വിപണി വിശേഷം/കെ.ബി. ഉദയഭാനു
നാളികേര കർഷകർ ആശ്വസത്തിൽ. കൊപ്ര പതിനായിരം രൂപയിലെ താങ്ങു നിലനിർത്തി. മഹാനവമി ഡിമാൻഡ് ഭക്ഷ്യഎണ്ണ വിപണി ഉറ്റുനോക്കുന്നു. വിദേശ കുരുമുളകിന് ആഭ്യന്തര ആവശ്യക്കാർ. ഉത്തരേന്ത്യക്കാർ ജാതിക്കയിൽ താത്പര്യം നിലനിർത്തി. റബർ പുതിയ ദിശകണ്ടെത്താനുള്ള ശ്രമത്തിൽ. ആഗോള സ്വർണവിലയിൽ ഇടിവ്.
നാളികേരം
ദക്ഷിണേന്ത്യൻ നാളികേര കർഷകർക്കു താത്കാലിക ആശ്വാസം പകർന്നു കൊപ്ര പതിനായിരം രൂപയിലെ നിർണായക താങ്ങ് നിലനിർത്തി. കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ പച്ചത്തേങ്ങ വിൽപ്പനയിലുണ്ടായ കുറവ് മില്ലുകാരെ കൊപ്ര സംഭരിക്കാൻ പ്രേരിപ്പിക്കുന്നു.
സാധാ കൊപ്ര കാങ്കയത്ത് കിലോയ്ക്ക് 98 രൂപയിലും പൊള്ളാച്ചിയിൽ 97 രൂപയിലും മില്ലിങ് കൊപ്ര 100 ലും 99 രൂപയിലുമാണ്. പച്ചത്തേങ്ങ വില കിലോയ്ക്ക് 29 രൂപയാണ്. ഉടുമൽപേട്ടയിൽ 28.50 രൂപയും.
കൊച്ചിയിൽ തുടർച്ചയായ രണ്ടാം വാരത്തിലും കൊപ്ര 10,000 രൂപയിൽ നിലകൊണ്ടു. വെളിച്ചെണ്ണ 16,400 രൂപയിലുമാണ്. മഹാനവമി‐വിജയദശമി വേളയിലെ ഉത്സവ ഡിമാൻഡ് ഭക്ഷ്യയെണ്ണ വില ഉയർത്തുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകൾ.
കുരുമുളക്
ഉത്തരേന്ത്യയിൽ വിദേശ കുരുമുളകിന് ആവശ്യക്കാർ എത്തിയതോടെ ദക്ഷിണേന്ത്യൻ ചരക്കിനു ഡിമാൻഡ് അൽപ്പം കുറഞ്ഞു.
ഇറക്കുമതി മുളകുവില താഴ്ന്നു നിൽക്കുന്നതാണു വാങ്ങലുകാരുടെ ശ്രദ്ധ തിരിച്ചത്. കിലോയ്ക്ക് 412 രൂപയ്ക്കുവരെ വിൽപ്പന നടക്കുന്നതായാണ് വിവരം.
ശ്രീലങ്കയിൽനിന്നും വിയറ്റ്നാം, ബ്രസീൽ എന്നിവിടങ്ങളിൽനിന്നും ചരക്കിറക്കുമതി നടന്നതായാണ് വിവരം. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് 39,600 രൂപയിലും ഗാർബിൾഡ് 42,600 ലും സ്റ്റെഡിയാണ്.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 5650 ഡോളർ. മലേഷ്യൻ മുളക് വില 6000 ഡോളർ. ഇന്തോനേഷ്യ 4375 ഡോളറിനും വിയറ്റ്നാം 4200 നും ബ്രസീൽ 4000 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ജാതിക്ക
ജാതിക്കയ്ക്കും ജാതിപത്രിക്കും ആഭ്യന്തര വിപണിയിൽ പ്രിയമേറിയെങ്കിലും വിലയിൽ കാര്യമായ മാറ്റമില്ല. മധ്യ കേരളത്തിൽ ഉത്പന്നം വിൽപ്പനയ്ക്കിറക്കാൻ കർഷകർ താത്പര്യം കാണിക്കുന്നുണ്ട്.
കൊച്ചി വിപണിയെ അപേക്ഷിച്ച് കാലടി, പെരുന്പാവൂർ, ഈരാറ്റുപേട്ട തുടങ്ങിയ ഭാഗങ്ങളിൽ ആകർഷകമായ വിലയ്ക്ക് ചരക്ക് കൈമാറ്റം നടക്കുന്നതായാണ് വിപണിയിൽനിന്നുള്ള വിവരം. വിദേശ ഓർഡർ ലഭിച്ചവർ ഉത്പന്നത്തിൽ താത്പര്യം നിലനിർത്തി. അറബ് രാജ്യങ്ങൾ ഇന്ത്യൻ ജാതിക്കയും പത്രിയും ശേഖരിച്ചു. കാലടിയിൽ ജാതിക്ക തൊണ്ടൻ കിലോ 280 രൂപയിലും പരിപ്പ് 580 രൂപയിലുമാണ്.
ചുക്ക്
ശൈത്യകാല ആവശ്യങ്ങൾക്കു ചുക്ക് ശേഖരിക്കാനുള്ള നീക്കത്തിലാണ് ഉത്തരേന്ത്യ. ഉത്പാദന കേന്ദ്രങ്ങളിൽനിന്നുള്ള ചുക്കുവരവ് കുറവാണ്. ദീപാവലിക്ക് മുന്നോടിയായി ആഭ്യന്തര മാർക്കറ്റിൽ നിരക്ക് വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് സ്റ്റോക്കിസ്റ്റുകൾ. വിവിധയിനം ചുക്കിന് 16,500‐17,500 രൂപ.
റബർ
വാരാവസാനം മഴ അൽപ്പം കുറഞ്ഞതു റബർ തോട്ടങ്ങളെ കൂടുതൽ സജീമാക്കും. റെയിൻ ഗാർഡിട്ട തോട്ടങ്ങളിൽ ടാപ്പിംഗ് പുരോഗമിക്കുന്നു. അതേസമയം മുഖ്യ വിപണികളിൽ ലഭ്യത കുറഞ്ഞിട്ടും തുടർച്ചയായ രണ്ടാം വാരത്തിലും നാലാം ഗ്രേഡ് 17,400ലും അഞ്ചാം ഗ്രേഡിന് 16,700‐17,200ലും ഒട്ടുപാൽ 12,000ലും ലാറ്റക്സ് 11,800 രൂപയിലും സ്റ്റെഡിയാണ്.
സ്വർണം
കേരളത്തിൽ സ്വർണവില താഴ്ന്നു. ആഭരണകേന്ദ്രങ്ങളിൽ പവൻ 35,200 രൂപയിൽ നിന്നു 34,720 രൂപയായി. ന്യുയോർക്കിൽ ട്രോയ് ഔൺസിന് 1787 ഡോളറിൽനിന്ന് 1804 ലേയ്ക്ക് തുടക്കത്തിൽ ഉയർന്നെങ്കിലും പിന്നീട് 1747 ഡോളറായി ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 1753 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.