അഡ്ലെയ്ഡ്: പത്ത് വർഷത്തെ കാത്തിരിപ്പിനു വിരാമം, ഇന്ത്യക്ക് ഓസ്ട്രേലിയൻ മണ്ണിൽ വീണ്ടുമൊരു ടെസ്റ്റ് ക്രിക്കറ്റ് ജയം.അഡ്ലെയ്ഡ് ടെസ്റ്റിൽ 31 റണ്‍സിന് ഓസ്ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തി.
322 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്സിനിറങ്ങിയ ഓസീസ് 291 റണ്‍സിന് പുറത്തായി. 2008നുശേഷം ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയിൽ വെന്നിക്കൊടി പാറിക്കുന്നത്. ചരിത്രത്തിലാദ്യമായി ഓസീസ് പര്യടന ടെസ്റ്റ് പരന്പരയിൽ ഇന്ത്യ ജയത്തോടെ ശുഭാരംഭം കുറിച്ചു. 2007-2008ൽ അനിൽ കുംബ്ലെയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ പെർത്ത് ടെസ്റ്റിലായിരുന്നു ജയിച്ചത്. ഒരു കലണ്ടർ വർഷത്തിൽ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രക്കയിലും ഓസ്ട്രേലിയയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന റിക്കാർഡും ഇന്ത്യ സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്സിൽ 123ഉം രണ്ടാമിന്നിംഗ്സിൽ 71 ഉം റണ്‍സ് നേടിയ ഇന്ത്യയുടെ പുതിയ വൻമതിലായ ചേതേശ്വർ പൂജാരയാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: ഇന്ത്യ 250, 307. ഓസ്ട്രേലിയ 235, 291.
ആറാം ജയം
70 വർഷത്തിലധികമായി ഇന്ത്യയും ഓസ്ട്രേലിയയും ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നു. ഇക്കാലയളവിൽ ഓസീസ് മണ്ണിൽ ഇന്ത്യ നേടുന്ന ആറാമത് ജയമാണ് ഇന്നലെ അഡ്ലെയ്ഡിലേത്. 1977-78ൽ മെൽബണ്‍, 1977-78ൽ സിഡ്നി, 1980-81ൽ മെൽബണ്‍, 2003-04ൽ അഡ്ലെയ്ഡ്, 2007-08ൽ സിഡ്നി, ഇപ്പോൾ വീണ്ടും അഡ്ലെയ്ഡിൽ എന്നിങ്ങനെയായിരുന്നു ഓസീസ് മണ്ണിലെ ഇന്ത്യൻ ജയങ്ങൾ.
ആറ് വിക്കറ്റുകൾ
നാല് വിക്കറ്റ് നഷ്ടത്തിൽ 104 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. അഞ്ചാം ദിനം ആറ് വിക്കറ്റ് വീഴ്ത്തിയാൽ ഇന്ത്യക്ക് ജയം സ്വന്തമാക്കാമായിരുന്നു. ഓസ്ട്രേലിയയ്ക്ക് അവസാനദിനത്തിൽ ജയത്തിലേക്ക് ഉണ്ടായിരുന്നത് 219 റണ്‍സിന്റെ ദൂരവും.
തലേദിവസം 11 റണ്‍സുമായി പുറത്താകാതെനിന്ന ട്രാവിസ് ഹെഡിനെ ഉജ്വല പന്തിലൂടെ രഹാനയുടെ കൈകളിലെത്തിച്ച് ഇഷാന്ത് ശർമയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 14 റണ്‍സുമായി ഹെഡ് പുറത്താകുന്പോൾ ഓസീസ് സ്കോർ 115. ഷോണ്‍ മാർഷ് 60 റണ്‍സ് എടുത്ത് ബുംറയ്ക്കു വിക്കറ്റ് നല്കി മടങ്ങി. അതോടെ ഇന്ത്യ ജയം മണത്തു. എന്നാൽ, ക്യാപ്റ്റൻ ടിം പെയ്നും (41 റണ്‍സ്) തുടർന്ന് പാറ്റ് കമ്മിൻസ് (28 റണ്‍സ്), മിച്ചൽ സ്റ്റാർക്ക് (28 റണ്‍സ്), നഥാൻ ലിയോണ്‍ (38 നോട്ടൗട്ട്), ഹെയ്സൽവുഡ് (13 റണ്‍സ്) എന്നിവരും വാലറ്റത്ത് നടത്തിയ ചെറുത്തുനിൽപ്പും ഇന്ത്യയുടെ വിജയമാർജിൻ കുറച്ചു. ബുംറയുടെ പന്തിൽ ലിയോണിന്റെ ക്യാച്ച് വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് വിട്ടുകളഞ്ഞതും ഇന്ത്യക്കു തിരിച്ചടിയായി. അവസാന നിമിഷങ്ങളിൽ ബുംറയെ ബൗണ്ടറി കടത്തി ഹെയ്സൽവുഡ് ഇന്ത്യൻ ക്യാപ്റ്റനെ ഭയപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, 31 റണ്‍സ് അകലെ കംഗാരുക്കളുടെ ശൗര്യം കെട്ടടങ്ങിയപ്പോൾ ഇന്ത്യ പത്ത് വർഷത്തിനുശേഷം ഓസീസ് മണ്ണിൽ വെന്നിക്കൊടി പാറിച്ചു. ടീം ഇന്ത്യയുടെ ദശാബ്ദ വിജയമായി അത്. ഇന്ത്യക്കുവേണ്ടി ബുംറ, ഷാമി, അശ്വിൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 250. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 235. ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: 307.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്: ഫിഞ്ച് സി പന്ത് ബി അശ്വിൻ 11, ഹാരിസ് സി പന്ത് ബി ഷാമി 26, ഖവാജ സി രോഹിത് ബി അശ്വിൻ 8, ഷോണ്‍ മാർഷ് സി പന്ത് ബി ബുംറ 60, ഹാൻഡ്സ്കോന്പ് സി പൂജാര ബി ഷാമി 14, ഹെഡ് സി രഹാനെ ബി ഇഷാന്ത് 14, പെയ്ൻ സി പന്ത് ബി ബുംറ 41, കമ്മിൻസ് സി കോഹ്ലി ബി ബുംറ 28, സ്റ്റാർക്ക് സി പന്ത് ബി ഷാമി 28, ലിയോണ്‍ നോട്ടൗട്ട് 38, ഹെയ്സൽവുഡ് സി രാഹുൽ ബി അശ്വിൻ 13, എക്സ്ട്രാസ് 10, ആകെ 119.5 ഓവറിൽ 291.
ബൗളിംഗ്: ഇഷാന്ത് 19-4-48-1, ബുംറ 24-8-68-3, അശ്വിൻ 52.5-13-92-3, ഷാമി 20-4-65-3, മുരളി വിജയ് 4-0-11-0.
വിരാട് കോഹ്ലിക്ക് ചരിത്ര നേട്ടം
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ ടെസ്റ്റ് വിജയം നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ചരിത്ര നേട്ടം ഇന്ത്യയുടെ വിരാട് കോഹ്ലി സ്വന്തമാക്കി. ഈവർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരേയും, ഇംഗ്ലണ്ടിനെതിരേയും അവരുടെ നാട്ടിൽ ടെസ്റ്റ് പരന്പരകൾ തോറ്റെങ്കിലും ഈ പരന്പരകളിലെ ഓരോ മത്സരങ്ങൾ വീതം കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. രാഹുൽ ദ്രാവിഡ്, എം.എസ്. ധോണി എന്നിവരുടെ കീഴിൽ ഇന്ത്യ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് വിജയങ്ങൾ നേടിയിട്ടുണ്ടെങ്കിലും ഓസ്ട്രേലിയയിൽ ഒരു വിജയം നേടാൻ സാധിച്ചിരുന്നില്ല.
മൂന്നു ടെസ്റ്റ് വിജയങ്ങൾ
ഒരു കലണ്ടർ വർഷത്തിൽ ഉപഭൂഖണ്ഡത്തിന് പുറത്ത് ഇന്ത്യ മൂന്നു ടെസ്റ്റ് വിജയങ്ങൾ നേടുന്നത് ഇത് രണ്ടാം തവണ മാത്രം. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജൊഹാന്നസ്ബർഗ് ടെസ്റ്റിലും ഇംഗ്ലണ്ടിനെതിരേ നോട്ടിംഗ്ഹാം ടെസ്റ്റിലുമായിരുന്നു ഇന്ത്യൻ ജയം.
ഏറ്റവും കൂടുതൽ ക്യാച്ച്
ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് (11 എണ്ണം) എടുത്ത വിക്കറ്റ് കീപ്പർ എന്ന റിക്കാർഡിനൊപ്പം ഇന്ത്യയുടെ യുവതാരം ഋഷഭ് പന്ത്. ഇംഗ്ലണ്ടിന്റെ ജാക്ക് റസലും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സിനും ഒപ്പമെത്തി ഇന്ത്യൻ താരം. 1995ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജൊഹാന്നസ്ബർഗിലാണ് റസൽ 11 ക്യാച്ചെടുത്തത്. 2013ൽ പാകിസ്ഥാതിരേ ജൊഹാന്നസ്ബർഗിലായിരുന്നു ഡിവില്ല്യേഴ്സിന്റെ നേട്ടം.
ഇന്നലെ ബുംറയുടെ പന്തിൽ നഥാൻ ലിയോണിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ റിക്കാർഡ് ബുക്കിൽ ഒറ്റയ്ക്ക് നിൽക്കാമായിരുന്നു പന്തിന്. ഒന്നാം ഇന്നിംഗ്സിൽ ആറ് ക്യാച്ച് എടുത്ത് ഇന്ത്യൻ റിക്കാർഡിൽ ധോണിക്കൊപ്പമെത്തിയ പന്ത് രണ്ടാം ഇന്നിംഗ്സിൽ അഞ്ച് ക്യാച്ച് സ്വന്തമാക്കി. ഒരു മത്സരത്തിൽ 10 ക്യാച്ച് എടുത്ത വൃഥിമാൻ സാഹയുടെ ഇന്ത്യൻ റിക്കാർഡും പന്ത് പഴങ്കഥയാക്കി.
അവസാന ജയം 2008ൽ
ഓസീസ് മണ്ണിൽ ഇന്ത്യ അവസാനമായി ടെസ്റ്റ് ജയിച്ചത് അനിൽ കുംബ്ലെയുടെ ക്യാപ്റ്റൻസിയിൽ 2008 ലാണ്. കുംബ്ലെയ്ക്കു ശേഷം ഓസീസ് മണ്ണിൽ ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന ഇന്ത്യൻ നായകനായി കോഹ്ലി.
1-0
ഓസ്ട്രേലിയയിൽ അവർക്കെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിക്കുന്നത് ഇതാദ്യം. അഡ്ലെയ്ഡ് ജയത്തോടെ നാല് മത്സര പരന്പരയിൽ ഇന്ത്യ 1-0നു മുന്നിലെത്തി.
107 റണ്‍സ്
വാലറ്റമായി വിശേഷിപ്പിക്കപ്പെടുന്ന ബൗളർമാർ ഓസ്ട്രേലിയയ്ക്കായി രണ്ടാം ഇന്നിംഗ്സിൽ നേടിയത് 107 റണ്‍സ്. ആദ്യ ഇന്നിംഗ്സിൽ അവർ 49 റണ്‍സ് നേടിയിരുന്നു. ഇന്നലെ കമ്മിൻസും സ്റ്റാർക്കും ലിയോണും ഹെയ്സൽവുഡും നേടിയ 107 റണ്‍സാണ് ഇന്ത്യൻ ജയം വൈകിപ്പിച്ചത്. അതേസമയം, ഇന്ത്യയുടെ ബൗളർമാർ ബാറ്റേന്തിയപ്പോൾ ആദ്യ ഇന്നിംഗ്സിൽ 35ഉം രണ്ടാം ഇന്നിംഗ്സിൽ അഞ്ചും റണ്‍സേ നേടിയുള്ളൂ. ഇന്ത്യൻ വാലറ്റത്തിന്റെ ദയനീയത ഒരിക്കൽക്കൂടി വെളിപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.