മഹാ നാടകത്തിനു പരിസമാപ്തി ; ഉദ്ധവ് രാജിവച്ചു
Thursday, June 30, 2022 1:56 AM IST
ന്യൂഡൽഹി/മുംബൈ: മഹാരാഷ്ട്രയിൽ ഒരാഴ്ചയായി തുടരുന്ന രാഷ്ട്രീയനാടകങ്ങൾ അവസാനിപ്പിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. സഭയിൽ ഇന്നു ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനു പിന്നാലെ ഫേസ്ബുക്കിൽ ജനങ്ങളെ അഭിസംബോധന ചെയ്ത ഉദ്ധവ് രാജി പ്രഖ്യാപിക്കുകയായിരുന്നു.
മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിലെ ഒരു വിഭാഗം നടത്തിയ വിമത നീക്കമാണ് ശിവസേനയുടെ നേതൃത്വത്തിൽ കോൺഗ്രസിനും എൻസിപിക്കും പങ്കാളിത്തമുള്ള മഹാവികാസ് അഗാഡി സർക്കാരിന്റെ പതനത്തിനു വഴിതെളിച്ചത്.
ലെജിസ്ലേറ്റീവ് കൗൺസിൽ സ്ഥാനവും ഉദ്ധവ് രാജിവച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും എൻസിപി നേതാവ് ശരത് പവാറിനും നന്ദി അറിയിച്ച ഉദ്ധവ് ശിവസേനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനായെന്നും വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ച ഉദ്ധവ് താക്കറെ ശിവസൈനികരുടെ രക്തം ചീന്താൻ ആഗ്രഹിക്കുന്നില്ലെന്നും സന്ദേശത്തിൽ പറഞ്ഞു. അസാധാരണമായ രീതിയിലാണ് അധികാരത്തിലെത്തിയത്. പുറത്തേക്കു പോകുന്നതും സമാനമായ രീതിയിൽത്തന്നെ. എങ്കിലും ഞാൻ ഇവിടെത്തന്നെയുണ്ടാകും. ശിവസേനാ ഭവനിൽ ഒരിക്കൽക്കൂടി ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019 ലെ തെരഞ്ഞെടുപ്പിനു പിന്നാലെ എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ ആ വർഷം നവംബർ 28 നാണ് സംസ്ഥാനത്തിന്റെ 19- ാമതു മുഖ്യമന്ത്രിയായി ഉദ്ധവ് അധികാരമേറ്റത്. പാർട്ടിക്കുള്ളിലെ കലാപത്തെത്തുടർന്ന് രണ്ടുവർഷവും 212 ദിവസവം തികയുന്പോഴാണു രാജി.
ജയിലിൽ കഴിയുന്ന എംഎൽഎമാർക്കും വോട്ടവകാശം
വിശ്വാസവോട്ടിനെ നേരിടണമെന്ന ഗവർണറുടെ തീരുമാനത്തിനെതിരേ ഉദ്ധവ് താക്കറെ പക്ഷം നൽകിയ ഹർജിയിലെ ആവശ്യം സുപ്രീംകോടതി അനുവദിച്ചില്ല.
കേസിൽ വിശദമായ വാദം കേട്ട ശേഷമായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം. ജയിലിൽ കഴിയുന്ന എംഎൽഎമാരായ നവാബ് മലിക്കിനും അനിൽ ദേശ്മുഖിനും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാം.
കേന്ദ്ര ഏജൻസികൾ കുറ്റക്കാർ ആണെന്നു കണ്ടെത്തിയവരെ മാത്രം ഒഴിവാക്കിയാൽ മതിയെന്നും കോടതി വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പു നടത്തുന്നതു ഫലപ്രദമല്ലെന്നു കരുതുന്നില്ല. എന്നാൽ ആധികാരികമായല്ല വിശ്വാസ വോട്ടെടുപ്പു നടന്നത് എന്നു കണ്ടെത്തിയാൽ പിന്നീട് റദ്ദാക്കുമെന്നും കോടതി വാക്കാൽ ചൂണ്ടിക്കാട്ടി.
വൈകുന്നേരം 5.30ന് ആരംഭിച്ച വാദം രാത്രി 8.20 വരെ തുടർന്നു. പിന്നീട് ഒൻപതു മണിക്കു വിധി പറയുകയായിരുന്നു.