സെബിൻ ജോസഫ്
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ കോളജ് അധ്യാപന യോഗ്യതാ പരീക്ഷയായ യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയുടെ (നീറ്റ്-യുജി) ചോദ്യപേപ്പർ ചോർന്നതായും വെളിപ്പടുത്തൽ. നെറ്റ് റദ്ദാക്കിയതും നീറ്റ് ചോദ്യപേപ്പർ ചോർച്ചയും ആയുധമാക്കി പതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
നീറ്റ് ചോദ്യപേപ്പർ ചോർന്നില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്ന കേന്ദ്രസർക്കാർ പ്രതിരോധത്തിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ചോദ്യപേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രങ്ങളാണെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. നെറ്റ്, നീറ്റ് വിവാദത്തിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ വിദ്യാഭ്യാസമന്ത്രാലയം സ്ഥിതിചെയ്യുന്ന ശാസ്ത്രിഭവനിലേക്ക് മാർച്ച് നടത്തി.
നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ എൻടിഎയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി സിബിഐ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനു പകരം ജോയിന്റ് സെക്രട്ടറി വാർത്താസമ്മേളനം നടത്തിയതും പ്രതിഷേധത്തിനിടയാക്കി. തുടർന്ന് രാത്രി ഏഴിന് മന്ത്രി ധർമേന്ദ്ര പ്രധാൻ വാർത്താസമ്മേളനം നടത്തി.
അന്വേഷണം സിബിഐക്കു കൈമാറിയതായും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പുതിയ പരീക്ഷ വൈകാതെ നടത്തുമെന്നും ഗോവിന്ദ് ജയ്സ്വാൾ പറഞ്ഞു. 83 വിഷയങ്ങളിലായി 9,08,580 വിദ്യാർഥികളാണ് ചൊവ്വാഴ്ച നടന്ന നെറ്റ് പരീക്ഷ എഴുതിയത്.
ഇക്കൊല്ലം മുതൽ പിഎച്ച്ഡി പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡമായും പിന്നാക്ക, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള നാഷണൽ ഫെലോഷിപ്പുകൾക്കും നെറ്റ് മാർക്ക് പരിഗണിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ നാഷണൽ സൈബർ ക്രൈംത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
റിപ്പോർട്ട് പരിശോധിച്ച കേന്ദ്രസർക്കാർ പരീക്ഷ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, നീറ്റ് പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നും കൗണ്സലിംഗ് നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
ചോദ്യപേപ്പർ നൽകിയത് 40 ലക്ഷം രൂപയ്ക്ക് നീറ്റ് യുജി പരീക്ഷയുടെ തലേന്ന് ചോദ്യപേപ്പർ ചോർന്നുകിട്ടിയതായി അറസ്റ്റിലായ വിദ്യാർഥി. ബിഹാറിൽനിന്ന് അറസ്റ്റിലായ അനുരാഗ് യാദവാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അനുരാഗിന്റെ ബന്ധു സിക്കന്ദർ, നിതീഷ് കുമാർ, അമിത് ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ കോട്ടയിൽ കോച്ചിംഗ് പരിശീലനക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്ന അനുരാഗ് പരീക്ഷയ്ക്കു തലേന്ന് ബിഹാറിലെത്തിയാണ് ചോദ്യപേപ്പർ കൈപ്പറ്റിയത്.
ചോദ്യപേപ്പർ ലഭിക്കാൻ 40 ലക്ഷം രൂപ ഇവർ നിതീഷ് കുമാറിനും അമിത് ആനന്ദിനും കൈക്കൂലിയായി നൽകി. ആദ്യം 30 ലക്ഷം രൂപയാണു കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ, സിക്കന്ദർ ഇടനില നിന്ന് പിന്നീട് 40 ലക്ഷമാക്കുകയായിരുന്നു. ചോർന്നുകിട്ടിയ ചോദ്യപേപ്പറിന്റെ സഹായത്താൽ ഉത്തരങ്ങൾ മനഃപാഠമാക്കിയാണു പരീക്ഷ എഴുതിയതെന്നും അനുരാഗ് പോലീസിനോടു പറഞ്ഞു.
14 വിദ്യാർഥികൾക്ക് ചോദ്യപേപ്പർ ചോർന്നുകിട്ടിയതായി അന്വേഷണം നടത്തുന്ന ബിഹാർ പോലീസ് പറഞ്ഞു. മേയ് അഞ്ചിനു നടന്ന നീറ്റ്-യുജി പ്രവേശനപരീക്ഷയിൽ 24 ലക്ഷം പേർ പങ്കെടുത്തിരുന്നു. എൻടിഎ ജൂണിൽ നടത്തിയ ബിഎഡ് പ്രവേശനപരീക്ഷയും റദ്ദാക്കിയിരുന്നു.
എൻടിഎ ഒന്നാം മോദി സർക്കാരിന്റെ കാലത്താണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) എന്നപേരിൽ സ്വയംഭരണ സംവിധാനം രൂപീകരിച്ച് ഉന്നതവിദ്യാഭ്യാസ പ്രവേശനപരീക്ഷകൾ നടത്താൻ തീരുമാനിച്ചത്. യുജിസി നടത്തിയിരുന്ന നെറ്റ് പരീക്ഷ എൻടിഎയുടെ കീഴിലായി.
നീറ്റിനു പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് നടന്നതോടെ എൻടിഎയിലുള്ള വിശ്വാസം നഷ്ടമായെന്ന് വിദ്യാർഥികൾ പറയുന്നു. നീറ്റിനും നെറ്റിനും പുറമെ കേന്ദ്ര സർവകലാശാല പ്രവേശനത്തിനുള്ള സിയുഇടി-യുജി, സിയുഇടി പിജി, ജെഇഇ (മെയിൻ), സിമാറ്റ്, ജിപാറ്റ് പരീക്ഷകളും എൻടിഎയാണ് നടത്തുന്നത്. യുപിഎസ്സി മുൻ ചെയർമാൻ പ്രഫ. പ്രദീപ് കുമാർ ജോഷിയാണു ചെയർമാൻ.