എന്തൊരു ടീമാണിത്, അതിഗംഭീരം... യൂറോ 2020 ഗ്രൂപ്പ് എയിൽ ഇറ്റലിയുടെ ഓരോ മത്സരങ്ങൾ കഴിയുന്പോഴും ഫുട്ബോൾ ആരാധകർ മനസിലും മനസിൽ അടക്കിവയ്ക്കാൻ സാധിക്കാത്തവർ പ്രഘോഷിച്ചതും ഇതാണ്. അതെ, ഓരോ മത്സരം പിന്നിടുന്പോഴും ഇറ്റലി ജയിച്ചു കയറുക മാത്രമല്ല, ഓരോ റിക്കാർഡ് കുറിക്കുകയും ചെയ്യുന്നു. അതോടെ ഈ ടീം കിരീടത്തിൽ മുത്തമിടുമെന്നുവരെയുള്ള ചർച്ചകളും സജീവമായി.
യൂറോയുടെ തുടക്കത്തിൽ ഫ്രാൻസ്, ഇംഗ്ലണ്ട്, ബെൽജിയം, പോർച്ചുഗൽ എന്നിവയ്ക്കെല്ലാം പിന്നിലായിരുന്നു ഇറ്റലിക്ക് കിരീട സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. പ്രതിരോധ ഫുട്ബോളിന്റെ വക്താക്കൾ എന്നറിയപ്പെട്ടിരുന്ന അസൂറികൾ അക്കഥയെല്ലാം മാറിയെന്നു നേരത്തേതന്നെ അടിവരയിട്ടിരുന്നു. എന്നാൽ, ഫേവറിറ്റുകളുടെ പട്ടികയിൽ അപ്പോഴും ഇറ്റലിക്ക് മുൻഗണന നൽകാൻ ആരും കൂട്ടാക്കിയില്ല. അവിടെനിന്നാണ് ഫേവറിറ്റുകളുടെ ഹോട്ട് സീറ്റിന്റെ മുൻപന്തിയിലേക്ക് അസൂറികൾ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് എയിൽ മൂന്ന് മത്സരങ്ങളിലും ജയിച്ച അസൂറികൾ ഇതുവരെ ഒരു ഗോൾപോലും വഴങ്ങിയില്ലെന്നതും ശ്രദ്ധേയം. നേടിയത് എണ്ണം പറഞ്ഞ ഏഴ് ഗോളും. 2000 യൂറോയിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ഇറ്റലി മുന്പ് ജയിച്ചത്. അന്ന് ആറ് ഗോൾ നേടിയപ്പോൾ രണ്ട് ഗോൾ വഴങ്ങിയിരുന്നു.
ഇനി വെംബ്ലിയിൽ
ഇറ്റലിയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം സ്വന്തം നാട്ടുകാരുടെ മുന്നിൽ റോമിലെ ഒളിന്പിക് സ്റ്റേഡിയത്തിലായിരുന്നു. പ്രീക്വാർട്ടർ പോരാട്ടത്തിനായി ഇറ്റലി ലണ്ടനിലെ വെംബ്ലിയിലേക്ക് പറക്കും. വെംബ്ലിയിൽ ഇറ്റലി കളിച്ച ആറ് മത്സരങ്ങളിൽ രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമാണ് ഫലം. ഇംഗ്ലണ്ടിൽ ഇറ്റലിയുടെ ഓവറോൾ റിക്കാർഡ് ജയം ഏഴ്, സമനില ആറ്, തോൽവി 11 എന്നിങ്ങനെയാണ്.
തോൽക്കാത്ത 30 മത്സരം, ഗോൾ വഴങ്ങാതെ 1,000 മിനിറ്റ്
വെയ്ൽസിനെതിരായ 1-0ന്റെ ജയത്തോടെ ഇറ്റലിയുടെ അപരാജിത കുതിപ്പ് 30 മത്സരങ്ങളിൽ എത്തിനിൽക്കുന്നു. 1930കളിലാണ് ഇറ്റലി സമാനമായ അപരാജിത കുതിപ്പ് നടത്തിയത്.
തുടർച്ചയായ 11-ാം മത്സരത്തിലാണ് ഇറ്റലി ഗോൾ വഴങ്ങാതെ കളംവിടുന്നതെന്നതും ശ്രദ്ധേയം. 2020 ഒക്ടോബറിൽ യുവേഫ നേഷൻസ് ലീഗിൽ ഹോളണ്ടിനെതിരേ 1-1 സമനില വഴങ്ങിയശേഷം ഇറ്റലിയുടെ ഗോൾവല കുലുങ്ങിയിട്ടില്ല. ഇറ്റലിയുടെ ഗോൾവലയിൽ പന്ത് വിശ്രമിച്ചിട്ട് 1,000ൽ അധികം മിനിറ്റുകൾ പൂർത്തിയായെന്നു ചുരുക്കം. 1972-74ൽ 12 മത്സരങ്ങളിൽ ഗോൾ വഴങ്ങാതിരുന്നതാണ് ഇറ്റലിയുടെ റിക്കാർഡ്.
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇറ്റലി 1-0നാണ് ഗാരെത് ബെയ്ലിന്റെ വെയ്ൽസിനെ കീഴടക്കിയത്. ഇറ്റലി മൂന്ന് ജയത്തോടെ ഒന്പത് പോയിന്റുമായി പ്രീക്വാർട്ടറിലേക്ക് അജയ്യരായെത്തിയപ്പോൾ രണ്ടാം സ്ഥാനത്തോടെ വെയ്ൽസും നോക്കൗട്ടുറപ്പിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തുർക്കിയെ 3-1നു പരാജയപ്പെടുത്തിയ സ്വിറ്റ്സർലൻഡ് മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരു ടീമായി പ്രീക്വാർട്ടറിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ്.
ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് മത്സരങ്ങളിലും 3-0നായിരുന്നു (തുർക്കിക്കും സ്വിറ്റ്സർലൻഡിനും എതിരേ) ഇറ്റലിയുടെ ജയം. വെയ്ൽസിനെതിരേ അത് 1-0 ആയെങ്കിൽ അതൊരു കുറവല്ല. കാരണം, പ്ലേയിംഗ് ഇലവണിൽ എട്ട് മാറ്റങ്ങളുമായാണ് മാൻസീനി ഇറ്റലിയെ ഇറക്കിയത്. അതായത്, സൈഡ് ബെഞ്ചിലും ഇറ്റലിയുടെ കരുത്തിനു കുറവില്ലെന്നു വ്യക്തം.
വെയ്ൽസിനെതിരേ മാർക്കൊ വെരാറ്റിയായിരുന്നു കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. 136 ടച്ചുകളും 103 പൂർത്തിയാക്കിയ പാസുകളും അഞ്ച് ചാൻസും നാല് ടാക്കിളുമായി വെരാറ്റി കളം നിറഞ്ഞു. മത്തേവു പെസിന്ന (39’) നേടിയ വിജയ ഗോളിന് അസിസ്റ്റ് ചെയ്തതും വെരാറ്റിയായിരുന്നു.
മാൻസീനി റിക്കാർഡ്
ഇറ്റാലിയൻ ഇതിഹാസ പരിശീലകൻ വിട്ടോറിയൊ പൊസ്സൊയ്ക്കൊപ്പമാണ് റോബർട്ടോ മാൻസീനി ഇപ്പോൾ. പൊസ്സൊയുടെ കീഴിൽ 1935-39 കാലഘട്ടത്തിൽ തോൽവി അറിയാതെ ഇറ്റലി 30 മത്സരങ്ങൾ പൂർത്തിയാക്കി റിക്കാർഡ് കുറിച്ചു. 82 വർഷം പഴക്കമുള്ള ആ റിക്കാർഡിനൊപ്പമാണ് മാൻസീനിയുടെ കുട്ടികൾ ഇപ്പോളുള്ളത്. നോക്കൗട്ടിലെ അടുത്ത മത്സരം ജയിച്ചാൽ മാൻസീനി ചരിത്രത്തിന്റെ ഭാഗമാകും. 1935-39 കാലഘട്ടത്തിലെ അപരാജിത കുതിപ്പിൽ തുടർച്ചയായി രണ്ട് ലോകകപ്പ് കിരീടങ്ങളും (1934, 38) ഒരു ഒളിന്പിക് സ്വർണവും (1936) അസൂറികൾ സ്വന്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.