സെബിൻ ജോസഫ്
ന്യൂഡൽഹി: നെല്ല് ഉൾപ്പെടെയുള്ള ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില വർധിപ്പിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. 2024-25 വിപണിവർഷത്തിലേക്കാണ് വില വർധിപ്പിച്ചിരിക്കുന്നത്.
സാധാരണ നെല്ല് ക്വിന്റലിന് 2,300 രൂപയും ഗ്രേഡ് എ തരത്തിന് 2,320 രൂപയുമാണ് മിനിമം താങ്ങുവില. 2023-24 വിപണിവർഷം യഥാക്രമം 2,183 രൂപയും 2,203 രൂപയുമായിരുന്നു. ഒരു കിലോഗ്രാം നെല്ലിന് 1.17 രൂപയാണ് ഉയർത്തിയിരിക്കുന്നത്. 50 പൈസ കിലോഗ്രാമിന് കൈകാര്യച്ചെലവായും നൽകും.
മണിച്ചോളം ക്വിന്റലിന് 3,371 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. റാഗി, ചോളം, പരുത്തി ഉൾപ്പെടെ 14 വിളകളുടെ താങ്ങുവിലയാണ് വർധിപ്പിച്ചിരിക്കുന്നത്. നെല്ലിന് നിലവിൽ കേരളത്തിൽ 28.20 രൂപയാണ് താങ്ങുവിലയായി നൽകുന്നത്. കേരളത്തിൽ ഗ്രേഡ് തിരിച്ചല്ല നെല്ല് സംഭരണം. സാധാരണ നെല്ലിന്റെ താങ്ങുവിലയാണു സംസ്ഥാനത്തു നൽകുന്നത്.
23 വിളകൾക്ക് താങ്ങുവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് രണ്ടാം മോദി സർക്കാരിന്റെ കാലത്ത് കർഷകസമരം നടന്നത്. ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റ തിരിച്ചടിയും മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുന്നതിനു കാരണമായി.
കൂലി, യന്ത്രക്കൂലി, പാട്ടവാടക, വളം, വിത്ത്, ജലസേചനം എന്നിവ പരിഗണിച്ചാണ് മിനിമം താങ്ങുവില നിശ്ചയിച്ചിരിക്കുന്നത്. 2018-19 വർഷത്തെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിരുന്ന വിലവർധനയാണ് കേന്ദ്രം നടപ്പിലാക്കുന്നത്.
വിളകളുടെ ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങ് എങ്കിലും താങ്ങുവിലയായി ലഭിക്കണമെന്നാണ് കർഷകസംഘടനകളുടെ ആവശ്യം. എന്നാൽ ബജ്റയ്ക്ക് 77 ശതമാനവും പരിപ്പിന് 59 ശതമാനവും ഉഴുന്നിന് 52 ശതമാനവുമാണ് താങ്ങുവില ഏർപ്പെടുത്തിയിരിക്കുന്നത്. എണ്ണക്കുരുക്കൾക്ക് വൻ വർധന ഏർപ്പെടുത്തിയിട്ടുണ്ട്.
2004-05 വിപണിവർഷം മുതൽ 2013-14 വരെയുള്ള കാലയളവിൽ 14 വിളകളുടെ സംഭരണം 4,675.98 ലക്ഷം മെട്രിക് ടണ് ആയിരുന്നു.