ടെന്ന് ഇതുകൊണ്ട് അർഥമാക്കുന്നില്ലെന്നും കോടതി വിശദീകരിച്ചു.
മാറ്റത്തിനു വഴി തെളിക്കും
ന്യൂഡൽഹി: സുപ്രീംകോടതി വിധി ജിഎസ്ടിയുടെ വ്യവസ്ഥകളിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണു പരാതിക്കാർക്ക് വേണ്ടി ഗുജറാത്ത് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹാജരായ അഭിഭാഷകൻ അഭിഷേക് രസ്തോഗി പറഞ്ഞു. ജിഎസ്ടി കൗണ്‍സിൽ ശിപാർശകൾക്ക് ഉപദേശകസ്വഭാവം മാത്രമേയുള്ളൂ എന്ന വിലയിരുത്തൽ, ജിഎസ്ടി അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.