സകല ജീവികൾക്കും നിയമാവകാശം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി
Sunday, April 2, 2023 1:26 AM IST
സെബി മാത്യു
ന്യൂഡൽഹി: മൃഗങ്ങൾക്കും മനുഷ്യർക്കും തുല്യമായ നിയമപരമായ അവകാശങ്ങൾ അംഗീകരിച്ചു നൽകാനാകില്ലെന്നു സുപ്രീംകോടതി. കരയിലും വെള്ളത്തിലും കഴിയുന്ന സകല ജീവികൾക്കും മനുഷ്യർക്കു തുല്യമായ നിയമാവകാശങ്ങൾ നൽകണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണു ജസ്റ്റീസുമാരയ ബി.ആർ. ഗവായ്, വിക്രം നാഥ് എന്നിവരുൾപ്പെട്ട ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
2020 മേയ് 27ന് കേരളത്തിലെ സൈലന്റ് വാലിയിൽ ഗർഭിണിയായ ആന പടക്കം വച്ച പൈനാപ്പിൾ കടിച്ചു കൊല്ലപ്പെട്ട സംഭവമുൾപ്പെടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ കക്ഷിചേർത്താണു സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.
ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ ഭീതി പരത്തുന്ന അരിക്കൊന്പൻ എന്ന ആനയെ മയക്കുവെടി വച്ചു പിടികൂടുന്നതു തടഞ്ഞ കേരള ഹൈക്കോടതി മൃഗങ്ങൾക്കും ചില അവകാശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സമാന ആവശ്യം ഉന്നയിച്ചു നൽകിയ ഹർജിയിൽ ഭരണഘടനയുടെ 32-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരം വച്ച് ഇത്തരമൊരാവശ്യം കോടതിക്കു പരിഗണിക്കാനാകില്ലെന്നാണു കഴിഞ്ഞ 29ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
മൃഗസംരക്ഷണ നിയമം കൂടുതൽ ശക്തമാക്കി മൃഗങ്ങൾക്കെതിരേയുള്ള അക്രമങ്ങൾക്ക് അറുതി വരുത്തണമെന്നായിരുന്നു ഹർജിക്കാരായ അലഹബാദ് ആസ്ഥാനമാക്കിയുള്ള പീപ്പിൾസ് ചാരിയറ്റീർ ഓർഗനൈസേഷൻ എന്ന എൻജിഒയുടെ പ്രധാന ആവശ്യം. മൃഗങ്ങൾക്കുനേരേ നടക്കുന്ന അക്രമങ്ങളുടെ കണക്കുകൾ ശേഖരിച്ചു പ്രസിദ്ധപ്പെടുത്താൻ നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയ്ക്കു നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എല്ലാ ജീവികൾക്കും നിയമപരമായ അസ്തിത്വമുണ്ടെന്ന പഞ്ചാബ്-ഹരിയാന, ഉത്തരാഖണ്ഡ് ഹൈക്കോടതികളുടെ നേരത്തേയുള്ള ഉത്തരവുകളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അയോധ്യയിൽ കാട്ടുപന്നിക്കു വച്ച ഏറുപടക്കം തിന്നു പശു ചത്ത സംഭവം, നാഗാലാൻഡിലേക്ക് ഇറച്ചിക്കുവേണ്ടി നായ്ക്കളെ കടത്തിയത്, തെലുങ്കാനയിൽ 28 നായ്ക്കളെ വിഷം കുത്തിവച്ചു കൊന്നത്, ഡൽഹിയിൽ തെരുവുനായ്ക്കളെ കൊല്ലുന്നതു പതിവാക്കിയ സീരിയൽ കില്ലറെ പിടികൂടിയ സംഭവം എന്നിവയുൾപ്പെടെ ഹർജിയിൽ വിശദീകരിച്ചിരുന്നു.