ആൻസി സോജന് ട്രിപ്പിൾ സ്വർണം
Saturday, December 14, 2019 11:32 PM IST
സംഗരൂർ (പഞ്ചാബ്): 65-ാമത് ദേശീയ സ്കൂൾ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ നാലാം ദിനം തരംഗമായത് മലയാളി സൂപ്പർ താരം ആൻസി സോജൻ. 200 മീറ്ററിൽ കരിയറിലെ മികച്ച സമയവും ലോംഗ്ജംപിൽ റിക്കാർഡും കുറിച്ച് ഇരട്ട സ്വർണത്തിൽ ആൻസി ഇന്നലെ മുത്തമിട്ടു. അതോടെ ഹാട്രിക് സ്വർണ നേട്ടവും ആൻസിയെ തേടിയെത്തി. നേരത്തേ 100 മീറ്ററിലും ഈ തൃശൂർ നാട്ടിക സ്വദേശി സ്വർണം നേടിയിരുന്നു.
ആൻസിയും രോഹിതും ആരതിയുമെല്ലാം സംഗരൂരിലെ വാർ ഹീറോസ് സ്റ്റേഡിയത്തിൽ മിന്നൽപ്പിണൽ സൃഷ്ടിച്ചതോടെ കേരളവും മെഡൽ കുതിപ്പ് നടത്തി. നാല് സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ ഇന്നലെ 13 മെഡലുകളാണ് കേരളതാരങ്ങൾ വാരിക്കൂട്ടിയത്. ഇതോടെ കിരീടപോരാട്ടത്തിലും കേരളം ഒന്നാം സ്ഥാനത്ത് എത്തി. മീറ്റ് ഇന്ന് സമാപിക്കും.
റിക്കാർഡ് ആൻസി, സ്പ്രിന്റ് ഡബിൾ
പെണ്‍കുട്ടികളുടെ ലോംഗ്ജംപിൽ നാട്ടികയിലെ ഓട്ടോഡ്രൈവറായ സോജന്റെ മകൾക്ക് എതിരില്ലായിരുന്നു. സംസ്ഥാന സ്കൂൾ മീറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ആറ് മീറ്റർ കടന്ന് കണ്ണൂരിൽ റിക്കാർഡ് കുറിച്ച ആൻസി ദേശീയ മീറ്റിൽ അതിലും മികച്ച പ്രകടനം പുറത്തെടുത്തു. 6.26 മീറ്ററോടെയാണ് ആൻസി റിക്കാർഡ് സ്വർണത്തിലേക്ക് ചാടിയത്. 2001ൽ മഹാരാഷ് ട്രയുടെ റൂത പട്കർ കുറിച്ച 6.05 മീറ്റർ അതോടെ പിന്തള്ളപ്പെട്ടു. ഈയിനത്തിൽ പി.എസ്. പ്രഭാവതിക്കായിരുന്നു (5.78) വെങ്കലം. കണ്ണൂർ സംസ്ഥാന സ്കൂൾ കായികമേളയിൽ 6.05 മീറ്റർ താണ്ടി പ്രഭാവതി വെള്ളി നേടിയിരുന്നു.
പെണ്‍കുട്ടികളുടെ 200 മീറ്ററിലും മികച്ച സമയത്തോടെയാണ് ആൻസി സ്വർണത്തിൽ മുത്തമിട്ടത്, 24.36 സെക്കൻഡ്. അതോടെ സ്പ്രിന്റ് ഡബിൾ നേട്ടവും നാട്ടിക ഫിഷറീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി സ്വന്തമാക്കി. എന്നാൽ, 24.14 എന്ന മീറ്റ് റിക്കാർഡ് സെക്കൻഡിൽ അംശത്തിന്റെ വ്യത്യാസത്തിൽ ആൻസിക്കു നഷ്ടമായി. നേരത്തേ 100 മീറ്ററിലും ഈ നാട്ടികക്കാരി സ്വർണം സ്വന്തമാക്കിയിരുന്നു. കണ്ണൂർ സംസ്ഥാന സ്കൂൾ കായികമേളയിലും ആൻസി ട്രിപ്പിൾ സ്വർണം നേടിയിരുന്നു. അന്ന് 100, 200, ട്രിപ്പിൾജംപ് മത്സരങ്ങളിൽ റിക്കാർഡോടെയായിരുന്നു ആൻസിയുടെ ട്രിപ്പിൾ സ്വർണം.

രോഹിത് റിക്കാർഡ്, ആരതി
400 മീറ്റർ ഹർഡിൽസിൽ കേരള താരങ്ങൾ ആധിപത്യം പുലർത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ എ. രോഹിത് റിക്കാർഡോടെ സ്വർണമണിഞ്ഞു, 52.65 സെക്കൻഡ്. 2015ൽ കേരളത്തിന്റെ എം.പി. ജാബിർ കുറിച്ച 53.90 സെക്കൻഡാണ് പഴങ്കഥയായത്.
പെണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ആർ. ആരതി കേരളത്തിനായി സ്വർണം സ്വന്തമാക്കി. 1:03.23 സെക്കൻഡിലായിരുന്നു ആരതി ഫിനിഷിംഗ് ലൈൻ കടന്നത്. 1:03.58 സെക്കൻഡോടെ കെ.ടി. ആദിത്യ ഈയിനത്തിൽ കേരളത്തിനായി വെങ്കലവും സ്വന്തമാക്കി.

വെള്ളി നാല്
ഇന്നലെ കേരളത്തിനായി നാല് താരങ്ങൾ വെള്ളി മെഡൽ നേടി. പെണ്‍കുട്ടികളുടെ പോൾവോൾട്ടിൽ ബ്ലെസി കുഞ്ഞുമോൻ (3.10 മീറ്റർ), ഹാമർത്രോയിൽ കെസിയ മറിയം ബെന്നി (55.73 മീറ്റർ), 100 മീറ്റർ ഹർഡിൽസിൽ ആൻ റോസ് ടോമി (14.30 സെക്കൻഡ്) ആണ്‍കുട്ടികളുടെ പോൾവോൾട്ടിൽ അലൻ ബിജു (4.10 മീറ്റർ) എന്നിവരായിരുന്നു വെള്ളിയണിഞ്ഞത്.
വെങ്കലം അഞ്ച്
ആണ്‍കുട്ടികളുടെ ലോംഗ്ജംപിൽ ടി.ജെ. ജോസഫ് (7.17 മീറ്റർ), പെണ്‍കുട്ടികളുടെ ക്രോസ്കണ്ട്രിയിൽ കെ.പി. സനിക (13:13.96 സെക്കൻഡ്), പെണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ആദിത്യ, ലോംഗ്ജംപിൽ പ്രഭാവതി, ആണ്‍കുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ ആർ.കെ. സൂര്യജിത്ത് (14.14 സെക്കൻഡ്) എന്നിവർ ഇന്നലെ കേരള അക്കൗണ്ടിലേക്ക് വെങ്കലം എത്തിച്ചു.
ആറ് റിക്കാർഡ്
മീറ്റിൽ ഇന്നലെ പിറന്നത് ആറ് റിക്കാർഡുകളാണ്. അതിൽ രണ്ടെണ്ണം കേരളത്തിന്റെ വകയായിരുന്നു, ആൻസിയും രോഹിതും. പെണ്‍കുട്ടികളുടെ പോൾവോൾട്ടിൽ തമിഴ്നാടിന്റെ ടി. സത്യ (3.61), ഹാമർത്രോയിൽ ഡൽഹിയുടെ ഹർഷിത ഷെഹ്റാവത് (61.84), ആണ്‍കുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ മഹാരാഷ് ട്രയുടെ ഷിർസെ തേജസ് (13.70 സെക്കൻഡ്), പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ തമിഴ്നാടിന്റെ തബിത (13.75 സെക്കൻഡ്) എന്നിവരാണ് ഇന്നലെ റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്.
കിരീടത്തിനായി കേരളം
ഓവറോൾ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 222 പോയിന്റോടെ കേരളമാണ് ഒന്നാം സ്ഥാനത്ത്. 219 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാമതും 217 പോയിന്റുമായി ഹരിയാന മൂന്നാമതുമുണ്ട്.
മീറ്റിന്റെ അവസാന ദിനമായ ഇന്ന് ആറ് ഫൈനലുകളാണുള്ളത്.