കട്ടപ്പന: വിലത്തകർച്ചയിൽ നടുവൊടിഞ്ഞ ഏലം കർഷകർക്ക് ഇനി പ്രതീക്ഷ ശാസ്ത്രീയ കൃഷിയിലാണ്. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് ശരാശരി 3000 രൂപയ്ക്കു മുകളിൽ വില ലഭിച്ച പച്ചപ്പൊന്നിന് ഈ സീസണിൽ കിലോയ്ക്ക് 1000 രൂപ പോലുമില്ല. അടുത്തകാലത്ത് ഏലം കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. കിലോയ്ക്ക് 1500 രൂപ വരെ ഉത്പാദന ചെലവുള്ള ഏലക്കായ് 1000 രൂപക്കു താഴെപ്പോലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയിലേക്കു കൂപ്പു കുത്തിയിരിക്കുകയാണ്.
സുഗന്ധവ്യഞ്ജനങ്ങളുടെ സംരക്ഷണത്തിനും കൃഷി വ്യാപനത്തിനും വിപണനത്തിനുമായി രൂപീകരിച്ചിരിക്കുന്ന സ്പൈസസ് ബോർഡ് ഏലം കർഷകരെ തിരിഞ്ഞു നോക്കുന്നില്ല. 52 ഇനം സുഗന്ധ വ്യഞ്ജനങ്ങളുടെ കൃഷി പാലനത്തിനുള്ള സ്പൈസസ് ബോർഡിന് ഏലം കർഷകർ അവഗണിക്കപ്പെട്ട വിഭാഗമാണ്.
കേന്ദ്ര അവഗണന
30,000 കർഷകരും രണ്ടു ലക്ഷത്തോളം തൊഴിലാളികളും ചെറുതും വലുതുമായ ആയിരത്തിൽ താഴെ വ്യാപാരികളുമുള്ള ഏലം മേഖല കേന്ദ്ര സർക്കാരിന്റെ വാണ്യജ്യ മന്ത്രാലയത്തിന് ഏറ്റവും ഒടുവിലത്തെ വിഭാഗമാണ്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ കൃഷി പ്രോത്സാഹനമാണ് കേന്ദ്ര സർക്കാരിന്റെ നിലവിലെ മുഖ്യ വിഷയം. അവിടെ നാണ്യവിളകർഷകരെ സംരക്ഷിച്ചില്ലെങ്കിൽ സർക്കാരിന്റെ അടി പതറും. അവിടെ കർഷകർ സർക്കാരിനെ നിയന്ത്രിക്കാൻ ശേഷിയുള്ള ശക്തമായ ലോബിയാണ്. വടക്കു - കിഴക്ക് സംസ്ഥാനങ്ങളിലെ കൃഷി പ്രോത്സാഹനത്തിനായി കേരളത്തിലെ സ്പൈസസ് ബോർഡ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ അവിടേയ്ക്കു മാറ്റിയിരുന്നു. കേരളത്തിലെ ഓഫീസുകൾ ഒട്ടു മിക്കതും അടച്ച ുപൂട്ടി. ആരും ശബ്ദമുയർത്തിയില്ല.
ഏലത്തിന് ഉപയോഗിക്കുന്ന വളങ്ങളുടെയും കീടനാശിനികളുടെയും വില മൂന്നു വർഷം കൊണ്ട് മൂന്നിരട്ടിയിലേറെ വർദ്ധിച്ചു. യൂറിയ ഒഴികെയുള്ള എല്ലാ രാസവളങ്ങളുടെയും വില നിയന്ത്രണം കേന്ദ്ര സർക്കാർ പിൻവലിച്ച് സ്വകാര്യ കന്പനികൾക്ക് നിയന്ത്രിക്കാൻ സ്വാതന്ത്ര്യം കൊടുത്തു.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവിനനുസരിച്ചു കീടനാശിനികളുടെ വിലയും ആകാശം മുട്ടി. ആരും ചോദിക്കാനുണ്ടായില്ല. തൊഴിലാളി ക്ഷാമവും കൂലി വർധനവും കൂടിയായപ്പോൾ ഏലത്തിന്റെ ഉത്പാദന ചെലവ് കിലോയ്ക്ക് 1500 വരെയെത്തി. ഇന്ന് ഏലത്തിനു വില കിലോയ്ക്ക് 700- 800 രൂപ ( അതിനു പോലും വാങ്ങാനാളില്ല ) ആയി. വിലതാഴുന്ന ട്രെന്റ് ആയതിനാൽ വ്യാപാരികൾ മാറി നിൽക്കുകയാണ്.
കയറ്റുമതി ഇടിഞ്ഞു
നിറവും വലിപ്പവും മിനുസവുമുള്ള കായ്ക്കാണ് വിദേശ വിപണിയിൽ പ്രിയം കൂടുതലുള്ളത്. കയറ്റു മതിക്ക് ആവശ്യമായ ഇത്തരം കായ് ആവശ്യത്തിനു ലഭിക്കുന്നില്ലെന്ന് കയറ്റുമതി വ്യാപാരികൾ പറയുന്നു. ചൊറിക്കായ്, പൊടിക്കായ് എന്ന് കർഷകരുടെ ഇടയിൽ പറയപ്പെടുന്ന ഗുണനിലാരം കുറഞ്ഞ കായുടെ ഉത്പാദനം വർധിച്ചിട്ടുണ്ട്. ഇത് ഏലക്കായുടെ ശരാശരി വില ഇടിച്ചു കളഞ്ഞു. ഏലക്കാ ലേലകേന്ദ്രങ്ങളിൽ ലേലത്തിനു വയ്ക്കുന്ന ലോട്ടുകളുടെ ശരാശരി വിലയാണ് ഏലക്കായുടെ വില. മുന്പ് ലോട്ടുകളിൽ 15 ശതമാനം വരെ പൊടിക്കായ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 30 ശതമാനത്തിലധികമായി. പൊടിക്കായയുടെ അളവു കൂടുന്പോൾ ശരാശരിവിലയിൽ കുറവുണ്ടാകും. ഇത് ആകെ വിലയും കുറയ്ക്കും.
ശാസ്ത്രീയ സമീപനം വേണം
ഗുണനിലവാരത്തിന്റെ കുറവ് കയറ്റുമതിയെയും ദോഷകരമായി ബാധിച്ചു. വിദേശ വിപണിയിൽ ആവശ്യമായ കായ് നൽകാൻ കഴിയാത്തതിനാൽ വിദേശ രാജ്യങ്ങൾ ഗ്വാട്ടിമാലയിൽനിന്നുള്ള ഏലം കൂടുതൽ വാങ്ങാൻ തുടങ്ങിയതായാണ് പറയപ്പെടുന്നത്. ഇന്ത്യയിൽ ഉത്പാദനം കൂടുകയും കയറ്റുമതി ഗണ്യമായി കുറയുകയും ചെയ്തത് വിലയിടിച്ചിട്ടുണ്ട്. കീടനാശിനികളുടെ ഉപയോഗം വർധിച്ചത് സൗദി അറേബ്യ പോലുള്ള പ്രധാന ഉപഭോക്തൃ രാജ്യങ്ങളിൽ ഇന്ത്യൻ ഏലത്തിനു തിരിച്ചടിയായി.
ട്രൈഫോസ്, പ്രൊഫിനോ ഫോസ് എന്നിവയും ലാന്റാ സൈലോ ഹെത്തറിൻ ( കരാട്ടേ), സൈബർ മെറ്ററിൻ, അസറ്റാമിക് പ്രൈഡ്, സൈക്കിയോ കർമേറ്റ് എന്നിവയാണ് കർഷകർ ഏലത്തിനുപയോഗിക്കുന്നത്. ഇതിൽ അസറ്റാമിക് പ്രൈഡ്, സൈക്കിയോ കർമേറ്റ് എന്നിവയുടെ അളവ് പരിശോധനയിൽ കൂടുതൽ കണ്ടെത്തുന്നതാണ് പ്രശ്നമാകുന്നത്. ഇതിന്റെ അളവ് പത്തുലക്ഷത്തിന്റെ ഒരു ശതമാനമാണ് അനുവദിച്ചിട്ടുള്ളത്.
ജൈവ രീതിയിലുള്ള ഏലമേ വിദേശമാർക്കറ്റിൽ സ്വീകരിക്കൂ എന്നത് തെറ്റായ പ്രചാരണമാണ്. കഴിഞ്ഞ മൂന്നു വർഷങ്ങളിലു ണ്ടായ അതിവർഷം പരന്പരാഗത ഏലം കൃഷിയിടങ്ങളിലെ മേൽമണ്ണ് ഒഴുക്കി കൊണ്ടു പോയതും ഇലപ്പേൻ എന്ന കീടത്തിന്റെ വർധനയുമാണ് കായയുടെ ഗുണ നിലവാരം നശിപ്പിച്ച കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇലപ്പേനിന്റെ എണ്ണവും വലിപ്പവും വർധിച്ചിട്ടുണ്ട്. അതിനാൽ കായയുടെ തോടിൽ പരുക്കനും (ചൊറി) കായ്ക്ക് ദൃഢതക്കുറവും ഉണ്ടായി ആകർഷണം കുറയും.
ഉത്പാദന വർധന
ഏലത്തിന്റെ ഉത്പാദനവും ഇരട്ടിയോളം വർധിച്ചു. ചെറുകിട മേഖലയിൽ അത്ഭുതകരമായ വിളവർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണിലുണ്ടയ വിലവർധനയാണ് ഇതിനു കാരണം. ഏലം കൃഷി ചെയ്യുന്ന മേഖല മറ്റു തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇരട്ടിയോളം വർധിച്ചതായാണ് കണക്ക്. കൊടൈക്കനാൽ, നെല്ലിയാന്പതി, കൊള്ളിമല, വയനാട്, മേഘമല, വെള്ളിമല തുടങ്ങിയ മേഖലകളിൽ പുതുതായി ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ മുന്ന് വർഷം മുന്പ് 80,000 ഏക്കർ സ്ഥലത്തായിരുന്നു കൃഷിയുണ്ടായിരുന്നത്. ഇപ്പോൾ ഒന്നര ലക്ഷം ഏക്കറായി കൃഷി വർദ്ധിച്ചതായാണ് കണക്ക്. കഴിഞ്ഞ സീസണിൽ വില വർധന പ്രതീക്ഷിച്ച് വിൽക്കാതെ സൂക്ഷിച്ചിരുന്ന 5000 ടണ് കായ് ഇപ്പോൾ മാർക്കറ്റിലെത്തിയിട്ടുമുണ്ട്. ഉത്സവ സീസണിൽ പ്രതീക്ഷിച്ചതുപോലെ വിൽപ്പന നടന്നുമില്ല. കോവിഡ് മൂലം വിപണികൾ അടഞ്ഞുപോയതും ആഭ്യന്തര ഉപഭോഗം കുറഞ്ഞതും മാർക്കറ്റിൽ കായ് കെട്ടിക്കിടക്കാൻ ഇടയാക്കി. തിരുപ്പതി, ശബരിമല പോലെയുള്ള ക്ഷേത്രങ്ങളിൽ ആവശ്യം തീരെ കുറഞ്ഞു. ഇക്കാരണങ്ങളാലെല്ലാം കായ് കെട്ടിക്കിടക്കുന്നതും വിലക്കുറവിനു കാരണമായിട്ടുണ്ട്.
ഗുണനിലവാരം കുറഞ്ഞതിന്റെ കാരണം ശാസ്ത്രീയമായി കണ്ടെത്തി പരിഹാരം ഉണ്ടാക്കണം.
കീടനാശിനികളുടെ ഉപയോഗത്തിലുള്ള ശാസ്ത്രീയ സമീപനവും കൃഷി ശാസ്ത്രജ്ഞർ കണ്ടെത്തി കർഷകരിലെത്തിക്കണം. ഇലപ്പേനിന്റെ വർധനയും വളർച്ചയും കണ്ടെത്തി പരിഹാരം ഉണ്ടാകണം. കൂടുതൽ വിദേശ മാർക്കറ്റ് കണ്ടെത്തുകയും വേണം. നിലവിൽ ഇടുക്കി ജില്ലയിൽ മൈലാടുംപാറയിലും പാന്പാടുംപാറയിലും ഏലം ഗവേഷണ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും കർഷകർക്കു ഗുണകരമായിട്ടില്ല. സർക്കാർ തലത്തിലുള്ള ഇടപെടൽ വേണം. അല്ലാത്തപക്ഷം കേരളത്തിന്റെ സന്പദ് വ്യവസ്ഥയ്ക്കു മുതൽക്കൂട്ടായ ഏലം കൃഷി വലിയ വിപത്തിലാകും.
കെ.എസ്. ഫ്രാൻസിസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.