റാഞ്ചി: റാഞ്ചി ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നലെ ഇന്ത്യക്കും ജയത്തിനും ഇടയിലുണ്ടായിരുന്നത് രണ്ടേരണ്ടു വിക്കറ്റിന്റെ അകലം മാത്രം. ആ രണ്ട് വിക്കറ്റ് വീഴ്ത്താൻ ഇന്ത്യക്കു വേണ്ടിവന്നത് വെറും രണ്ട് ഓവർ... രണ്ട് വിക്കറ്റും സ്വന്തമാക്കിയത് ഇടംകൈ സ്പിന്നറും നാട്ടുകാരനുമായ ഷഹ്ബാസ് നദീം... അരങ്ങേറ്റക്കാരനായ ജാർഖണ്ഡുകാരന്റെ വിക്കറ്റ് നേട്ടം അടുത്തടുത്ത രണ്ട് പന്തുകളിലായിരുന്നു എന്നതും മറ്റൊരു രസകരമായ വസ്തുത...
ഫോളോ ഓണ്‍ ചെയ്ത എട്ടിന് 132 എന്ന നിലയിൽ മൂന്നാം ദിനം അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക 133ന് പുറത്തായി. ഇന്നലെ ലഭിച്ച ഏക റണ്‍ മുഹമ്മദ് ഷാമിയുടെ ഓവറിൽ ലെഗ് ബൈയിലൂടെയായിരുന്നു. അതോടെ ഇന്നിംഗ്സിനും 202 റണ്‍സിനും ജയിച്ച് ഇന്ത്യ മൂന്ന് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പര ഏകപക്ഷീയമായി റാഞ്ചി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ 212 റണ്‍സ് നേടിയ രോഹിത് ശർമയാണ് മാൻ ഓഫ് ദ മാച്ച്. പരന്പരയിൽ നാല് ഇന്നിംഗ്സിൽനിന്ന് 529 റണ്‍സ് നേടിയ, സിക്സർ നേട്ടത്തിൽ ലോക റിക്കാർഡ് കുറിച്ച ഓപ്പണർ രോഹിത് ശർമയാണ് മാൻ ഓഫ് ദ സീരീസ്. സ്കോർ: ഇന്ത്യ 497/9 ഡിക്ലയേർഡ്. ദക്ഷിണാഫ്രിക്ക 162, 133 (ഫോളോ ഓണ്‍).
തൂത്തുവാരൽ ആദ്യം
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ടെസ്റ്റ് പരന്പര ഇന്ത്യ തൂത്തുവാരുന്നത് ഇതാദ്യമാണ്. ഹോം സീരീസിൽ ഇന്ത്യയുടെ തുടർച്ചയായ 11-ാം വിജയമാണിത്. ഓസ്ട്രേലിയയുടെ 10 തുടർ പരന്പര ജയമെന്ന റിക്കാർഡാണ് ഇന്ത്യ മറികടന്നത്. പൂന ടെസ്റ്റ് ജയത്തോടെ ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ആ നേട്ടത്തിനു തിളക്കം വർധിപ്പിക്കുന്നതായിരുന്നു റാഞ്ചിയിലെ ജയം. വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ 11-ാമത് പരന്പര ജയവുമാണിത്.
ദക്ഷിണാഫ്രിക്കൻ പതനം
ഇന്ത്യയുടെ ഏകപക്ഷീയ ജയത്തിനൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. ദക്ഷിണാഫ്രിക്ക എന്ന ടീമിന്റെ പതനം. ഗ്രെയിം സ്മിത്ത്, ജാക് കാലിസ്, ഹാഷിം അംല, ഡിവില്യേഴ്സ്, ഡെയ്ൽ സ്റ്റെയിൻ തുടങ്ങിയവരുടെ കാലശേഷം പൊരുതാൻപോലും കെൽപ്പില്ലാത്ത ഒരു സംഘം മാത്രമായി ദക്ഷിണാഫ്രിക്ക മാറിയെന്നതിന്റെ അടിവരയായിരുന്നു ഈ പരന്പര. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇക്കാര്യം തെളിഞ്ഞതാണ്.
ഇന്നിംഗ്സ് തോൽവിയുടെ കണക്കിൽ ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പ്രഹരമാണ് റാഞ്ചിയിലേത്. 2001-02ൽ ഓസ്ട്രേലിയയോട് ഇന്നിംഗ്സിനും 360 റണ്‍സിനും തോറ്റിരുന്നു.
മാനസികമായി മുറിവേൽക്കാനായിരുന്നു ഈ പരന്പരയിലൂടെ ഞങ്ങളുടെ വിധി. ഹാഷിം അംല, എബി ഡിവില്യേഴ്സ് തുടങ്ങിയവരുടെ കാലശേഷം മുന്നോട്ട് പോകുന്നതിൽ വ്യക്തമായ ധാരണ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയ്ക്കില്ലെന്നും ക്യാപ്റ്റൻ ഡുപ്ലസി കുറ്റപ്പെടുത്തി.
ബാറ്റിംഗ് & ബൗളിംഗ്
പരന്പരയിൽ ഇന്ത്യയുടെ ബാറ്റിംഗും ബൗളിംഗും അതിശക്തമായിരുന്നു. രോഹിത് ശർമ ( നാല് ഇന്നിംഗ്സിൽ 529 റണ്‍സ്), മായങ്ക് അഗർവാൾ (നാല് ഇന്നിംഗ്സിൽ 340 റണ്‍സ്) ഓപ്പണിംഗ് സഖ്യത്തിന്റെ വിജയമായിരുന്നു ഈ പരന്പരയിൽ കണ്ടത്. ടെസ്റ്റ് ഓപ്പണറായി അരങ്ങേറിയ രോഹിത് ഒരു ഇരട്ടസെഞ്ചുറിയടക്കം മൂന്ന് തവണ ശതകം കടന്നു. മായങ്കും ഇരട്ട സെഞ്ചുറി നേടി. നാല് ഇന്നിംഗ്സിൽ 317 റണ്‍സ് നേടിയ കോഹ്ലിയാണ് റണ്‍ വേട്ടയിൽ മൂന്നാമത്. കോഹ്ലിയുടെ ബാറ്റിൽനിന്നും ഇരട്ട സെഞ്ചുറി പിറന്നു. ഉപനായകൻ അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ചേതേശ്വർ പൂജാര എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളും ഇന്ത്യൻ കരുത്ത് വെളിപ്പെടുത്തി.
ബൗളിംഗിൽ ഇന്ത്യൻ സാഹചര്യങ്ങളിലെ മികച്ച പേസ് ദ്വയമാണ് തങ്ങളെന്ന് മുഹമ്മദ് ഷാമിയും ഉമേഷ് യാദവും വീണ്ടും തെളിയിച്ചു. ഇവരുടെ ശാരീരിക ക്ഷമതയാണ് ഇവരെ ഇന്ത്യൻ സാഹചര്യങ്ങളിലെ മികച്ച പേസർമാരാക്കുന്നതെന്നതാണ് കോഹ്ലിയുടെ നിരീക്ഷണം. ആർ. അശ്വിൻ 15 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ മുന്നിൽനിന്നപ്പോൾ രവീന്ദ്ര ജഡേജയും ഷാമിയും 13 വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് ടെസ്റ്റിൽനിന്ന് ഉമേഷ് 11ഉം ഇഷാന്ത് രണ്ടും വിക്കറ്റ് നേടി. സ്പിന്നർമാരായ ജഡേജയും അശ്വിനും 28 വിക്കറ്റ് പങ്കിട്ടപ്പോൾ ഷാമി-ഉമേഷ്-ഇഷാന്ത് ത്രയം 26 എണ്ണം വീഴ്ത്തി.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 497/9 ഡിക്ല.
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ്: 162.
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് (ഫോളോ ഓണ്‍): എൽഗർ റിട്ടയേർഡ് ഹർട്ട് 16, ഡി കോക്ക് ബി ഉമേഷ് 5, ഹംസ ബി ഷാമി 0, ഡുപ്ലസി എൽബിഡബ്ല്യു ബി ഷാമി 4, ബൗമ സി സാഹ ബി ഷാമി 0, ക്ലാസെൻ എൽബിഡബ്ല്യു ബി ഉമേഷ് 5, ലിൻഡ് റണ്ണൗട്ട് 27, പീഡ്റ്റ് ബി ജഡേജ 23, ബ്രൂയിൻ സി സാഹ ബി നദീം 30, റബാദ സി ജഡേജ ബി അശ്വിൻ 12, നോർഷെ നോട്ടൗട്ട് 5, എൻഗിഡി സി ആൻഡ് ബി നദീം 0, എക്സ്ട്രാസ് 6, ആകെ 48 ഓവറിൽ 133. ബൗളിംഗ്: ഷാമി 10-6-10-3, ഉമേഷ് 9-1-35-2, ജഡേജ 13-5-36-1, നദീം 6-1-18-2, അശ്വിൻ 10-3-28-1.
ഒരു അപൂർവ റിട്ടേണ്‍ ക്യാച്ച്!
റാഞ്ചി: ബാറ്റ്സ്മാന്മാർ പലതരത്തിൽ പുറത്താവുന്നത് ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. എന്നാൽ, ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്റ്സ്മാനായ ലുങ്കി എൻഗിഡി ഒൗട്ടായതുപോലൊരു പുറത്താകൽ അധികം കണ്ടിട്ടുണ്ടാവില്ല. പതിനൊന്നാമനായി ക്രീസിലെത്തിയ എൻഡിഗി ഇന്ത്യയുടെ ഷഹ്ബാസ് നദീമിന്റെ പന്തിൽ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്തായതാണ് അപൂർവതയായത്.
ഡീൻ എൽഗർ മൂന്നാംദിനം തലയ്ക്ക് പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായപ്പോൾ കണ്കഷനായെത്തിയ ഡി ബ്രൂയിൻ വിക്കറ്റിനു പിന്നിൽ വൃഥിമാൻ സാഹയ്ക്കു ക്യാച്ച് നല്‍കിയതോടെയാണ് എൻഗിഡി ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തി കടത്താനായിരുന്നു എൻഗിഡിയുടെ ശ്രമം. എൻഗിഡിയുടെ ഷോട്ട് പക്ഷേ നേരെ ചെന്നത് നോണ്‍ സ്ട്രൈക്ക് എൻഡിൽ നിന്ന ആൻറിച്ച് നോർഷെയുടെ നേർക്കായിരുന്നു. ഒഴിഞ്ഞുമാറാൻ നോർഷെ ശ്രമിച്ചെങ്കിലും പന്ത് കൊണ്ടത് കൈയിൽ. നോർഷെയുടെ ദേഹത്ത് തട്ടിത്തെറിച്ച പന്ത് നദീം അനായാസം കൈപ്പിടിയിൽ ഒതുക്കിയശേഷം ക്യാച്ചിനായി അപ്പീൽ ചെയ്തു. അന്പയർ രണ്ടാമതൊന്ന് ആലോചിക്കാതെ ചൂണ്ടുവിരലുയർത്തിയതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിനു വിരാമമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.