ഓക്ലൻഡ്: ഇതൊക്കെ വെറും നിസാരം... ന്യൂസിലൻഡ് മുന്നോട്ടുവച്ച 204 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യം ഇന്ത്യക്കു മുന്നിൽ നിസാരമായി വഴിമാറി.
അതോടെ അഞ്ച് മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റ് ജയം സ്വന്തമാക്കി. പരന്പരയിൽ 1-0ന് മുന്നിലെത്തുകയും ചെയ്തു. ഇന്ത്യയുടെ ശ്രേയസ് ഉയർത്തിയതിയ ശ്രേയസ് അയ്യർ താൻ അയ്യർ ദ ഗ്രേറ്റ് ആണെന്ന് വീണ്ടും തെളിയിച്ചു. 29 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 58 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ശ്രേയസ് അയ്യറാണ് മാൻ ഓഫ് ദ മാച്ച്. കെ.എൽ. രാഹുലിന്റെ (27 പന്തിൽ 56) അർധസെഞ്ചുറിക്ക് പിന്നാലെയായിരുന്നു അയ്യറുടെ ഗ്രേറ്റ് ഇന്നിംഗ്സ്. സ്കോർ: ന്യൂസിലൻഡ് 20 ഓവറിൽ അഞ്ചിന് 203. ഇന്ത്യ 19 ഓവറിൽ നാലിന് 204.
അടിയോടടി...
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ന്യൂസിലൻഡിന്റെ തുടക്കം സ്ഫോടനാത്മകമായിരുന്നു. വെടിക്കെട്ട് അടിയോടെ കിവീസ് ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിലും (30) കോളിൻ മണ്‍റോയും (59) ക്രീസിൽ തകർത്താടിയപ്പോൾ ആദ്യ പവർപ്ലേ ഓവറുകളിൽ (1-6) അവർ വിക്കറ്റ് നഷ്ടപ്പെടാതെ 68 റണ്‍സ് നേടി. നേരിട്ട 36-ാം പന്തിൽ മണ്‍റോ അർധസെഞ്ചുറി പൂർത്തിയാക്കി. താരതമ്യേന ചെറിയ മൈതാനത്ത് ഇന്ത്യൻ ബൗളർമാരെ കശാപ്പ് ചെയ്ത് മുന്നേറിയ ഈ ഓപ്പണിംഗ് കൂട്ടുകെട്ട് ശിവം ദുബെ പൊളിച്ചു. 19 പന്തിൽ 30 റണ്‍സ് നേടിയ ഗപ്റ്റിലിനെ ദുബെ, രോഹിത്തിന്റെ കൈകളിലെത്തിച്ചു. ബൗണ്ടറി ലൈനിനരുകിൽ ഉജ്വലമായൊരു റീടേക്കിലൂടെയായിരുന്നു രോഹിത് ക്യാച്ച് പൂർത്തിയാക്കിയത്. ലൈനിൽ തൊടുമെന്ന് തോന്നിയപ്പോൾ പന്ത് മുകളിലേക്ക് ഉയർത്തി വിട്ടശേഷം തിരിച്ചെത്തിയായിരുന്നു രോഹിത് ക്യാച്ച് എടുത്തത്.
ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ ബാറ്റിന്റെ ചൂടും ഇന്ത്യൻ ബൗളർമാർ അറിഞ്ഞു. 26 പന്തിൽ നാല് വീതും സിക്സും ഫോറും അടിച്ച വില്യംസണ് 51 റണ്‍സ് നേടി. തുടർന്ന് റോസ് ടെയ്ലറിന്റെ വകയായിരുന്നു പ്രഹരം. 27 പന്തിൽ മൂന്ന് വീതം സിക്സും ഫോറും അടിച്ച ടെയ്ലർ 54 റണ്‍സുമായി പുറത്താകാതെനിന്നു. ഗ്രാൻഡ്ഹോമിനെ ഡക്കാക്കി രവീന്ദ്ര ജഡേജ മടക്കിയതും സീഫേർട്ടിനെ (ഒന്ന്) ബുംറ, ശ്രേയസ് അയ്യറുടെ കൈകളിലെത്തിച്ചതും കിവീസിന്റെ റണ്ണൊഴുക്കിനു ചെറിയ തടയിടാൻ സഹായകമായി. ഷാർദുൾ ഠാക്കൂറിനെയായിരുന്നു (മൂന്ന് ഓവറിൽ 44 റണ്‍സ്) ന്യൂസിലൻഡ് താരങ്ങൾ കടന്നാക്രമിച്ചത്.
രാഹുലിസം...
കെ.എൽ. രാഹുൽ തന്റെ ക്ലാസ് വീണ്ടും വെളിപ്പെടുത്തി നേടിയ അർധസെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയായത്. സ്കോർബോർഡിൽ 16 റണ്‍സുള്ളപ്പോൾ രോഹിത് ശർമയെ (ഏഴ്) നഷ്ടപ്പെട്ട ഇന്ത്യയെ രണ്ടാം വിക്കറ്റിൽ രാഹുലും ക്യാപ്റ്റൻ വിരാട് കോഹ്ലിയും (32 പന്തിൽ 45) ചേർന്ന് മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റിൽ രാഹുൽ-കോഹ്ലി സഖ്യം 99 റണ്‍സ് നേടി. ആറാം ഓവറിന്റെ ആദ്യ പന്തിൽ റണ്ണൗട്ടിൽനിന്ന് ഭാഗ്യവശാൽ രക്ഷപ്പെട്ട രാഹുൽ പിന്നീട് തകർത്തടിച്ചു. നേരിട്ട 23-ാം പന്തിൽ രാഹുൽ അർധസെഞ്ചുറി നേടി. കോഹ്ലിയുടെ ക്യാച്ച് ഒരുതവണ ന്യൂസിലൻഡിന്റെ ഇഷ് സോധി നഷ്ടപ്പെടുത്തിയെങ്കിലും മാർട്ടിൻ ഗപ്റ്റിലിന്റെ ഫ്രണ്ട് ഡൈവിംഗ് ക്യാച്ചിൽ ആ ഇന്നിംഗ്സ് അവസാനിച്ചു.
ഋഷഭ് പന്തിന്റെ മടങ്ങിവരവിന് ഭീഷണിയാകുകയാണ് രാഹുൽ. ലഭിച്ച അവസരങ്ങളിൽ പരമാവധി മുതലെടുത്ത് വിക്കറ്റിനു പിന്നിലും മുന്നിലും രാഹുൽ തന്റെ ഇരിപ്പിടം ഉറപ്പിക്കുകയാണ്.
സ്കോർ:ടോസ്: ഇന്ത്യ
ന്യൂസിലൻഡ് ബാറ്റിംഗ്: ഗപ്റ്റിൽ സി രോഹിത് ബി ദുബെ 30, മണ്‍റോ സി ചാഹൽ ബി ഠാക്കൂർ 59, വില്യംസണ് സി കോഹ്ലി ബി ചാഹൽ 51, ഗ്രാൻഡ്ഹോം സി ദുബെ ബി ജഡേജ 0, ടെയ്ലർ നോട്ടൗട്ട് 54, സീഫേർട്ട് സി അയ്യർ ബി ബുംറ 1, സാന്റ്നർ നോട്ടൗട്ട് 2, എക്സ്ട്രാസ് 6, ആകെ 20 ഓവറിൽ അഞ്ചിന് 203.
വിക്കറ്റ് വീഴ്ച: 80/1, 116/2, 117/3, 178/4, 181/5.
ബൗളിംഗ്: ബുംറ 4-0-31-1, ഠാക്കൂർ 3-0-44-1, ഷാമി 4-0-53-0, യുസ്വേന്ദ്ര ചാഹൽ 4-0-32-1, ദുബെ 3-0-24-1, ജഡേജ 2-0-18-1.
ഇന്ത്യ ബാറ്റിംഗ്: രോഹിത് സി ടെയ്ലർ ബി സാന്റ്നർ 7, രാഹുൽ സി സൗത്തി ബി സോധി 56, കോഹ്ലി സി ഗപ്റ്റിൽ ബി തിക്നർ 45, ശ്രേയസ് നോട്ടൗട്ട് 58, ദുബെ സി സൗത്തി ബി സോധി 13, മനീഷ് പാണ്ഡെ നോട്ടൗട്ട് 14, എക്സ്ട്രാസ് 11, ആകെ 19 ഓവറിൽ നാലിന് 204.
വിക്കറ്റ് വീഴ്ച: 16/1, 115/2, 121/3, 142/4. ബൗളിംഗ്: സൗത്തി 4-0-48-0, സാന്റ്നർ 4-0-50-1, ബെന്നെറ്റ് 4-0-36-0, തിക്നർ 3-0-34-1, ഇഷ് സോധി 4-0-36-2.
നാലിനുത്തരം ശ്രേയസ് അയ്യർ
ഇന്ത്യയുടെ നാലാം നന്പർ ബാറ്റ്സ്മാന്റെ ഉത്തരം താനാണെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്ന ഇന്നിംഗ്സ് ആയിരുന്നു ശ്രേയസ് അയ്യർ ഇന്നലെ പുറത്തെടുത്തത്. പൊതുവേ ശാന്തനായി കാണപ്പെടുന്ന അയ്യർ ബാറ്റെടുത്താൽ എതിർ ടീമിൽ അശാന്തി വിതയ്ക്കുമെന്ന് ഇന്നലെയും തെളിഞ്ഞു.
ശ്രേയസ് അയ്യർ ഇന്നലെ ക്രീസിലെത്തിയപ്പോൾ ഇന്ത്യയുടെ വിജയസാധ്യതാ ശതമാനം 45 മാത്രമായിരുന്നു. 10 ഓവറിൽ രണ്ടിന് 115 എന്ന നിലയിലായിരുന്നു ശ്രേയസ് അയ്യർ ക്രീസിലെത്തിയത്. 12-ാം ഓവറിന്റെ ആദ്യ പന്തിൽ കോഹ്ലി പുറത്താകുകകൂടി ചെയ്തതോടെ ഇന്ത്യയുടെ വിജയ സാധ്യത വീണ്ടും ഇടിഞ്ഞു. എന്നാൽ, സമ്മർദങ്ങളെ അതിജീവിച്ച് തന്റെ മേലുള്ള വിശ്വാസം ദൃഢപ്പെടുത്തിയാണ് ശ്രേയസ്, അയ്യർ ദ ഗ്രേറ്റ് ആയി ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ഏഴ് പന്തിൽ ആറ് റണ്‍സ് ജയിക്കാനുള്ളപ്പോൾ പടുകൂറ്റൻ സിക്സിലൂടെ വിജയറണ്‍സ് നേടി അയ്യർ. നേരിട്ട 26-ാം പന്തിലായിരുന്നു അയ്യർ അർധസെഞ്ചുറി പൂർത്തിയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.