ന്യൂഡൽഹി: സർക്കാർ അടിയന്തരമായി സഹായിച്ചില്ലെങ്കിൽ രാജ്യത്തെ ടെലികോം ബിസിനസ് വല്ലാത്ത പതനത്തിലാകും. ഒന്നോ രണ്ടോ കന്പനികൾ മാത്രം ശേഷിക്കുന്ന അവസ്ഥയിലേക്കു ടെലികോം മേഖല മാറും. പൂർണമായ കുത്തകയിലേക്ക് ഈ ബിസിനസ് മാറാതിരിക്കണമെങ്കിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം. റിലയൻസ് ജിയോ ഒഴികെയുള്ള കന്പനികളുടെ നിലനില്പിനു വലിയ ഭീഷണിയാണ് വിധി.
കേന്ദ്രസർക്കാരിന്റെ ദുർവാശിയും അതു ശരിവച്ച സുപ്രീംകോടതി വിധിയുമാണ് ടെലികോം മേഖലയ്ക്കു ഭീഷണിയായിരിക്കുന്നത്. രണ്ടു ദശകം മുന്‍പ് ടെലികോം കന്പനികൾക്കു ലൈസൻസും സ്പെക്്ട്രവും അനുവദിച്ചപ്പോൾ കന്പനിയുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം സർക്കാരിനു നൽകണമെന്നുണ്ടായിരുന്നു. ഈ വരുമാനം കണക്കാക്കുന്നതിൽ ടെലികോമിൽനിന്നല്ലാത്ത വരുമാനം പെടുത്തണമെന്നായി സർക്കാർ. പരസ്യത്തിൽനിന്നടക്കമുള്ള മറ്റിനം വരുമാനങ്ങൾ ഉൾപ്പെടുത്തണമെന്ന സർക്കാർ വാദം സുപ്രീംകോടതി ഒക്ടോബർ 24ന് അംഗീകരിച്ചു. ജസ്റ്റീസുമാരായ അരുണ്‍മിശ്ര, എസ്.എ.അബ്ദുൾ നസീർ, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാർ വാദം അംഗീകരിച്ചത്. ഈ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്നലെ ജഡ്ജിമാർ ചേംബറിൽ വാദം കേട്ട് തള്ളുകയായിരുന്നു.
വിധി ഏറ്റവും രൂക്ഷമായി ബാധിക്കുന്നതു വോഡഫോണ്‍-ഐഡിയയെ ആണ്. ഇന്ത്യയിലെ കുമാർ മംഗളം ബിർള ഗ്രൂപ്പും ബ്രിട്ടനിലെ വോഡഫോണ്‍ പിഎൽസിയും ചേർന്നുള്ള സംയുക്ത സംരംഭമാണ് വോഡഫോണ്‍ ഐഡിയ.അവർ അടുത്ത വ്യാഴാഴ്ചയ്ക്കകം 53,039 കോടി രൂപ അടയ്ക്കണം.
രണ്ടാമത്തെ വലിയ ബാധ്യത ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കന്പനിയായ ഭാരതി എയർടെലിനാണ്. 35,586 കോടി രൂപ അവർ അടയ്ക്കണം. ടാറ്റ ടെലി സർവീസസിന് 13,823 കോടി രൂപ ബാധ്യതയുണ്ട് (ടാറ്റ ടെലി അവരുടെ മൊബൈൽ ബിസിനസ് എയർടെലിന് വിറ്റിരുന്നു). ഇവയും മറ്റു കന്പനികളുംകൂടി മൊത്തം 1.47 ലക്ഷം കോടി രൂപയാണുനൽകേണ്ടത്.
തുക അടയ്ക്കാൻ സാവകാശം കിട്ടുന്നില്ലെങ്കിൽ പ്രവർത്തനം നിർത്തേണ്ടിവരുമെന്നാണ് ടെലികോം കന്പനികൾ പറയുന്നത്. വോഡഫോണ്‍ ഐഡിയ ഒക്ടോബറിലെ വിധിയെത്തുടർന്നു കുടിശികയായി 25,680 കോടി രൂപ വകയിരുത്തി. ഇതോടെ സെപ്റ്റംബർ 30ന് അവസാനിച്ച ത്രൈമാസത്തിൽ കന്പനിക്ക് 50,922 കോടി രൂപ നഷ്ടമായി. ഇന്ത്യയിൽ ഏതെങ്കിലും കന്പനിക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ ത്രൈമാസ നഷ്ടമാണിത്. കന്പനിയുടെ മൊത്തം മൂല്യത്തിന്റെ 75 ശതമാനത്തോളം ഇതോടെ ഇല്ലാതായി. സർക്കാരിനു നൽകാനുള്ള ശേഷം കുടിശികകൂടി ചേർത്താൽ കന്പനിയുടെ നിലനില്പ് ബുദ്ധിമുട്ടിലാകും. കന്പനിയിലേക്കു കൂടുതൽ പണം മുടക്കാൻ ബിർള ഗ്രൂപ്പും വോഡഫോണ്‍ ഗ്രൂപ്പും ഇപ്പോഴത്തെ നിലയ്ക്കു താത്പര്യപ്പെടുന്നില്ല.
ഭാരതി എയർടെൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ 300 കോടി ഡോളർ (21,000 കോടിരൂപ) സമാഹരിച്ചിട്ടുണ്ട്. ഓഹരി വിറ്റ് 200 കോടി ഡോളറും ഭാവിയിൽ ഓഹരിയാക്കി മാറ്റാവുന്ന വിദേശനാണ്യ കടപ്പത്രം ഇറക്കി 100 കോടി ഡോളറുമാണ് സമാഹരിച്ചത്. എയർടെലിന് സെപ്റ്റംബർ ത്രൈമാസത്തിൽ 23,045 കോടി രൂപയാണുനഷ്ടം.
രാജ്യത്തെ മൂന്നാമത്തെ പ്രമുഖ ടെലികോം കന്പനിയായ റിലയൻസ് ജിയോയ്ക്ക് ഇപ്പോഴത്തെ വിധിമൂലം വലിയ ബാധ്യതയില്ല. അവർ മറ്റു കന്പനികളിൽനിന്നു വാങ്ങിയ സ്പെക്ട്രത്തിനും ലൈസൻസിനും മറ്റുമായി ചെറിയ തുക നൽകിയാൽ മതി. പാപ്പർ ഹർജിയിൽ കഴിയുന്ന റിലയൻസ് കമ്യൂണിക്കേഷൻസിന് 16,456.47 കോടിയും പൊതുമേഖലയിലെ ബിഎസ്എൻഎലിന് 2,098.72 കോടിയും എംടിഎൻഎലിന് 2,537.48 കോടിയും ബാധ്യത കോടതി വിധിമൂലമുണ്ട്.
ബാധ്യതയുടെ 75 ശതമാനവും പിഴയും പലിശയും ചേർന്നതാണ്. ചില കന്പനികൾക്ക് 2001 മുതലാണ് ബാധ്യത. അതിനാൽ കുടിശിക, അതിന്റെ പലിശ, പിഴ, പിഴയുടെ പലിശ ഇവ ചേർന്നതാണു ബാധ്യത.
ടെലികോം സർവീസ് തുടങ്ങാത്ത ചില പൊതുമേഖലാ കന്പനികൾക്കും ദോഷകരമാണ് സുപ്രീംകോടതി വിധി.മൊത്തം വരുമാനം സംബന്ധിച്ച സർക്കാർ വാദം അംഗീകരിച്ചാൽ പവർഗ്രിഡ് കോർപറേഷൻ, ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, റെയിൽ ടെൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും വലിയ തുക അടയ്ക്കേണ്ടിവരും. ഇവയും സ്പെക്ട്രം വാങ്ങുകയും മൊബൈൽ ലൈസൻസ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ, അവർ അവ ഉപയോഗിച്ചില്ല. പക്ഷേ, കോടതിവിധി ഈ കന്പനികൾക്കും വലിയ ബാധ്യതയായി മാറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.