രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: എംപിസ്ഥാനത്തു തുടരാൻ രാഹുൽ ഗാന്ധി അയോഗ്യനെന്നു വിജ്ഞാപനമിറക്കി ലോക്സഭാ സെക്രട്ടേറിയറ്റ്. വിവാദ മോദിപരാമർശത്തിൽ സൂറത്ത് കോടതി കുറ്റക്കാരനെന്നു വിധിച്ചതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ എംപിസ്ഥാനം റദ്ദാക്കിയുള്ള വിജ്ഞാപനം.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച മുതൽ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കപ്പെട്ടുവെന്നാണ് ഇന്നലെ പുറത്തിറക്കിയ ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പറയുന്നത്. മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന പ്രസ്താവനകൾ നടത്തുന്നവരെ അയോഗ്യരായി പരിഗണിക്കുമെന്ന ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്നു ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽകുമാർ സിംഗ് ഒപ്പിട്ട വിജ്ഞാപനത്തിൽ പറയുന്നു.
വിജ്ഞാപനം മോദി-സ്പീക്കർ കൂടിക്കാഴ്ചയ്ക്കു പിന്നാലെ
ലോക്സഭാ നടപടികൾ പൂർത്തിയായതിനു പിന്നാലെ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്ര നിയമമന്ത്രി കിരണ് റിജിജു എന്നിവർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിവാദ മോദിപരാമർശത്തിൽ രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് രണ്ടുവർഷം തടവിന് വിധിച്ച സാഹചര്യത്തിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ എംപിസ്ഥാനം റദ്ദാക്കിയുള്ള ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറങ്ങുന്നത്.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചതുമുതൽ അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടത്തിയ പരാമർശങ്ങളിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ടു ബിജെപി എംപിമാരായ നിഷികാന്ത് ദുബെ, പ്രഹ്ലാദ് ജോഷി എന്നിവർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു.
രാഹുലിന്റെ പ്രസംഗം പാർലമെന്റ് അംഗങ്ങളുടെയും അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു ബിജെപി എംപിമാർ പരാതി നൽകിയത്. മാപ്പ് പറയണമെന്ന ബിജെപി എംപിമാരുടെ ആവശ്യത്തിന് സഭയിൽ മറുപടി നൽകാൻ അവസരം നൽകണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തിനും സ്പീക്കർ അനുമതി നൽകിയില്ല.
ഭാരത് ജോഡോ യാത്രയിലെ വിവാദ പരാമർശത്തിൽ വിശദീകരണം തേടിയുള്ള ഡൽഹി പോലീസിന്റെയും നടപടികൾക്കു പിന്നാലെയാണ് ബിജെപി എംഎൽഎ പൂർണേഷ് മോദിയുടെ പരാതിയിലുള്ള സൂറത്ത് ചീഫ് മജിസ്ട്രേറ്റിന്റെ ഉത്തരവിനെത്തുടർന്ന് രാഹുലിനെ അയോഗ്യനാക്കിയത്.
കോണ്ഗ്രസ് നിയമപോരാട്ടത്തിന്
ന്യൂഡൽഹി: രാഹുൽഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത കല്പിച്ച തീരുമാനത്തിനെതിരേ നിയമപോരാട്ടത്തിന് ഒരുങ്ങി കോണ്ഗ്രസ്. സൂറത്ത് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ മുതിർന്ന അഭിഭാഷകരുടെ പാനൽ രൂപീകരിച്ചു സെഷൻസ് കോടതിയെ സമീപിക്കാനാണു പാർട്ടിയുടെ നീക്കം.
വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നിയമനടപടിയും ആലോചനയിലുണ്ട്. മുതിർന്ന അഭിഭാഷകരും കോണ്ഗ്രസ് നേതാക്കളുമായ മനു അഭിഷേക് സിംഗ്വി, പി. ചിദംബരം, വിവേക് തൻഖ, സൽമാൻ ഖുർഷിദ് തുടങ്ങിയവരുടെ പാനലാകും നിയമനടപടികൾക്ക് നേതൃത്വം നൽകുക. രാഹുൽഗാന്ധിയെ കുറ്റക്കാരനാക്കിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു സൂറത്ത് സെഷൻസ് കോടതിയിൽ ആദ്യം അപ്പീൽ നൽകും. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായെന്നു ചൂണ്ടിക്കാട്ടിയാകും അപ്പീൽ.
എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി ഡൽഹി പോലീസ്
ന്യൂഡൽഹി: രാഹുൽഗാന്ധിക്ക് എതിരായ കോടതിവിധിക്കെതിരേ പാർലമെന്റിൽ എംപിമാരുടെ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച പ്രതിപക്ഷ എംപിമാരും പോലീസും വിജയ് ചൗക്കിൽ പരസ്പരം ഏറ്റുമുട്ടി. തുടർന്ന് എംപിമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. “ജനാധിപത്യം അപകടത്തിൽ’’ എന്ന ബാനറുമായാണ് എംപിമാർ പ്രകടനം നടത്തിയത്.
പ്രതിപക്ഷ പാർട്ടി നേതാക്കൾ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇന്നലെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. കോണ്ഗ്രസ്, ആം ആദ്മി പാർട്ടി, ഇടത് പാർട്ടികൾ, ഡിഎംകെ എന്നിവർ ഒരുമിച്ചാണ് വിജയ്ചൗക്കിൽനിന്ന് പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. നിരോധനാജ്ഞ മറികടന്നാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
ഇന്ത്യയുടെ ശബ്ദത്തിനുവേണ്ടിയുള്ള പോരാട്ടം: രാഹുൽ ഗാന്ധി
ന്യൂഡൽഹി: അപകീർത്തി പരാമർശ കേസിലെ സൂറത്ത് കോടതി വിധിക്കു പിന്നാലെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ ആദ്യമായി പ്രതികരിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിനുവേണ്ടിയുള്ള പോരാട്ടമാണെന്നും അതിനുവേണ്ടി എന്തു വില കൊടുക്കാനും തയാറാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.