ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അദാനി വിഷയത്തിൽ ശതകോടികളുടെ അഴിമതി ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ മൂന്നാംദിവസവും പൂർണമായി സ്തംഭിച്ചു. അദാനി പ്രശ്നം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ ഭയന്നാണ് ലോക്സഭയും രാജ്യസഭയും മിനിറ്റുകൾക്കുള്ളിൽ പിരിഞ്ഞ് കേന്ദ്രസർക്കാർ ഒളിച്ചോടുന്നതെന്ന് 16 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ കുറ്റപ്പെടുത്തി.
പാർലമെന്റിലെ മഹാത്മാഗാന്ധിപ്രതിമയ്ക്കു മുന്നിൽ പ്ലക്കാർഡുകളുമായി ഇന്നലെ രാവിലെ പ്രതിഷേധ ധർണ നടത്തിയ ശേഷമായിരുന്നു പ്രതിപക്ഷ എംപിമാർ സഭയിലെത്തിയത്. സംയുക്ത പാർലമെന്ററി സമിതിയോ സുപ്രീംകോടതി നിരീക്ഷണത്തിലുള്ള അന്വേഷണമോ പ്രഖ്യാപിച്ചേ മതിയാകൂവെന്ന് എഐസിസി അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പലതും മറയ്ക്കാനുള്ളതുകൊണ്ടാണ് കേന്ദ്രം അന്വേഷണത്തെ ഭയക്കുന്നതെന്നു പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
സാധാരണ നടപടികൾ നിർത്തിവച്ച് അടിയന്തരപ്രാധാന്യമുള്ള അദാനി വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ലോക്സഭയിൽ സ്പീക്കർ ഓം ബിർലയും രാജ്യസഭയിൽ ചെയർമാൻ ജഗദീപ് ധൻകറും തള്ളി. തുടർന്ന് ഉച്ചകഴിഞ്ഞു രണ്ടുവരെ ഇരുസഭകളും നിർത്തിവച്ച ശേഷം വീണ്ടും ചേർന്നെങ്കിലും മിനിറ്റുകൾക്കുള്ളിൽ ഇരുസഭകളും പിരിഞ്ഞതായി പ്രഖ്യാപിച്ച് സഭാധ്യക്ഷന്മാർ സ്ഥലംവിട്ടു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദിപ്രമേയചർച്ച മൂന്നു ദിവസം മുടങ്ങിയത് അപൂർവതയായി. ഇന്നു ചർച്ച തുടങ്ങാനാകും സർക്കാർ ശ്രമം.
രാജ്യസഭയിൽ ഉച്ചകഴിഞ്ഞു ചേർന്നപ്പോൾ പ്രതിപക്ഷ നേതാവിനെയോ മറ്റുള്ളവരയോ ഒരു വാക്കു പറയാൻ പോലും അനുവദിക്കാതെയാണു പിരിഞ്ഞത്. സ്ഥിരം നടപടിക്രമങ്ങൾ സ്വീക രിക്കുന്പോൾ അംഗങ്ങൾക്ക് എല്ലാ ആവിഷ്കാര സ്വാതന്ത്ര്യവുമുണ്ടെന്ന് ചെയർമാൻ ധൻകർ പറഞ്ഞു.
എന്നാൽ പ്രതിപക്ഷ നേതാവിനെ വിഷയം ഉന്നയിക്കാനെങ്കിലും അനുവദിക്കണമെന്ന് ജയ്റാം രമേശ്, ദിഗ്വിജയ് സിംഗ് തുടങ്ങിയവർ ചൂണ്ടിക്കാട്ടി. ലോക്സഭയിലും പ്രതിപക്ഷ നേതാക്കളെ വിഷയം ഉന്നയിക്കാൻ അനുവദിച്ചില്ല. ഇതേത്തുടർന്ന് എംപിമാർ മുദ്രാവാക്യംവിളി തുടങ്ങിയപ്പോഴേക്കും സഭ പിരിഞ്ഞതായി പ്രഖ്യാപിച്ചു.
അദാനി സർക്കാർ വീഴുന്നു എന്ന പ്രതിപക്ഷ മുദ്രാവാക്യം സർക്കാരിനെ പ്രതിരോധത്തിലാക്കി. മുദ്രാവാക്യം വിളി രാജ്യതാത്പര്യം അല്ലെന്നു സ്പീക്കർ പറഞ്ഞു.
അദാനി വിഷയത്തിൽ സർക്കാരിന്റെ പങ്കു വ്യക്തമാണെന്നും ജനങ്ങളുടെ കോടിക്കണക്കിനു രൂപയാണു നഷ്ടമായതെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. എസ്ബിഐ, എൽഐസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടമായ കോടികൾ സാധാരണ ജനങ്ങളുടേതാണ്. മല്ലികാർജുൻ ഖാർഗെ, പി. ചിദംബരം, ടി.ആർ. ബാലു, എളമരം കരീം, ബിനോയ് വിശ്വം, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, ജോസ് കെ. മാണി തുടങ്ങിയ നേതാക്കൾ രാവിലെ നടന്ന പ്രതിപക്ഷ യോഗത്തിലും പിന്നീടു നടന്ന ധർണയ്ക്കും നേതൃത്വം നൽകി.
കോണ്ഗ്രസ്, ഡിഎംകെ, ടിഎംസി, എഎപി, എസ്പി, എൻസിപി, ജെഡിയു, ശിവസേന, സിപിഎം, സിപിഐ, ബിആർഎസ്, ആർജെഡി, ജെഎഎം, മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ്-എം, ആർഎസ്പി തുടങ്ങിയ പാർട്ടികൾ പ്രതിപക്ഷ സമരത്തിൽ പങ്കുചേർന്നു. എൽഐസി, എസ്ബിഐ ഓഫീസുകൾക്കു മുന്പിൽ കോണ്ഗ്രസുകാർ ഇന്നലെ രാജ്യവ്യാപകമായി പ്രതിഷേധിച്ചു.
ഡൽഹിയിലെ ഓഫീസുകൾക്കു മുന്പിൽ നഗരഗതാഗതം ഏറെനേരം താറുമാറാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.