ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടം 62% പോളിംഗ്
Saturday, April 20, 2024 2:54 AM IST
സനു സിറിയക്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ്. ഇന്നലെ രാത്രി ഏഴുവരെയുള്ള കണക്കനുസരിച്ച് 62.37 ശതമാനമാണു പോളിംഗ്. 79.9 ശതമാനം പേർ വോട്ട് ചെയ്ത ത്രിപുരയിലാണ് ഏറ്റവും കൂടുതൽ. 2019ലെ ആദ്യഘട്ടം 69.43 ശതമാനമായിരുന്നു പോളിംഗ്.
കനത്ത സുരക്ഷയ്ക്കിടയിലും കലാപഭൂമിയായ മണിപ്പുരിലും ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയായ ബസ്തറിലും പശ്ചിമ ബംഗാളിലും അങ്ങിങ്ങ് അക്രമങ്ങളുണ്ടായി. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്നലെ ജനവിധി പൂർത്തിയായത്.
പശ്ചിമബംഗാളിൽ 77.57 ശതമാനവും തമിഴ്നാട്ടിൽ 72.09 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. നാലു സീറ്റുകളിൽ വോട്ടെടുപ്പ് നടന്ന ബിഹാറിൽ 46.32 ശതമാനമാണ് പോളിംഗ്.
ആദ്യഘട്ടത്തിലെ ഏറ്റവും കുറവ് പോളിംഗാണിത്. രണ്ടു പോളിംഗ് സ്റ്റേഷനുകളിൽ അക്രമം റിപ്പോർട്ട് ചെയ്തെങ്കിലും മണിപ്പുരിൽ 67.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
മണിപ്പുരിലെ ബിഷ്ണുപുരിൽ ബൂത്ത് പിടിക്കാൻ ശ്രമം നടക്കുന്നതിനിടെ പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു. ഇംഫാൽ ഈസ്റ്റിലെ ഖുറായിൽ അക്രമികൾ വെടിയുതിർക്കുകയും പോളിംഗ് സ്റ്റേഷൻ നശിപ്പിക്കുകയും രേഖകൾ കത്തിക്കുകയും ചെയ്തു.