വിപണി വിശേഷം / കെ.ബി. ഉദയഭാനു
എണ്ണവിപണി ചൂടുപിടിച്ചതോടെ കേരളത്തിലും തമിഴ്നാട്ടിലും നാളികേര വിളവെടുപ്പ് രംഗം ഉണർന്നു, പച്ചത്തേങ്ങയുടെ ലഭ്യത വർധിച്ചത് കൊപ്രയ്ക്ക് തിരിച്ചടിയായി. ഉത്തരേന്ത്യൻ വാങ്ങലുകാരുടെ സജീവസാന്നിധ്യം കുരുമുളകിന് നേട്ടമായി. ചുക്കിന് കനത്ത വിലത്തകർച്ച, ഉത്പാദകർ സമ്മർദത്തിൽ. റബറിന് ചെറുകിട വ്യവസായികളിൽനിന്നു ഡിമാൻഡ്. ആഗോള സ്വർണവിപണിയിൽ സാങ്കേതിക തിരുത്തൽ തുടരുന്നു.
നാളികേരം
വെളിച്ചെണ്ണ വില സർവകാല റിക്കാർഡിലേക്ക് ഉയർന്നതുകണ്ട് കാർഷിക മേഖല നാളികേര വിളവെടുപ്പിന് ഉത്സാഹിച്ചു. സീസൺ കാലയളവാണെങ്കിലും വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്ത് പച്ചത്തേങ്ങ ഇനിയും വിൽപ്പനയ്ക്ക് ഇറങ്ങിയിട്ടില്ല. അതേസമയം വരവ് ഉയരുമെന്നുകണ്ട് കൊപ്ര സംഭരണവില ക്വിന്റലിന് 400 രൂപ ഇടിച്ചു. ഈ അവസരത്തിൽ വെളിച്ചെണ്ണവിലയിൽ മാറ്റം വരുത്താനും അവർ തയാറായില്ല. കർഷകർക്ക് ഉയർന്ന വില ലഭിക്കരുതെന്ന ഉദ്ദേശ്യം മാത്രമായിരുന്നു വ്യവസായികൾക്ക് അപ്പോൾ. തങ്ങൾ ഉത്പാദിപ്പിച്ച വെളിച്ചെണ്ണയ്ക്ക് കൂടിയവില ലഭിക്കാനും അവർ ശ്രമം നടത്തി. കാങ്കയത്തെ വ്യവസായികളുടെ ഈ നീക്കത്തിന് എതിരെ തമിഴ്നാട്ടിലെ കർഷകർ പ്രതികരിച്ചത് ചരക്കിറക്കുന്നത് നിയന്ത്രിച്ചാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 20,350ലും കൊപ്ര 13,450ലുമാണ്. പ്രതികൂല കാലാവസ്ഥയിൽ സംസ്ഥാനത്ത് നാളികേര ഉത്പാദനം കുറവാണ്.
കുരുമുളക്
കുരുമുളകുവില മൂന്നാം വാരവും ഉയർന്നു. വിളവെടുപ്പ് വൈകിയതിനാൽ വിപണികളിൽ ചരക്കുവരവ് കുറവാണ്. ശിവരാത്രി, ഹോളി ഡിമാൻഡ് തുടരുന്നു. കൊച്ചിയിൽ കുരുമുളക് ഗാർബിൾഡ് 36,400 രൂപയിൽ ക്ലോസിങ് നടന്നു.
ചുക്ക്
ചുക്കിന് കനത്ത വിലത്തകർച്ച. ഇഞ്ചിവില കുറഞ്ഞതുകണ്ട് വാങ്ങലുകാർ ചുക്ക് സംഭരണം കുറച്ചത് ഉത്പാദകരെ സമ്മർദത്തിലാക്കി. പിന്നിട്ടവാരം ചുക്ക് വില ക്വിന്റലിന് 11,500 രൂപ ഇടിഞ്ഞു. മിഡീയം ചുക്ക് 28,500ൽനിന്ന് 17,000 രൂപയായും ബെസ്റ്റ് ചുക്ക് 30,000ൽനിന്ന് 19,000 രൂപയായും ഇടിഞ്ഞു. പൊടുന്നനെയുണ്ടായ വിലയിടിവുകണ്ട് പലരും ചരക്കിറക്കുന്നതിൽ കുറവ് വരുത്തി. അറബ് രാജ്യങ്ങളിൽ നിന്നു ചുക്കിന് അന്വേഷണങ്ങളുണ്ട്.
റബർ
റബർവിലയിൽ ചാഞ്ചാട്ടം. ഓഫ് സീസണായതിനാൽ കൊച്ചി, കോട്ടയം, മലബാർ മേഖലകളിൽ ഷീറ്റ് ക്ഷാമം രൂക്ഷമാണ്. ചെറുകിട റബർ വ്യവസായികൾ വിപണികളിൽ താത്പര്യം കാണിച്ചു. നാലാം ഗ്രേഡ് 16,000 രൂപയിലും അഞ്ചാം ഗ്രേഡ് 15,100-15,600 രൂപയിലുമാണ്. ലാറ്റക്സ് 10,600 ലും ഒട്ടുപാൽ 11,000 രൂപയിലും ക്ലോസിംഗ് നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.