ചൈനീസ് വ്യവസായികൾ രാജ്യാന്തര റബർ വിപണിയിൽ അമാന്തിച്ചു നിൽക്കുന്നു, കൊവിഡ് സൃഷ്ടിച്ച ആഘാതമോ, സാന്പത്തിക മാന്ദ്യമോ ? പച്ചത്തേങ്ങ സംഭരണ വില രണ്ട് രൂപ ഉയർത്തി. കർണാടകത്തിൽ കുരുമുളക് വിളവെടുപ്പ് ഉൗർജിതം, നിരക്ക് താഴ്ന്നു. ലേല കേന്ദ്രങ്ങളിലേയ്ക്കുള്ള ഏലക്ക പ്രവാഹം വാങ്ങലുകാർ ഉത്സവമാക്കി.
ഉത്സവഘോഷങ്ങൾക്ക് ശേഷമുള്ള ചൈനീസ് വ്യവസായികളുടെ തിരിച്ചു വരവിനെ ഏറെ പ്രതീക്ഷകളോടെയാണ് ആഗോള റബർ മാർക്കറ്റ് വീക്ഷിച്ചെതെങ്കിലും തിരക്കിട്ടുള്ള സംഭരണങ്ങൾക്ക് താല്പര്യം കാണിക്കാതെ അവർ അകന്ന് കളിച്ചു. ബെയ്ജിംഗിൽ നിന്നുള്ള ടയർ ലോബിയുടെ തന്ത്രപരമായ നീക്കങ്ങൾ ഒരു പരിധി വരെ ഏഷ്യൻ റബർ അവധി വ്യാപാരത്തിൽ നിലയുറപ്പിച്ചിരുന്ന ഉൗഹക്കച്ചവടക്കാരെ ആശയകുഴപ്പത്തിലാക്കി.
അമിതമായി കൈവശം വച്ച ലോംഗ് പൊസിഷനുകൾ അവർ കുറക്കുന്നുണ്ടെങ്കിലും പുതിയ ഷോട്ട് പൊസിഷനുകൾക്ക് നീക്കം നടത്താഞ്ഞത് ഉല്പാദന രാജ്യങ്ങൾക്ക് ആശ്വാസം പകരാം. ഏറെ പ്രതീക്ഷകളൊയാണ് ജപ്പാനീസ് എക്സ്ചേഞ്ചിൽ റബറിൽ ഇടപാടുകൾ ആരംഭിച്ചതെങ്കിലും 218 യെന്നിന് മുകളിൽ ഇടം പിടിക്കാനാവാഞ്ഞത് സാങ്കേതികമായി വിപണിയെ അല്പം തളർത്താമെങ്കിലും 207 യെന്നിലെ താങ്ങ് മാസമധ്യംവരെയെങ്കിലും നിലനിർത്താനായാൽ 228 ലേയ്ക്ക് തിരിച്ച് വരവിന് അവസരം ലഭ്യമാവും.
മുൻനിര റബർ ഉല്പാദന രാജ്യങ്ങളായ തായ്ലൻഡും ഇന്തോനേഷ്യയും മലേഷ്യയും പരസ്പരം മത്സരിക്കാതെ വിപണിയെ കൂടുതൽ സൂക്ഷമതയോടെ നിരീക്ഷിക്കുകയാണ്. വിയറ്റ്നാമും ചില ആഫ്രിക്കൻ രാജ്യങ്ങളും സ്റ്റോക്കിലെ പിടിമുറുക്കിയാൽ പ്രതീക്ഷയ്ക്ക് മുകളിൽ റബർ സഞ്ചരിക്കാം. അതേസമയം, ചൈനീസ് വ്യവസായികൾ സാന്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടോയെന്ന കാര്യത്തിൽ വ്യക്തയില്ല. അവരുടെ തണുപ്പൻ മനോഭാവത്തിൽ മാറ്റംസംഭവിച്ചാൽ രാജ്യാന്തര വ്യാപാരരംഗം സജീവമാകും. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില 155 ൽ നിന്നും 144 ലേക്ക് താഴ്ന്നു. വരുംദിനങ്ങളിൽ കയറ്റുമതിക്കാർ പാനിക്കായി മാറിയാൽ വില വീണ്ടും കുറയാമെങ്കിലും ഓഫ് സീസണിൽ അത്തരം തിരക്കിട്ട് നീക്കങ്ങൾക്ക് അവർ മുതിരില്ലെന്ന് അനുമാനിക്കാം.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ദുർബലമായി, പ്രതീക്ഷിച്ച് രീതിയിൽ സംസ്ഥാനത്ത് മഴ ലഭ്യമായില്ലെങ്കിലും ഒറ്റപ്പെട്ട മഴ പല ഭാഗങ്ങളിലും ലഭിച്ചു. കൊച്ചി കോട്ടയം വിപണികളിൽ ഷീറ്റ്, ഒട്ടുപാൽ, ലാറ്റക്സ് ലഭ്യത കുറവാണ്. മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് ഉൽപാദകർ പുതിയ ചരക്ക് കൈവിട്ടില്ല. ടയർ കന്പനികൾ നാലാം ഗ്രേഡ് റബർ 14,300 രൂപയിൽ നിന്നും 14,100 ലേയ്ക്ക് വീണ്ടും താഴ്ത്തി.
ഒരു പ്രത്യേക ടാർജറ്റിൽ വിപണിയെ നിലനിർത്തി സ്റ്റോക്കിസ്റ്റുകളെ വില്പനക്കാരാക്കി മാറ്റാനാവുമോയെന്ന് പരീക്ഷണം നടത്തുകയാണ് ടയർ ലോബി. ഇതിന് അവർ ഉത്തരേന്ത്യയിൽ നിന്നുള്ള മറ്റ് വ്യവസായികളെയും കൂട്ടുപിടിക്കുന്നുണ്ട്. 10,000 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്ന ഒട്ടുപാലിനെ വാങ്ങലുകാർ 9800 ലേയ്ക്ക് താഴ്ത്തി, എന്നാൽ വരവ് ഉയർന്നില്ല. അതോടെ അവർ 9400 ന് ചരക്ക് മതിയെന്ന നിലപാടിൽ വാരവസാനം പുതിയ തന്ത്രം ഇറക്കി. ഈ ചൂണ്ടയിൽ കൊളുത്താൻ വില്പനക്കാർ തയാറാവുമോയെന്ന് മാറി നിന്ന് വീക്ഷിക്കുകയാണ് ടയർ ലോബിയും. അതായത് കാർഷിക മേഖല മുന്നിലുള്ള ദിവസങ്ങളിൽ സ്വീകരിക്കുന്ന നിലപാടിനെ ആസ്പദമാക്കിയാവും മാസമധ്യം റബർ മാർക്കറ്റ് സഞ്ചരിക്കുക. അഞ്ചാം ഗ്രേഡ് 13,500-14,100ൽ നിന്നും 13,300-13,800 ലേക്ക് ഇടിഞ്ഞു. ലാറ്റക്സ് 9000 രൂപയിലാണ്.
പച്ചത്തേങ്ങ സംഭരണവില കിലോ 32 ൽ നിന്നും 34 രൂപയാക്കി. എന്നാൽ, പുതിയ വിലയ്ക്ക് സംഭരണമെപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ അവ്യക്തത നിൽക്കുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കൃഷിമന്ത്രിയും തയാറായില്ല. കഴിഞ്ഞ വർഷം ജനുവരി ആദ്യ വാരത്തിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചിരുന്നു.
ഇക്കുറി ഫെബ്രുവരി ആദ്യവാരം പിന്നിടുന്പോഴും ഇക്കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ. സംസ്ഥാനത്തിൻറ പല ഭാഗങ്ങളിലും വൻകിട കർഷകർ വിളവെുപ്പ് നടത്തിയ നാളികേരം തോട്ടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നു. എന്നാൽ ചെറുകിട കർഷകരുടെ കാര്യം ശോചനീയം. അവർ താഴ്ന്ന വിലയ്ക്ക് ഉൽപ്പന്നം വിറ്റുമാറേണ്ട അവസ്ഥ.
സംസ്ഥാനത്തെ വിപണികളിൽ കൊപ്രയ്ക്ക് തിരിച്ചു വരവിന് അവസരം ലഭിക്കാതെ നട്ടം തിരിയുന്നു. മാസാരംഭത്തിലും പ്രദേശിക വിപണിയിൽ എണ്ണയ്ക്ക് ആവശ്യം ഉയരാഞ്ഞത് മില്ലുകാരെ കൊപ്ര സംഭരണത്തിൽ നിന്നും അകറ്റുന്നു. കൊച്ചിയിൽ വെളിച്ചെണ്ണ 13,100 ലും കൊപ്ര 8400 ലും സ്റ്റെഡിയാണ്. കാങ്കയത്ത് എണ്ണ വില 11,750 ലും കൊപ്ര 8200 ലുമാണ്.
കർണാടകത്തിലെ തോട്ടങ്ങളിൽ കുരുമുളക് വിളവെടുപ്പ് പുരോഗമിക്കുന്നു, കൂർഗ്, ചിക്കമംഗലൂർ, ഹാസൻ മേഖലകളിലെ കർഷകരും വിളവെടുപ്പിൽ ശ്രദ്ധകേന്ദ്രീകരിച്ചു. കർണാടകത്തിൽ സാന്പത്തിക അടിത്തറയുള്ള വൻകിടതോട്ടങ്ങളായതിനാൽ പുതിയ മുളക് തിരക്കിട്ട് വിൽപ്പനയ്ക്ക് ഇറക്കില്ല. ഉല്പന്നം കൂടുതൽ മികവ് കാണിക്കുന്ന അവസരങ്ങളെ അവർ ഉറ്റ്നോക്കുന്നു. കിലോ 500 രൂപയാണ് കുരുമുളക് വില.
അന്തർസംസ്ഥാന വാങ്ങലുകാർ പിന്നോക്കം വലിഞ്ഞത് വിലയെ ബാധിച്ചു. വിവിധയിനം കുരുമുളക് വില 700 രൂപ ഇടിഞ്ഞു. കൊച്ചിയിൽ അണ് ഗാർബിൾഡ് കുരുമുളക് 49,000 രൂപ ഗാർബിൾഡ് 51,000 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 6350 ഡോളർ. ഇന്തോനേഷ്യ 3100 ഡോളറിനും ബ്രസീൽ 2900 ഡോളറിനും വിയറ്റ്നാം 3000 ഡോളറിനും വാഗ്ദാനം ചെയ്തു.
ഏലം വിളവെടുപ്പ് നിലച്ചെങ്കിലും ലേല കേന്ദ്രങ്ങളിൽ ചരക്ക് പ്രവാഹം. അറബ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി ലക്ഷ്യമാക്കിയുള്ള സംഭരണത്തിന് തുടക്കം കുറിച്ചഘട്ടത്തിൽ വൻതോതിൽ ഏലക്ക എത്തിയത് വാങ്ങലുകാർ അവസരമാക്കി. ഓഫ് സീസണായിട്ടും ഒരു ലക്ഷം കിലോയ്ക്ക് മുകളിൽ വരെ ഏലക്ക വിൽപ്പനയ്ക്ക് വന്നു. വാരാവസാനം ശരാശരി ഇനങ്ങൾ കിലോ 1044 രൂപയിലും മികച്ചയിനങ്ങൾ 1920 രൂപയിലുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.