ഇന്നലത്തെ ഇസ്രേലി ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരിക്കേറ്റതായി പലസ്തീൻ ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. ബോംബിംഗിൽ ഒട്ടേറെ വീടുകൾ തരിപ്പണമായി. ഇസ്രേലി സേന ആളില്ലാ റോബട്ടിക് കവചിതവാഹനങ്ങൾ ഉപയോഗിച്ചു വെടിവയ്ക്കുന്നതായി റിപ്പോർട്ടുണ്ട്. റാഫയുടെ ചില ഭാഗങ്ങൾ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ ലഭ്യമല്ല.
വടക്കൻ ഗാസയിൽ ഗാസ സിറ്റിയിലും ജബലിയയിലും ഇസ്രേലി സേനയും പലസ്തീൻ തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. ഗാസയിലെ ഇസ്രേലി ആക്രമണത്തിൽ മരിച്ച പലസ്തീനികളുടെ എണ്ണം 36,000ത്തിനു മുകളിലായി.
റാഫയിലെ ഇസ്രേലി ഓപ്പറേഷൻ വലിയ തോതിലുള്ള കരയാക്രമണമാണെന്ന് യുഎസ് കരുതുന്നില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി വ്യക്തമാക്കി. യുഎസിന്റെ നയം മാറേണ്ട വിധത്തിലുള്ള നടപടികളുണ്ടായിട്ടില്ല.
റാഫയിലെ ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയാൽ ഇസ്രയേലിന് ആയുധം നിഷേധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ പറഞ്ഞിരുന്നു. റാഫയിൽ ഞായറാഴ്ച ഇസ്രേലി ആക്രമണത്തിലും തുടർന്നുള്ള തീപിടിത്തത്തിലും 45 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.