റാഞ്ചി: മുഹമ്മദ് ഷാമി - ഉമേഷ് യാദവ് പേസ് ആക്രമണത്തിൽ ദക്ഷിണാഫ്രിക്ക നിലംപരിശായി. തീ തുപ്പുന്ന ബൗളിംഗുമായി ഷാമിയും ഉമേഷും കളംവാണപ്പോൾ റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കു മുന്നിൽ ഇന്നിംഗ്സ് തോൽവിയുടെ വക്കിൽ ദക്ഷിണാഫ്രിക്ക. ഷാമി-ഉമേഷ് സഖ്യം രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റ് ഇതുവരെ പങ്കിട്ടുകഴിഞ്ഞു. ആദ്യ ഇന്നിംഗ്സിൽ ഉമേഷ് (3/40) ആയിരുന്നു കൂടുതൽ ആക്രമണകാരിയെങ്കിൽ രണ്ടാം ഇന്നിംഗ്സിൽ ആ കർത്തവ്യം ഷാമി (3/10) ഏറ്റെടുത്തു.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 497/9 ഡിക്ലയറിനെതിരേ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 162ൽ അവസാനിച്ചു. ഫോളോ ഓണിനു വിധിക്കപ്പെട്ട് അറവുമാടുകളായെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ശ്വാസംകഴിക്കാനുള്ള അവസരം രണ്ടാം ഇന്നിംഗ്സിലും ലഭിച്ചില്ല. മൂന്നാം ദിനമായ ഇന്നലെ മത്സരം അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 എന്ന നിലയിലാണ് അവർ, രണ്ട് വിക്കറ്റ് മാത്രം കൈയിലിരിക്കേ 203 റണ്‍സിനു പിന്നിൽ. ചുരുക്കത്തിൽ ഇന്ത്യയുടെ ജയം ഇന്ന് എത്രനേരം വൈകിപ്പിക്കാൻ പറ്റും എന്നതുമാത്രമാണ് സന്ദർശകർക്കു മുന്നിലുള്ള ഏക പോംവഴി.
ഷാമി ഹീറോയാണ്
രണ്ടാം ഇന്നിംഗ്സ് സ്പെഷലിസ്റ്റ് ബൗളറാണ് താനെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു മുഹമ്മദ് ഷാമിയുടെ ഇന്നലത്തെ ബൗളിംഗ്. ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക ഇന്നലെ ചായയ്ക്കു പിരിയുന്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 26 റണ്‍സ് എന്ന നിലയിലായിരുന്നു. അതിൽ ബുള്ളറ്റ് ബൗളിംഗുമായി ഹീറോയായത് ഷാമിയാണ്. രണ്ടാം സെഷനിൽ ഏഴ് റണ്‍സ് വഴങ്ങുന്നതിനിടെയായിരുന്നു ഷാമി മൂന്ന് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സിൽ അർധസെഞ്ചുറി നേടിയ (79 പന്തിൽ 62 റണ്‍സ്) സുബയർ ഹംസ (പൂജ്യം), ഫാഫ് ഡുപ്ലസി (നാല്), ബൗമ (പൂജ്യം) എന്നിവരായിരുന്നു ഷാമിയുടെ ഇരകൾ.
കണ്‍കഷൻ സബ്
രണ്ടാം ഇന്നിംഗ്സിൽ ഉമേഷ് യാദവിന്റെ ബൗണ്‍സർ ഹെൽമറ്റിൽകൊണ്ട് നിലത്തുവീണ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഡീൻ എൽഗർ റിട്ടയേർഡ് ഹർട്ടായി. 16 റണ്‍സ് എടുത്ത് നിൽക്കേയാണ് എൽഗർ റിട്ടയേർഡ് ഹർട്ടായത്. അതോടെ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയി ഡു ബ്രൂയിൻ ദക്ഷിണാഫ്രിക്കൻ നിരയിലെത്തി. 42 പന്ത് നേരിട്ട് 30 റണ്‍സുമായി പുറത്താകാതെ നിൽക്കുന്ന ഡി ബ്രൂയിനാണ് ഫോളോ ഓണ്‍ ചെയ്യുന്ന ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർ. എട്ടാം നന്പറായാണ് ഡി ബ്രൂയിൻ ക്രീസിലെത്തിയത്.
മത്സരത്തിനിടെ ഒരു താരത്തിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റാൽ പകരക്കാരനായി മറ്റൊരു കളിക്കാരൻ ഇറങ്ങുന്നതിനെയാണ് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ട് എന്നു പറയുന്നത്. ഈ വർഷം നടന്ന ആഷസ് പരന്പരയിലാണ് ഐസിസി ഈ നിയമം പ്രാബല്യത്തിൽ വരുത്തിയത്.
സാഹയ്ക്കു പകരം പന്ത്
ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിനിടെ മറ്റൊരു റീപ്ലേസിംഗ് കൂടി നടന്നു. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ വൃഥിമാൻ സാഹയ്ക്കു പകരം ഋഷഭ് പന്ത് ഗ്ലൗ അണിഞ്ഞ് മൈതാനത്തെത്തി. ഇന്നിംഗ്സിലെ 27-ാം ഓവറിനിടെ ആർ. അശ്വിന്റെ പന്ത് വിരലിൽ കൊണ്ട് പരിക്കേറ്റ് സാഹ പുറത്തുപോയതോടെയായിരുന്നു അത്. ഇടംകൈയിലെ മോതിര വിരലിലാണ് സാഹയ്ക്കു പരിക്കേറ്റത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 497/9 ഡിക്ല.
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ്: എൽഗർ സി സാഹ ബി ഷാമി 0, ഡി കോക്ക് സി സാഹ ബി ഉമേഷ് 4, ഹംസ ബി ജഡേജ 62, ഡുപ്ലസി ബി ഉമേഷ് 1, ബൗമ സ്റ്റംപ്ഡ് ബി നദീം 32, ക്ലാസെൻ ബി ജഡേജ 6, ലിൻഡ് സി രോഹിത് ബി ഉമേഷ് 37, പീഡ്റ്റ് എൽബിഡബ്ല്യു ബി ഷാമി 4, റബാദ റണ്ണൗട്ട് 0, നോർഷെ എൽബിഡബ്ല്യു ബി നദീം 4, എൻഗിഡി നോട്ടൗട്ട് 0, എക്സ്ട്രാസ് 12, ആകെ 56.2 ഓവറിൽ 162. ബൗളിംഗ്: ഷാമി 10-4-22-2, ഉമേഷ് 9-1-40-3, നദീം 11.2-4-22-2, ജഡേജ 14-3-19-2, അശ്വിൻ 12-1-48-0.
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് (ഫോളോ ഓണ്‍): എൽഗർ റിട്ടയേർഡ് ഹർട്ട് 16, ഡി കോക്ക് ബി ഉമേഷ് 5, ഹംസ ബി ഷാമി 0, ഡുപ്ലസി എൽബിഡബ്ല്യു ബി ഷാമി 4, ബൗമ സി സാഹ ബി ഷാമി 0, ക്ലാസെൻ എൽബിഡബ്ല്യു ബി ഉമേഷ് 5, ലിൻഡ് റണ്ണൗട്ട് 27, പീഡ്റ്റ് ബി ജഡേജ 23, ബ്രൂയിൻ നോട്ടൗട്ട് 30, റബാദ സി ജഡേജ ബി അശ്വിൻ 12, നോർഷെ നോട്ടൗട്ട് 5, എക്സ്ട്രാസ് 5, ആകെ 46 ഓവറിൽ എട്ടിന് 132. ബൗളിംഗ്: ഷാമി 9-5-10-3, ഉമേഷ് 9-1-35-2, ജഡേജ 13-5-36-1, നദീം 5-0-18-0, അശ്വിൻ 10-3-28-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.