മുംബൈ: വൈറസ് ഭീതിയിൽ ഓഹരിവിപണികൾ വീണ്ടും താഴോട്ടു പോയി. ഒരവസരത്തിൽ സെൻസെക്സ് 466 പോയിന്റ് താണതാണ്. പിന്നീട് തിരിച്ചുകയറി. ഒടുവിൽ 143.3 പോയിന്റ് (0.36 ശതമാനം) താഴ്ചയിൽ 39,745.66-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 45.2 പോയിന്റ് (0.39 ശതമാനം) താഴ്ന്ന 11,633.3-ൽ അവസാനിച്ചു.
ക്ലോസിംഗ് നിരക്കിൽ കാണുന്നതിലും മോശമാണു വിപണി മനോഭാവം. കൊറോണ വൈറസ് (കോവിഡ്-19) 50 രാജ്യങ്ങളിലെത്തിയതും ഇറ്റലി, ഇറാൻ, ദക്ഷിണകൊറിയ എന്നിവിടങ്ങൾ വൈറസിന്റെ പുതിയ പ്രസരണകേന്ദ്രങ്ങളായതും പൊതുവേ ആശങ്ക വളർത്തി. ആഗോള പകർച്ചവ്യാധി എന്നു ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രോഗവ്യാപനം ആഗോളമായിക്കഴിഞ്ഞു. അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തു. ചൈനയിലേക്കാൾ പുതിയ രോഗബാധ മറ്റു രാജ്യങ്ങളിലായി.
ചൈനയിലേതിൽനിന്നു ചെറിയ വ്യത്യാസമുള്ളതാണു മറ്റിടങ്ങളിലെ വൈറസ് എന്ന റിപ്പോർട്ടുകളും ആശങ്ക കൂട്ടുന്നു. കോവിഡ്-19-നു പ്രതിവിധി കണ്ടെത്താൻ വലിയ മരുന്നുകന്പനികൾ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. പക്ഷേ ഇതുവരെ ആശാവഹമായ ഫലം കണ്ടിട്ടില്ല.
വ്യവസായ മാന്ദ്യം
രോഗബാധ കൂടുതൽ വ്യാപകമാകുന്നതോടെ ആഗോള സാന്പത്തിക ചലനങ്ങൾ മന്ദീഭവിക്കും. ചൈനയിൽ ബഹുഭൂരിപക്ഷം ചെറുകിട വ്യവസായങ്ങൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. പ്രധാന തുറമുഖങ്ങളിലും കാര്യമായ പ്രവർത്തനം നടക്കുന്നില്ല. ഹുബൈ പ്രവിശ്യയൊഴികെ എല്ലായിടത്തും വ്യവസായ ശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നു ചൈന അവകാശപ്പെടുന്നത് അധികമാരും വിശ്വസിക്കുന്നില്ല.
ഇറ്റലിയിലെ സാന്പത്തികമായി പ്രാധാന്യം കൂടുതലുള്ള വടക്കൻ മേഖലയിലും ചൈനയിലേതു പോലെ സഞ്ചാര നിയന്ത്രണവും മറ്റും ഏർപ്പെടുത്തി. സൗദി അറേബ്യ മക്ക, മദീന എന്നിവിടങ്ങളിലേക്കുള്ള തീർഥാടനത്തിനു താത്കാലിക വിലക്ക് പ്രഖ്യാപിച്ചു. കുവൈറ്റിൽ വിദ്യാലയങ്ങളും യൂണിവേഴ്സിറ്റികളും രണ്ടാഴ്ചത്തേക്ക് അടച്ചു.
1.1 ലക്ഷം കോടി ഡോളർ നഷ്ടം
രോഗവ്യാപനം ആഗോള സാന്പത്തിക രംഗത്തിനുണ്ടാക്കുന്ന നഷ്ടം ഇനിയും ആരും നിർണയിച്ചിട്ടില്ല. ഐഎംഎഫ് ഇതുവരെ പറയുന്നത് ആഗോള ജിഡിപി വളർച്ചയിൽ 0.1 ശതമാനമോ 0.2 ശതമാനമോ മാത്രമേ കുറയൂ എന്നാണ്. പക്ഷേ ജനുവരി -ഫെബ്രുവരിയിലെ ചൈനീസ് ഫാക്ടറി ഉത്പാദന കണക്കുകൾ വരുന്പോൾ ഈ ധാരണ തിരുത്തേണ്ടിവരും. പുതുവർഷം പ്രമാണിച്ചുള്ള അവധി ദിവസങ്ങളായിരുന്നെന്ന ന്യായം പറഞ്ഞു ജനുവരിയിലെ ഉത്പാദന കണക്കു ചൈന പുറത്തുവിട്ടിരുന്നില്ല. ഫെബ്രുവരിയിലേതിനൊപ്പമാകും ഇനി പ്രഖ്യാപനം.
ഒക്സ്ഫഡ് ഇക്കണോമിക്സ് എന്ന ധനകാര്യ വിശകലന സ്ഥാപനം കൊറോണ വരും മുന്പേ ഇത്തരമൊരു പകർച്ചവ്യാധി വന്നാൽ എന്നതിനെപ്പറ്റി പഠിച്ചിരുന്നു. അവരുടെ പഠനം ആഗോള ജിഡിപിയിൽ 1.1 ലക്ഷം കോടി ഡോളർ (78.7 ലക്ഷം കോടി രൂപ) കുറവ് വരും എന്നാണു കണ്ടെത്തിയത്. 85 ലക്ഷം കോടി ഡോളറാണ് ഈവർഷം പ്രതീക്ഷിക്കുന്ന ആഗോള ജിഡിപി.
നഷ്ടം കൂടും
ചൈന, പൂർവേഷ്യ, പശ്ചിമേഷ്യ, ദക്ഷിണ യൂറോപ്പ് എന്നിവിടങ്ങളിൽ സാന്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ ഇപ്പറഞ്ഞ നിഗമനങ്ങൾ തെറ്റും. കൂടുതൽ വലിയ നഷ്ടം ആണ് ഉണ്ടാവുക.
ടൂറിസം, വ്യോമയാനം, ഉല്ലാസ കപ്പൽയാത്ര, ഹോട്ടൽ വ്യവസായം, ഭക്ഷ്യോത്പന്നമേഖല, മദ്യ-ലഘു പാനീയ മേഖലകൾ തുടങ്ങിയവയൊക്കെ വലിയ നഷ്ടം നേരിടും. ചൈനയിൽനിന്നു ഘടക പദാർഥങ്ങളും ചില ഇനങ്ങളിൽ ഉത്പന്നങ്ങൾ തന്നെയും കിട്ടാതെ വരുന്നതു മൂലം വാഹനങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഔഷധങ്ങൾ തുടങ്ങിയ വ്യവസായ മേഖലകൾക്കു വരുന്ന തളർച്ചയും വലുതാണ്.
ഈ ആശങ്കകളാണ് ഇന്നലെ ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണിയിൽ കണ്ടത്. ക്രൂഡ് ഓയിൽ വില താഴോട്ടു പോകുന്നതും സാന്പത്തിക വളർച്ച കുറയും എന്ന ധാരണയിൽ തന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.