വെല്ലിംഗ്ടണ്‍: ന്യൂസിലൻഡ് മണ്ണിൽ ജയം സ്വപ്നം കണ്ട ഇന്ത്യക്ക് ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ലഭിച്ചത് മുഖമടച്ചുള്ള പ്രഹരം. ഒന്നാം ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുന്പോഴും കളിയുടെ നിയന്ത്രണം ന്യൂസിലൻഡിന്റെ കൈകളിൽ. തോൽവി ഒഴിവാക്കാനുള്ള കഠിനശ്രമത്തിലാണ് ഇന്ത്യ.
183 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇന്ത്യ മൂന്നാംദിനം അവസാനിച്ചപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 144 എന്ന നിലയിലാണ്. അജിങ്ക്യ രഹാനെയും (25) ഹനുമ വിഹാരിയുമാണ് (15) ക്രീസിൽ. ആറ് വിക്കറ്റ് കൈയിലിരിക്കേ ഇന്നിംഗ്സ് തോൽവി എന്ന നാണക്കേട് ഒഴിവാക്കാൻ ലോക ഒന്നാം നന്പർ ടെസ്റ്റ് ടീമായ ഇന്ത്യക്ക് ഇനിയും 39 റണ്‍സ് കൂടി വേണം. അംഗീകൃത ബാറ്റ്സ്മാനായി ക്രീസിലെത്താനുള്ളത് ഋഷഭ് പന്ത് മാത്രമാണ്. രഹാനെ, വിഹാരി, പന്ത് എന്നിവരിൽനിന്ന് അദ്ഭുതം ഉണ്ടാകുമോയെന്നതിനായാണ് ഇനിയുള്ള കാത്തിരിപ്പ്.
മായങ്ക് മാത്രം
രോഹിത് ശർമയുടെ അഭാവത്തിൽ ടീമിലെത്തിയ പൃഥ്വി ഷായ്ക്ക് തന്റെ മേൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ രണ്ടാം ഇന്നിംഗ്സിലും സാധിച്ചില്ല. 14 റണ്‍സുമായി പൃഥ്വി മടങ്ങി. അതേസമയം, മായങ്ക് അഗർവാൾ പൊരുതി അർധസെഞ്ചുറി നേടി. 99 പന്ത് നേരിട്ട മായങ്ക് ഏഴ് ഫോറും ഒരു സിക്സും ഉൾപ്പെടെ 58 റണ്‍സ് നേടി. ചേതേശ്വർ പൂജാരയും (11) നായകൻ വിരാട് കോഹ്ലിയും (19) വീണ്ടും പരാജയമായി. എന്നാൽ, തുടർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മൂന്നാം ദിനം അവസാനിപ്പിക്കാൻ സാധിച്ചത് രഹാനെയും വിഹാരിയും നടത്തിയ ചെറുത്ത് നിൽപ്പാണ്.
16 ഓവറിൽ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് പ്രഹരമേൽപ്പിച്ചത്. ടിം സൗത്തി ഒരുവിക്കറ്റ് വീഴ്ത്തി. ന്യൂസിലൻഡ് മണ്ണിൽ 300 രാജ്യാന്തര വിക്കറ്റ് എന്ന നേട്ടത്തിലും സൗത്തി എത്തി.
ഇഷാന്തിന് അഞ്ച്
അഞ്ച് വിക്കറ്റിന് 216 എന്ന നിലയിൽ മൂന്നാംദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കിവീസ് 165 റണ്‍സ് കൂടി നേടി. വാലറ്റത്ത് കെയ്ൽ ജമൈസനും (45 പന്തിൽ 44) ട്രെൻഡ് ബോൾട്ടും (24 പന്തിൽ 38) ഏകദിന ശൈലിയിൽ ബാറ്റ് വീശിയതാണ് കിവികൾക്ക് മികച്ച ലീഡ് നൽകിയത്. നായകൻ കെയ്ൻ വില്യംസണ് (89), റോസ് ടെയ്ലർ (44), കോളിൻ ഗ്രാൻഹോം (43) എന്നിവരും തിളങ്ങി.
22.2 ഓവറിൽ 68 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് എടുത്ത ഇഷാന്ത് ശർമയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. ആർ. അശ്വിൻ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ന്യൂസിലൻഡിൽവച്ച് ഇത് മൂന്നാം തവണയാണ് ഇഷാന്ത് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. കിവീസ് മണ്ണിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത് ഇന്ത്യൻ താരമാണ് ഇഷാന്ത്. സഹീർ ഖാൻ (നാല് തവണ അഞ്ച് വിക്കറ്റ് നേട്ടം), ഇ.എ.എസ്. പ്രസന്ന (മൂന്ന് തവണ) എന്നിവരാണ് മുന്‍പ് ഈ നേട്ടം കൈവിരിച്ചത്.
സ്കോർബോർഡ്
ടോസ്: ന്യൂസിലൻഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 165.
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: ലാഥം സി പന്ത് ബി ഇഷാന്ത് 11, ബ്രെൻഡൽ ബി ഇഷാന്ത് 30, വില്യംസണ് സി സബ് (ജഡേജ) ബി ഷാമി 89, ടെയ്ലർ സി പൂജാര ബി ഇഷാന്ത് 44, നിക്കോൾസ് സി കോഹ്ലി ബി അശ്വിൻ 17, വാട്ലിംഗ് സി പന്ത് ബി ബുംറ 14, ഗ്രാൻഡ്ഹോം സി പന്ത് ബി അശ്വിൻ 43, സൗത്തി സി ഷാമി ബി ഇഷാന്ത് 6, ജമൈസണ് സി വിഹാരി ബി അശ്വിൻ 44, അജാസ് പട്ടേൽ നോട്ടൗട്ട് 4, ബോൾട്ട് സി പന്ത് ബി ഇഷാന്ത് 38, എക്സ്ട്രാസ് 8, ആകെ 100.2 ഓവറിൽ 348.
വിക്കറ്റ് വീഴ്ച: 26/1, 73/2, 166/3, 185/4, 207/5, 216/6, 225/7, 296/8, 310/9, 348/10.
ബൗളിംഗ്: ബുംറ 26-0-88-1, ഇഷാന്ത് 22.2-6-68-5, ഷാമി 23-2-91-1, അശ്വിൻ 29-1-99-3.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: പൃഥ്വി സി ലാഥം ബി ബോൾട്ട് 14, വിഹാരി സി വാട്ലിംഗ് ബി സൗത്തി 58, പൂജാര ബി ബോൾട്ട് 11, കോഹ്ലി സി വാട്ലിംഗ് ബി ബോൾട്ട് 19, രഹാനെ നോട്ടൗട്ട് 25, വിഹാരി നോട്ടൗട്ട് 15, എക്സ്ട്രാസ് 2, ആകെ 65 ഓവറിൽ നാലിന് 144.
വിക്കറ്റ് വീഴ്ച: 27/1, 78/2, 96/3, 113/4.
ബൗളിംഗ്: സൗത്തി 15-5-41-1, ബോൾട്ട് 16-6-27-3, ഗ്രാൻഡ്ഹോം 14-5-25-0, ജമൈസണ് 17-7-33-0, പട്ടേൽ 3-0-18-0.