സിബിസിഐ സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചു
Saturday, July 13, 2024 1:56 AM IST
ന്യൂഡൽഹി: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനും ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം എത്രയും വേഗം പ്രാവർത്തികമാക്കാനും ഫലവത്തായ നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഭാരത കത്തോലിക്കാ മെത്രാൻ സമിതി(സിബിസിഐ) ആവശ്യപ്പെട്ടു.
ദളിത്, ആദിവാസി ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരേ നടക്കുന്ന ആക്രമണങ്ങൾ നിയന്ത്രിക്കണമെന്നും സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഇന്നലെ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു.
മാർപാപ്പയുടെ സന്ദർശനം യാഥാർഥ്യമാക്കുന്നതിലും മണിപ്പുരിൽ സമാധാനം സ്ഥാപിക്കുന്നതിലും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായി സിബിസിഐ നേതാക്കൾ പിന്നീട് പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനു പുറമെ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ജോസഫ് മാർ തോമസ്, സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായ ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ എന്നിവരും സിബിസിഐ സംഘത്തിലുണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു. കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. ഡൽഹിയിൽ ഇല്ലാതിരുന്നതിനാലാണ് ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ പങ്കെടുക്കാനാകാതെ പോയതെന്ന് സിബിസിഐ വ്യക്തമാക്കി.