പഞ്ചാബിലെ കർഷകർക്കു പിന്തുണയുമായി ഹരിയാന, യുപി സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിനു കർഷകരും പ്രക്ഷോഭത്തിൽ പങ്കാളികളാകുന്നുണ്ട്. കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നാലു വട്ടം നടത്തിയ ചർച്ചകളും പരാജയപ്പെട്ടിരുന്നു.
ഏതു കാര്യത്തിലും ചർച്ചയാകാമെന്നു കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ഇന്നലെ ആവർത്തിച്ചു. ചർച്ചയെക്കുറിച്ചു പറയുന്പോഴും 23 വിളകൾക്കും നേരത്തെ വാഗ്ദാനം ചെയ്ത മിനിമം താങ്ങുവില (എംഎസ്പി) പ്രഖ്യാപിക്കാൻ സർക്കാർ തയാറാകാത്തതാണു പ്രധാന പ്രതിസന്ധിയെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.
ഇതിനിടെ, യുപി, ബിഹാർ തുടങ്ങിയ ഉത്തരേന്ത്യൻ കരിന്പുകർഷകരെ പാട്ടിലാക്കാനായി അടുത്ത ഒക്ടോബർ മുതലുള്ള സീസണിൽ കരിന്പ് കിന്റലിന് 25 രൂപകൂടി താങ്ങുവില കൂട്ടി. നേരത്തേ ക്വിന്റലിന് 315 രൂപയായിരുന്നത് അടുത്ത സീസണിൽ 340 രൂപയായി വർധിപ്പിക്കാനാണു കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനിച്ചത്.
കർഷകസമരത്തിലുള്ള സംഘടനകൾ ആവശ്യപ്പെട്ട വിളകൾക്കൊന്നും താങ്ങുവില കൂട്ടിയിട്ടില്ലെന്നും 23 ഇനങ്ങൾക്കു നിയമപരമായ അവകാശമായി താങ്ങുവില പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിലും സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
പഞ്ചാബിലെ യുവകർഷകൻ ശുഭ്കരൺ സിംഗ് മരിച്ച സംഭവത്തിൽ ഡൽഹി നിയമസഭ അനുശോചിച്ചു.