കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ആഭ്യന്തര റബർ വില ഉയരാനുള്ള ശ്രമം തുടരുന്നു, മുന്നേറ്റം തടയാൻ ടയർ ലോബി കച്ചകെട്ടി രംഗത്ത്. നാളികേര സീസൺ അടുത്തിട്ടും സ്റ്റോക്കിസ്റ്റുകൾ കൊപ്ര നീക്കം നിയന്ത്രിച്ചത് മില്ലുകാരെ അസ്വസ്ഥരാക്കി. കുരുമുളക് വിപണി പുതിയ ദിശകണ്ടെത്താനുള്ള നീക്കത്തിൽ. കോവിഡ് വാക്സിന്റെ വരവ് കണ്ട് ഫണ്ടുകൾ രാജ്യാന്തര സ്വർണ വിപണിയിൽ ബാധ്യത കുറച്ചു.
അന്താരാഷ്ട്ര റബർ വില ഉയരുന്നത് നേട്ടമാക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ ഉത്പാദകരെങ്കിലും വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ ടയർ ലോബി എല്ലാ ശക്തിയും പ്രയോഗിക്കുന്നു. ബാങ്കോക്ക് വില ഇന്ത്യൻ നിരക്കിനെക്കാൾ ക്വിന്റലിന് 1250 രൂപ ഉയർന്ന് വാരാന്ത്യം 16,859 രൂപയിലാണ്.
ആഭ്യന്തര വിപണിയെ തഴഞ്ഞ് ഇറക്കുമതിക്ക് മുതിർന്നാൽ കൈപൊള്ളുമെന്ന കാര്യം വ്യക്തമായി അറിയാവുന്നു ടയർ നിർമാതാക്കൾ വിദേശ ചരക്കിനെ താൽക്കാലികമായി തഴഞ്ഞു. എന്നാൽ കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ ഷീറ്റ് വില ഉയരുന്നത് വ്യവസായികളെ സമ്മർദ ത്തിലുമാക്കി. ഇവിടെ വില ഉയരുന്നതിനെ പിടിച്ചു നിർത്താനുള്ള എല്ലാ നീക്കങ്ങളും അവർ നടത്തുന്നുണ്ട്. ടാപ്പിംഗ് സീസണായതിനാൽ വേണ്ടത്ര ചരക്ക് ലഭിക്കുമെന്നിരിക്കെ തണുപ്പൻ മനോഭാവത്തിലാണ് ടയർ ലോബി വിപണിയെ സമീപിക്കുന്നത്.
നാലാം ഗ്രേഡ് റബർ 15,600 രൂപയിലും അഞ്ചാം ഗ്രേഡ് 15,000 രൂപയിലുമാണ്. മികച്ചയിനം ഷീറ്റ് വില കിലോ 165 ലേയ്ക്ക് പ്രവേശിക്കുമെന്ന പ്രതീക്ഷയിലാണ് ചെറുകിട കർഷകർ. ലാറ്റക്സിനെ മുന്നേറാൻ അനുവധിക്കാതെ 10,000 രൂപയിൽ സ്റ്റെഡിയായി പിടിച്ചു നിർത്തി.
സംസ്ഥാനത്തെ നാളികേര കർഷകർ പുതിയ സീസണിനെ ഉറ്റ്നോക്കുന്നു. ഡിസംബറിൽ വിളവെടുപ്പിന് സജ്ജമായ തെങ്ങിൽ തോപ്പുകളിൽ നിന്നുള്ള പച്ചതേങ്ങയുടെ വരവിനായി കാത്ത് നിൽക്കുകയാണ് കൊപ്ര ഉൽപാദകർ. അതേസമയം കൈവശമുള്ള കൊപ്ര കാര്യമായി വിൽപ്പനയ്ക്ക് ഇറക്കാൻ സ്റ്റോക്കിസ്റ്റുകൾ ഉത്സാഹം കാണിച്ചില്ല. വരവ് കുറഞ്ഞതോടെ കൊപ്ര 11,680 ൽ നിന്ന് 11,925 രൂപയായി. ഉൽപാദനം കുറയുമെന്ന സൂചനകളാണ് സ്റ്റോക്കിസ്റ്റുകളെ ചരക്ക് പിടിക്കാൻ പ്രേരിപ്പിക്കുന്നത്. പുതിയ ചരക്ക് സജ്ജമായാലും ക്രിസ്തുമസ് വരെ 10,500 ലെ താങ്ങ് നിലനിർത്താം. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 400 രൂപ വർദ്ധിച്ച് 17,800 രൂപയായി.
തെക്കൻ കേരളത്തിൽ നിന്നുള്ള മൂപ്പ് കുറഞ്ഞ കുരുമുളക് പടിവാതുക്കൽ എത്തി നിൽക്കെ വിപണി പുതിയ ദിശ കണ്ടത്താനുള്ള തയാറെടുപ്പിലാണ്. ഹൈറേഞ്ചിലും വയനാട്ടിലും മറ്റ് ഭാഗങ്ങളിലും മുളക് മണികൾ മൂത്ത് തുടങ്ങുന്നതേയുള്ളു. മഴയുടെ അഭാവം വിളവിനെ എത്രമാത്രം ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തമായ കണക്കുകൾ ഇനിയും തയ്യാറായിട്ടില്ലങ്കിലും തുലാ മഴ കുറഞ്ഞത് ഉൽപാദനം കുറയാൻ ഇടയാക്കുമെന്ന് തന്നെയാണ് കർഷകരുടെ വിലയിരുത്തൽ.
ക്രിസ്തുമസ്‐ന്യൂ ഇയർ ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണം രാജ്യാന്തര വിപണിയിൽ പുരോഗമിക്കുന്നു. എന്നാൽ, മലബാർ മുളകിന് വിദേശ ആവശ്യകാരില്ല, ഇന്ത്യൻ നിരക്ക് ടണ്ണിന് 5000 ഡോളറാണ്. ഇത് വിദേശ ഓർഡറുകളുടെ വരവിന് തടസമായത്. ബ്രസീൽ 2800 ഡോളറിനും ഇന്തോനേഷ്യയും വിയെറ്റ്നാമും ടണ്ണിന് 3000 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ശ്രീലങ്കൻ കയറ്റുമതിക്കാർ 3500 ഡോളർ ആവശ്യപ്പെട്ടു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 33,000 രൂപയിലും ഗാർബിൾഡ് മുളക് 35,000 രൂപയിലുമാണ്.
സ്വർണ വില വീണ്ടും കുറഞ്ഞു. പവൻ 38,160 രൂപയിൽ നിന്ന് 37,520 രൂപയായി ഇടിഞ്ഞ ശേഷം ശനിയാഴ്ച്ച പവൻ 37,680 ലാണ്. ഗ്രാമിന് വില 4710 രൂപ. കോവിഡ് വാക്സിൻറ്റ വരവ് കണ്ട് ഫണ്ടുകൾ ന്യൂയോർക്ക്, ലണ്ടനിൽ വിപണിയിൽ ബാധ്യത കുറച്ചതോടെ ട്രോയ് ഔൺസിന് 1890 ഡോളറിൽ നിന്ന് 1870 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.