പൂന: ജയിക്കാനായി ജനിച്ചതാണ് വിരാട് കോഹ്ലിയും സംഘവുമെന്ന് വിശേഷിപ്പിച്ചാൽ തെറ്റില്ല. തോൽക്കില്ലെന്നുറപ്പിച്ചുകഴിഞ്ഞാൽ നിലവിൽ ലോക ക്രിക്കറ്റിൽ ഇന്ത്യയെ കീഴടക്കുക അസാധ്യവും. അത്തരമൊരു അസാധ്യതയായിരുന്നു ഇന്നലെ പൂനയിൽ അടിവരയിട്ടത്.
ഇന്ത്യയുടെ ശക്തമായ ബൗളിംഗ് നിരയ്ക്കെതിരേ ഫോളോ ഓണിനു വിധിക്കപ്പെട്ട ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് വെറും 67.2 ഓവറിൽ 189ന് അവസാനിച്ചു. രണ്ട് ഇന്നിംഗ്സിലുമായി ദക്ഷിണാഫ്രിക്ക നേടിയ (275, 189) 464 റണ്‍സ് അപ്പോഴും ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് (601/5) സ്കോറിനേക്കാൾ 137 റണ്‍സ് പിന്നിലായിരുന്നു. അതോടെ ഇന്നിംഗ്സിനും 137 റണ്‍സിനും ജയിച്ച ഇന്ത്യ മൂന്ന് മത്സര പരന്പര 2-0ന് ഉറപ്പിച്ചു. ഫലത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ലോക ഒന്നാം നന്പറായ ഇന്ത്യയുടെ തുടർച്ചയായ 11-ാം ഹോം സീരീസ് ജയമായി അത്. ഫലത്തിൽ ഹോം സീരീസ് തുടർജയ റിക്കാർഡിൽ ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറി.
ഡിക്ലറേഷൻ, ഫീൽഡിംഗ് അണിനിരത്തൽ, ബൗളിംഗ് മാറ്റങ്ങൾ, ഫോളോ ഓണ്‍ എന്നുവേണ്ട വിരാട് കോഹ്ലി എന്ന നായകന്റെ കണക്കുകൂട്ടലുകൾക്കുള്ളിലായിരുന്നു പൂന ടെസ്റ്റ്. നാലാം ദിനമായ ഇന്നലെ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിനു ക്ഷണിക്കുന്പോൾ തുടർച്ചയായ രണ്ടാം ദിനവും തന്റെ ബൗളർമാരെ പന്ത് ഏൽപ്പിക്കുകയായിരുന്നു കോഹ്ലി. മൂന്നാം ദിനം ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ഇന്നലെ ഒന്നോ രണ്ടോ സെഷനുശേഷമേ ഇന്ത്യ ബൗളിംഗ് എടുക്കൂ എന്നായിരുന്നു ചില വിലയിരുത്തലുകൾ. എന്നാൽ, വേഗം ജയം കുറിച്ച് ഒരു ദിവസം മുഴുവൻ വിശ്രമിക്കാം എന്നതായിരുന്നു ക്യാപ്റ്റന്റെ തീരുമാനം. ആ തീരുമാനം ശരിവച്ച് ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കയുടെ കടയ്ക്കൽ കത്തിവച്ചു.
ഇന്നിംഗ്സ് ജയ കണക്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ഈഡൻ ഗാൻഡൻസിൽ 2009-10ൽ നേടിയ ഇന്നിംഗ്സിനും 57 റണ്‍സിനുമുള്ള ജയമായിരുന്നു ഇതുവരെയുണ്ടായിരുന്നത്. ഈ പതിറ്റാണ്ടിൽ ദക്ഷിണാഫ്രിക്ക രണ്ട് ഇന്നിംഗ്സ് തോൽവി മാത്രമാണ് വഴങ്ങിയത്, രണ്ടും ഇന്ത്യക്കെതിരേയും.
ഉമേഷ്, ജഡേജ, അശ്വിൻ
22 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും 52 റണ്‍സിനു മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും 45 റണ്‍സിനു രണ്ട് വിക്കറ്റ് നേടിയ ആർ. അശ്വിനും ചേർന്നാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് വിക്കറ്റുകൾ പ്രധാനമായും പങ്കിട്ടത്. 48 റണ്‍സ് നേടിയ ഡീൻ എൽഗർ ആയിരുന്നു സന്ദർശകരുടെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. വാലറ്റത്ത് വെറോണ്‍ ഫിലാൻഡറും കേശവ് മഹാരാജും ഇന്നലെയും ശക്തമായ ചെറുത്തുനിൽപ്പ് നടത്തി. 387 പന്തുകളാണ് രണ്ട് ഇന്നിംഗ്സിലുമായി ഇരുവരും നേരിട്ടത്. ആദ്യ ഇന്നിംഗ്സിൽ 259 പന്തിൽ 109 റണ്‍സ് ഒന്‍പതാം വിക്കറ്റിൽ നേടിയ ഇവർ, ഇന്നലെ എട്ടാം വിക്കറ്റിൽ 128 പന്തിൽ 56 റണ്‍സ് കണ്ടെത്തി.
പൂന ടെസ്റ്റിൽ 9.83 ആണ് ഉമേഷ് യാദവിന്റെ ശരാശരി. രണ്ട് ഇന്നിംഗ്സിലുമായി 59 റണ്‍സിന് ആറ് വിക്കറ്റും വീഴ്ത്തി. ഹോം സീരീസിൽ ഇന്ത്യൻ പേസർമാരുടെ മികച്ച ശരാശരിയിൽ നാലാമത് എത്താനും ഉമേഷിനായി. മദൻലാൽ 7.83 (1981), ഇഷാന്ത് ശർമ 8.28 (2010), ജവഗൽ ശ്രീനാഥ് 8.50 (1996) എന്നിവരാണ് ഉമേഷിനു മുന്നിലുള്ളവർ.
കോഹ്ലി 30/50
ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കീഴിൽ ഇന്ത്യയുടെ 50-ാം ടെസ്റ്റ് ആയിരുന്നു പൂനയിലേത്. കോഹ്ലിയുടെ കീഴിൽ 30 ജയം ഇന്ത്യ ഇന്നലെ കുറിച്ചു. ലോകത്തിൽ രണ്ട് നായകൻമാർ മാത്രമാണ് ആദ്യ 50 ടെസ്റ്റിൽ കോഹ്ലിയേക്കാൾ ജയം നേടിയിട്ടുള്ളൂ.
ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റന്മാരായ സ്റ്റീവ് വോയും (37 ജയം), റിക്കി പോണ്ടിംഗും (35 ജയം). കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ 23 ഹോം മത്സരം കളിച്ചതിൽ 17 ജയവും വിദേശത്ത് 27 ടെസ്റ്റിൽ 13 ജയവും ഇന്ത്യ നേടി.
11-ാം പരന്പര
ഹോം സീരിസിൽ ഇന്ത്യയുടെ 11-ാം തുടർ വിജയ പരന്പരയാണിത്. ഓസ്ട്രേലിയയുടെ പേരിലുണ്ടായിരുന്ന 10 ഹോം സീരീസ് തുടർ ജയമെന്ന റിക്കാർഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്. 1994-2001ലും 2004-2008ലും ഓസ്ട്രേലിയ തുടർച്ചയായ 10 ഹോം സീരീസ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഹോം സീരീസ് ജയം തുടങ്ങിയത് 2012-13ൽ ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫിയോടെയാണ്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 601/5 ഡിക്ല.
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ്: 275
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് (ഫോളോ ഓണ്‍): മാർക്രം എൽബിഡബ്ല്യു ബി ഇഷാന്ത് 0, എൽഗർ സി ഉമേഷ് ബി അശ്വിൻ 48, ഡി ബ്രൂയിൻ സി സാഹ ബി ഉമേഷ് 8, ഡുപ്ലസി സി സാഹ ബി അശ്വിൻ 5, ബൗമ സി രഹാനെ ബി ജഡേജ 38, ഡി കോക്ക് ബി ജഡേജ 5, മുത്തുസാമി സി രോഹിത് ബി ഷാമി 9, ഫിലാൻഡർ സി സാഹ ബി ഉമേഷ് 37, മഹാരാജ് എൽബിഡബ്ല്യു ബി ജഡേജ 22, റബാദ സി രോഹിത് ബി ഉമേഷ് 4, നോർഷെ നോട്ടൗട്ട് 0, എക്സ്ട്രാസ് 13, ആകെ 67.2 ഓവറിൽ 189.
ബൗളിംഗ്: ഇഷാന്ത് 5-2-17-1, ഉമേഷ് 8-3-22-3, ഷാമി 9-2-34-1, അശ്വിൻ 21-6-45-2, ജഡേജ 21.2-4-52-3, രോഹിത് 2-0-4-0, കോഹ്ലി 1-0-4-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.