വത്തിക്കാൻ സിറ്റി: പ്രാർഥനാമന്ത്രങ്ങളുമായി കാത്തിരുന്ന ആയിരക്കണക്കിനു മനസുകളിലേക്ക് അനുഗ്രഹമഴയായി ആ പ്രഖ്യാപനം പെയ്തിറങ്ങി, കുടുംബങ്ങളുടെ മധ്യസ്ഥയായ മദർ മറിയം ത്രേസ്യ ഇനി വിശുദ്ധ. പുണ്യനഗരിയായ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നിറഞ്ഞുനിന്ന മലയാളികൾ അടക്കമുള്ള ജനസഞ്ചയം കരഘോഷം മുഴക്കിയും ദേശീയ പതാകകൾ വീശിയും ഈ ധന്യനിമിഷത്തെ വരവേറ്റു. പതിനായിരക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കി സഭയുടെ തലവനും പത്രോസിന്റെ പിൻഗാമിയുമായ ഫ്രാൻസിസ് മാർപാപ്പ മറ്റു നാലു വാഴ്ത്തപ്പെട്ടവർക്കൊപ്പം മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്പോൾ കേരളത്തിന്റെ നവോത്ഥാന നായികയായ മറിയം ത്രേസ്യക്കു തിരുസഭയുടെയും ലോകത്തിന്റെയും നിറഞ്ഞ ആദരവ്.
വിശ്വാസി സമൂഹത്തിന്റെ പ്രാർഥനാമന്ത്രങ്ങൾക്കിടെ കർദിനാൾ ജിയോവാനി ആഞ്ചലോ ബേച്ചു വിശുദ്ധരുടെ ലഘുചരിത്രം വായിച്ച്, മാർപാപ്പയ്ക്കു മുന്പിൽ അപേക്ഷ സമർപ്പിച്ചു. ഔദ്യോഗികമായ വിശുദ്ധപദവി പ്രഖ്യാപന പ്രാർഥനയോടെ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെയും കർദിനാൾ ജോണ് ഹെൻട്രി ന്യൂമാൻ, ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലസ് സഭാ സ്ഥാപക ജുസപ്പീന വനീനി, മിഷനറി സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്സപ്ഷൻ ഓഫ് മദർ ഓഫ് ഗോഡ് സന്യാസിനീസമൂഹ സ്ഥാപക ദുൾച്ചെ ലോപ്പസ് പോന്റസ്, ഫ്രാൻസിസ്കൻ മൂന്നാം സഭാംഗമായ മർഗരീത്ത ബേയ്സ് എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. ഒൗദ്യോഗിക ഡിക്രിയിൽ ഒപ്പുവയ്ക്കുകയും ചെയ്തു.
തുടർന്ന് ഭക്തിനിർഭരമായ വിശുദ്ധബലി. ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകളിലെ ആദ്യവായനകൾക്കു ശേഷം കത്തോലിക്കാസഭയുടെ ഔദ്യോഗിക ഭാഷയായ ലത്തീനിലും സുവിശേഷരചന നടന്ന ഗ്രീക്ക് ഭാഷയിലും രണ്ടു ഡീക്കന്മാർ സുവിശേഷ വായന നടത്തി.
ഒരുമിച്ചു നടക്കുക, വിളിച്ചപേക്ഷിക്കുക, നന്ദി പ്രകാശിപ്പിക്കുക എന്നിവയാണ് യഥാർഥ വിശുദ്ധിയിലേക്കുള്ള വഴിത്താരയെന്നു വിശുദ്ധ ബലിമധ്യേ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. ആരെയും ഒഴിവാക്കാതെ, എല്ലാവരെയും ഉൾക്കൊള്ളുന്ന ജീവിതശൈലിയാകണം ഇന്നിന്റേ തെന്നു പാപ്പാ ആഹ്വാനംചെയ്തു.
തുടർന്ന് ലെത്തീൻ, ഫ്രഞ്ച്, ജർമൻ, ചൈനീസ്, പോർച്ചുഗീസ്, സ്പാനിഷ്, ഇറ്റാലിയൻ ഭാഷകളിൽ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർ കാറോസൂസ പ്രാർഥനകൾ നടത്തി. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവരുടെ സന്യാസസമൂഹങ്ങളിൽപ്പെട്ടവരും വിശുദ്ധരുടെ കുടുംബാംഗങ്ങളും വിശുദ്ധരിലൂടെ അദ്ഭുതങ്ങൾ നേടിയവരുടെ പ്രതിനിധികളും പ്രത്യേക സമർപ്പണം നടത്തി. മാർപാപ്പയുടെ ഔദ്യോഗിക നന്ദിപ്രകാശനത്തിനും ത്രികാല ജപപ്രാർഥനയ്ക്കും ശേഷം ഒൗദ്യോഗികമായ ആശീർവാദത്തോടെ തിരുക്കർമങ്ങൾക്കു സമാപ്തിയായി.തുടർന്നു വിശ്വാസികളിൽ ആവേശത്തിന്റെ അലകളുയർത്തി മാർപാപ്പ അവർക്കിടയിലൂടെ സഞ്ചരിച്ച് ആശീർവാദം നൽകി.
വിശുദ്ധ മറിയം ത്രേസ്യയുടെ മാതൃരൂപതയായ ഇരിങ്ങാലക്കുട രൂപതയുടെ അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, പരിശുദ്ധ പിതാവിനോടൊപ്പം തിരുക്കർമങ്ങളിൽ സഹകാർമികനായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കർദിനാൾമാരും മെത്രാന്മാരും വിശ്വാസീസമൂഹവും ചടങ്ങുകളിൽ പങ്കുചേർന്നു. തങ്ങളുടെ രാജ്യങ്ങളിലെ വിശുദ്ധരുടെ പേരുകൾ മാർപാപ്പ പ്രഖ്യാപിക്കുന്പോൾ അഭിമാനത്തോടെ, ഹർഷാരവത്തോടെ, വിശുദ്ധരുടെ ഛായാചിത്രങ്ങളും ദേശീയ പതാകകളും വീശിയും ജനം വിശുദ്ധ നഗരത്തെ ഭക്തിസാന്ദ്രമാക്കി.
ഫാ. ജോമി തോട്ട്യാൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.