രാജ്യത്തെ കാർഷികരംഗം നവീകരിക്കാൻ വന്പൻ ടെക് കന്പനികളുമായി കൈകോർത്ത് കേന്ദ്രസർക്കാർ. കാർഷിക വിവരങ്ങൾ ടെക് കന്പനികൾക്കു നൽകി അവരുടെ സഹായത്തോടെ ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത ആപ്പുകളും ടൂളുകളും നിർമിച്ചെടുക്കാനാണു കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.
ആമസോണ്‍, മൈക്രോസോഫ്റ്റ്, സിസ്കോ തുടങ്ങിയ വിദേശ വന്പൻമാരും മുകേഷ് അംബാനി സാരഥ്യം വഹിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ), ഐടിസി, സ്റ്റാർ അഗ്രിബാസാർ ടെക്നോളജി, ഇഎസ്ആർഐ ടെക്നോളജി, പതഞ്ജലി ഓർഗാനിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഇന്ത്യൻ കന്പനികളും ഇതിനായി കേന്ദ്രസർക്കാരുമായി സഹകരിക്കും.
2014 മുതൽ കേന്ദ്രസർക്കാരിനു ലഭ്യമായിട്ടുള്ള കാർഷിക വിവരങ്ങളാണു ടെക് കന്പനികൾക്കു കൈമാറുക. നിശ്ചിതപ്രദേശത്ത് ഏതുവിളയാണു കൃഷിചെയ്യുന്നത്, എത്ര വിളവ് ലഭിച്ചു, മണ്ണിന്റെ ഫലപുഷ്ടി, ഉപയോഗിക്കുന്ന വളങ്ങൾ തുടങ്ങിയ വിവരങ്ങൾ കന്പനികൾക്ക് ഇതിലൂടെ ലഭ്യമാകും.
കാർഷികരംഗവുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള എല്ലാ വിവരങ്ങളും ഒറ്റ പ്ലാറ്റ്ഫോമിലേക്കു മാറ്റിയശേഷം അതതു മേഖലകളിലെ കർഷകർക്കാവശ്യമായ വിവരങ്ങൾ, മുന്നറിയിപ്പുകൾ ആപ്പുകളിലൂടെയും മറ്റും നൽകാനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടന്നുകൊണ്ടിരുന്ന ഈ പദ്ധതിയിലൂടെ കന്പനികൾക്കു ഫലപ്രാപ്തിയുള്ള ടൂളുകളും ആപ്പുകളും നിർമിക്കാനായാൽ സർക്കാർ അതു വാങ്ങുകയോ കർഷകർക്കു വിൽക്കാൻ അവസരമുണ്ടാക്കുകയോ ചെയ്യും.
ആമസോൺ ഇതിനകംതന്നെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ആപ്പുകളിലൂടെ കർഷകർക്ക് മുന്നറിയിപ്പും മറ്റും നൽകുന്നുണ്ട്. മൈക്രോസോഫ്റ്റ് തങ്ങളുടെ ആർട്ടിഫിഷൽ അധിഷ്ഠിത സംവിധാനം സ്ഥാപിക്കാനായി 100 ഗ്രാമങ്ങളെ തെരഞ്ഞെടുക്കയും ചെയ്തു.
പദ്ധതിയുടെ വിജയത്തിലൂടെ രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക, ഇറക്കുമതി ഗണ്യമായി കുറയ്ക്കുക, കയറ്റുമതിരംഗത്ത് ബ്രസീൽ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടു മത്സരിക്കത്തവിധം മികവ് നേടുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടിയെടുക്കാനാകുമെന്നാണു കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. രാജ്യത്തെ കാർഷികരംഗം അറു പഴഞ്ചൻ രീതികളാണു പിന്തുടരുന്നതെന്നും ധാരാളം ജലം ഉപയോഗിച്ചുള്ള ഇപ്പോഴത്തെ കൃഷിരീതിയിൽ മാറ്റം വരണമെന്നും നീതി ആയോഗും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കർഷകരക്ഷയുടെ പേരിലുള്ള പദ്ധതി, രാജ്യത്തെ അഗ്രിടെക് വിപണി ലക്ഷ്യമിടുന്ന കന്പനികളെയും ഇ-കൊമേഴ്സ് കന്പനികളെയും സഹായിക്കുന്നതിനുവേണ്ടിയുള്ളതാണെന്നു വിമർശനങ്ങളുമുയരുന്നുണ്ട്. രാജ്യത്തെ അഗ്രിടെക് വിപണി 2025 ഓടെ 2400 കോടി രൂപയുടേതാകുമെന്നാണു വിലയിരുത്തൽ.
ഏതു മേഖലയിൽനിന്നാണു കുറഞ്ഞ വിലയിൽ വിള ലഭിക്കുക, ഏതു മേഖലകളിലാണു വിളയുടെ ദൗർലഭ്യമുള്ളത് തുടങ്ങിയ വിവരങ്ങളൊക്കെ ടെക് കന്പനികൾക്ക് ഇതിലൂടെ ലഭ്യമാകുമെന്നും കർഷകരിൽനിന്നു ചുളുവിളയ്ക്കു സാധനങ്ങൾ വാങ്ങാൻ ഇത് കന്പനികളെ സഹായിക്കുമെന്നും വിമർശകർ പറയുന്നു.
ആർഐഎല്ലിനും മറ്റും തങ്ങളുടെ ഓണ്‍ലൈൻ ഗ്രോസറി ശൃംഖലകൾ വിപുലമാക്കാനും തങ്ങൾക്കാവശ്യമായ വിളകൾ കർഷകരെക്കൊണ്ട് കൃഷി ചെയ്യിപ്പിക്കാനുള്ള സാഹചര്യമുണ്ടെന്നും ആക്ഷേപമുണ്ട്.
എന്നാല്‍, വിമർശനങ്ങളിൽ കഴന്പില്ലെന്നും കർണാടകയിലും മറ്റും മുൻവർഷങ്ങളിൽ പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണിതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.
-അലക്സ് ചാക്കോ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.