ന്യൂഡൽഹി: രാജ്യത്ത് യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾക്കും ഇനി ഫീസ് (സർവീസ് ചാർജ്) നൽകേണ്ടി വരും. അക്കൗണ്ടിൽനിന്ന് മുൻകൂറായി പണം അടച്ച് ഉപയോഗിക്കുന്ന ഓണ്ലൈൻ വാലറ്റുകൾ, ഗിഫ്റ്റ് കാർഡുകൾ പോലുള്ളവയ്ക്കാണ് ഇത് ബാധകമാകുക. യുപിഐ വഴി നടത്തുന്ന വ്യപാര ഇടപാടുകൾക്കാണ് (മർച്ചന്റ് പേമെന്റ്) പ്രീപെയ്ഡ് പേമെന്റ് ഇൻസ്ട്രുമെന്റ്സ് (പിപിഐ) ഫീസ് ഏർപ്പെടുത്തുന്നത്.
2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഇടപാട് മൂല്യത്തിന്റെ 1.1 ശതമാനം വരെയാകും സർവീസ് ചാർജ്. ഏപ്രിൽ ഒന്നുമുതൽ ഈ ഇടപാടുകൾ സൗജന്യമായിരിക്കില്ലെന്ന് യുപിഐ ഇടപാടുകൾ നിയന്ത്രിക്കുന്ന നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.
പിപിഐ, ഗൂഗിൾ പേ, പേടിഎം, ഫോണ് പേ തുടങ്ങിയ ആപ്പുകളിൽ ചെയ്യുന്നതുപോലുള്ള പിയർ-ടു-പിയർ, പിയർ-ടു-പിയർ മർച്ചന്റ് ഇടപാടുകൾക്ക് ഇത് ബാധകമല്ല. രാജ്യത്തു 99.9% യുപിഐ ഇടപാടുകളും ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടുള്ളവയായതിനാൽ സർവീസ് ചാർജ് സാധാരണക്കാരെ ബാധിക്കില്ല.
ഇടപാടുകൾ സ്വീകരിക്കുക, അംഗീകാരം നൽകുക തുടങ്ങിയവയുടെ ചെലവുകൾക്കുള്ള ഇന്റർചേഞ്ച് ഫീസായാണ് ഇത് ഈടാക്കുന്നത്. വ്യാപാരികൾക്ക് അവരുടെ വ്യവസായത്തെ അടിസ്ഥാനമാക്കി കുറഞ്ഞ ഇന്റർചേഞ്ച് ഫീസിന് അർഹതയുണ്ട്. ബിസിനസിന്റെ തരം അനുസരിച്ച് ഇന്റർചേഞ്ച് ഫീസ് മാറും. ഇന്ധനത്തിന് 0.5 ശതമാനം, ടെലികോം, യൂട്ടിലിറ്റികൾ/പോസ്റ്റ് ഓഫീസ്, വിദ്യാഭ്യാസം, കൃഷി, സൂപ്പർമാർക്കറ്റിന് 0.9 ശതമാനം, മ്യൂച്വൽ ഫണ്ടുകൾ, സർക്കാർ, റെയിൽവേ, ഇൻഷ്വറൻസ് എന്നിവയ്ക്ക് ഒരു ശതമാനം എന്നിങ്ങനെയാണു ചാർജ്.
സാധാരണ യുപിഐ ഇടപാടുകൾക്ക് ചാർജില്ല: എൻപിസിഐ
യുപിഐ ചാർജുകളെ കുറിച്ച് വ്യക്തത വരുത്തി നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഉപഭോക്താക്കൾ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവരുമെന്ന് എൻപിസിഐ അറിയിച്ചിരുന്നു. എന്നാൽ ഇതുതെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഒരു ഉപഭോക്താവും ഇന്റർചേഞ്ച് ഫീസ് നൽകേണ്ടതില്ല. വ്യാപാര ഇടപാടുകൾക്ക് മാത്രമേ ഇന്റർചേഞ്ച് ഫീസ് ബാധകമാകൂവെന്നും എൻപിസിഐ പുതിയ സർക്കുലറിൽ അറിയിച്ചു.
കൂടാതെ, ബാങ്ക് ടു ബാങ്ക് യുപിഐ ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീ ഇല്ല. അതേസമയം, പേമെന്റുകൾക്കായി ക്യൂആർ കോഡോ യുപിഐ ഐഡിയോ നൽകുന്ന വ്യാപാരിക്ക് ഇന്റർചേഞ്ച് ഫീസ് ബാധകമായിരിക്കും.
ഒരു ബാങ്കിനും പ്രീ പെയ്ഡ് വാലറ്റിനും ഇടയിലുള്ള വ്യക്തിഗത ഇടപാടുകൾക്കോ വ്യക്തിയും വ്യാപാരികളും തമ്മിലുള്ള ഇടപാടുകൾക്കോ ഉപയോക്താക്കൾക്ക് അധികബാധ്യത വരില്ലെന്ന് എൻപിസിഐ പറയുന്നുണ്ടെങ്കിലും വൈകാതെ ഉപയോക്താക്കളും ഓരോ ഇടപാടിനും ഫീസ് നൽകേണ്ടിവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ബാങ്കിംഗ് വിദഗ്ധർ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.