ദുബായ്: 14-ാം സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പൂരത്തിന്റെ രണ്ടാം വേർഷൻ ഇന്നു മുതൽ യുഎഇയിൽ. നാല് മാസത്തെ കോവിഡ് ഇടവേളയ്ക്കുശേഷമാണ് ഐപിഎൽ പുനരാരംഭിക്കുന്നത്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ശക്തരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സുമാണ് 2021 സീസണിന്റെ രണ്ടാം ഭാഗത്തിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.
ഈ വർഷം ഏപ്രിൽ ഒന്‍പത് മുതൽ മേയ് രണ്ട് വരെ ഇന്ത്യയിൽ അരങ്ങേറിയ 14-ാം സീസണ്, ടീമുകളുടെ ബയോ സെക്യൂർ ബബിളിനുള്ളിൽ കോവിഡ് വ്യാപനം ഉണ്ടായതിനെത്തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. ആദ്യ ഭാഗത്തെ അപേക്ഷിച്ച് ഗാലറിയിൽ പരിമിതമായ തോതിൽ കാണികൾക്ക് പ്രവേശനം ഉണ്ടെന്നതും ശ്രദ്ധേയം.
പൊളിക്കാം, പൊളിച്ചടുക്കാം...
ദുബായ്: ഐപിഎൽ ട്വന്റി-20 ചരിത്രത്തിൽ വീറും വാശിയുമുള്ള കളിക്കാരും ആരാധകരുമുള്ള രണ്ട് ടീമുകൾ, മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും. തല ധോണി നയിക്കുന്ന സിഎസ്കെയും ഹിറ്റ്മാൻ നയിക്കുന്ന എംഐയും നേർക്കുനേർവരുന്പോഴെല്ലാം ഇന്ത്യൻ ക്രിക്കറ്റ് രണ്ടായി പിളരും. പോരാട്ടം അവസാനിക്കുന്നതുവരെ ഇരു ഭാഗക്കാരും പൂർണ ശരീരത്തോടെയും മനമോടെയും ആരവം മുഴക്കും.
അതെ, ഐപിഎൽ 2021 സീസണ് കോവിഡ്-19 ഇടവേളയ്ക്കുശേഷം ഇന്നു മുതൽ വീണ്ടും. അതും ഐപിഎൽ ചരിത്രത്തിലെ സൂപ്പർ ടീമുകളായ ചെന്നൈ x മുംബൈ പോരാട്ടത്തോടെ. ഇന്നു മുതൽ വീണ്ടും ഐപിഎൽ ആരാധകർക്ക് പൊളിക്കാനും പൊളിച്ചടുക്കാനുമുള്ള ദിനങ്ങൾ...
കോവിഡ് ആശങ്കകളുടെ കാർമേഘങ്ങൾ പെയ്തൊഴിയുന്ന സാഹചര്യത്തിൽ മിതമായ തോതിൽ കാണികൾക്ക് പ്രവേശനം നൽകിയായിരിക്കും യുഎഇയിൽ 2021 സീസണ് ഐപിഎല്ലിന്റെ രണ്ടാം ഖണ്ഡം അരങ്ങേറുക. ഫൈനലടക്കം 60 മത്സരങ്ങളുള്ള സീസണിൽ ശേഷിക്കുന്ന 31 മത്സരങ്ങൾക്കാണ് യുഎഇയിലെ ദുബായ്, ഷാർജ, അബുദാബി നഗരങ്ങൾ വേദിയൊരുക്കുന്നത്. സെപ്റ്റംബർ 15നാണ് ഫൈനൽ.
സിഎസ്കെയും എംഐയും നേർക്കുനേർ
ഈ സീസണിൽ ഇന്ത്യയിൽ നടന്ന പോരാട്ടങ്ങളിൽ ഡൽഹിയോടും മുംബൈ ഇന്ത്യൻസിനോടും മാത്രമാണ് സിഎസ്കെ തോൽവി രുചിച്ചത്. ഏഴ് മത്സരങ്ങളിൽനിന്ന് 64.00 ശരാശരിയിൽ 320 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിസാണ് ടീമിന്റെ ബാറ്റിംഗ് കരുത്ത്. ഋതുരാജ് ഗെയ്ക്വാദ് 196 റണ്‍സ് നേടിയിട്ടുണ്ട്. മൊയീൻ അലി (ആറ് മത്സരങ്ങളിൽനിന്ന് 206 റണ്‍സും അഞ്ച് വിക്കറ്റും), രവീന്ദ്ര ജഡേജ (ഏഴ് മത്സരങ്ങളിൽനിന്ന് 131 റണ്‍സും ആറ് വിക്കറ്റും) എന്നിവരുടെ പ്രകടനവും ആദ്യ പകുതിയിൽ സിഎസ്കെയെ തുണച്ചു. ക്യാപ്റ്റൻ എം.എസ്. ധോണി (37 റണ്‍സ്), അന്പാട്ടി റായുഡു (136 റണ്‍സ്) എന്നിവർ ഫോം കണ്ടെത്തിയില്ല.
ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ സാം കരണ്‍, എട്ട് വിക്കറ്റ് നേടിയ ദീപക് ചാഹർ എന്നിവരുടെ നേതൃത്വത്തിലാണ് ബൗളിംഗ് ആക്രമണം. മുംബൈയോട് നാല് വിക്കറ്റിന് പരാജയപ്പെട്ടതായിരുന്നു ചെന്നൈയുടെ ഇന്ത്യയിലെ അവസാന മത്സരം. അതിന്റെ കണക്ക് തീർക്കലും എംഎസ്ഡി സംഘത്തിന്റെ ലക്ഷ്യമാണ്.
ഇന്ത്യയിൽവച്ച് നടന്ന ആദ്യ പാദത്തിൽ ആർസിബി, ഡൽഹി, പഞ്ചാബ് എന്നിവയോട് പരാജയപ്പെട്ടു. 250 റണ്‍സുമായി ക്യാപ്റ്റൻ രോഹിത് ശർമയാണ് ടീമിന്റെ ടോപ് സ്കോറർ. സൂര്യകുമാർ യാദവ് (173 റണ്‍സ്), ക്വിന്റണ്‍ ഡികോക്ക് (155 റണ്‍സ്) എന്നിവരും ഫോമിലായിരുന്നു. കിറോണ്‍ പൊള്ളാർഡ് (168 റണ്‍സും മൂന്ന് വിക്കറ്റും), കൃണാൽ പാണ്ഡ്യ (100 റണ്‍സും മൂന്ന് വിക്കറ്റും) എന്നിവരുടെ ഓൾ റൗണ്ട് പ്രകടനം ടീമിന് നിർണായകമായി. വെടിക്കെട്ടുകാരൻ ഹാർദിക് പാണ്ഡ്യക്ക് ഫോം കണ്ടെത്താനായിരുന്നില്ല. ഏഴ് മത്സരങ്ങളിൽ 52 റണ്‍സ് മാത്രമാണ് ഹാർദിക്കിന്റെ സന്പാദ്യം. ലോകകപ്പ് ട്വന്റി-20ക്കുള്ള ഇന്ത്യൻ ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായി ഉൾപ്പെട്ട ഇഷാൻ കിഷന് (അഞ്ച് മത്സരങ്ങളിൽനിന്ന് 73 റണ്‍സ്) കൂടുതൽ അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം.
രാഹുൽ ചാഹർ (11 വിക്കറ്റ്), ട്രെന്റ് ബോൾട്ട് (8 വിക്കറ്റ്), ജസ്പ്രീത് ബുംറ (6 വിക്കറ്റ്) എന്നിവരാണ് ബൗളിംഗ് ആക്രമണം നയിക്കുന്നത്. ലസിത് മലിംഗയുടെ വിരമിക്കൽ പ്രഖ്യാപനത്തിനുശേഷം മുംബൈ കളത്തിലിറങ്ങുന്ന ആദ്യ മത്സരമാണ്.
ലോകകപ്പ് റിഹേഴ്സൽ
ഐപിഎല്ലിനു പിന്നാലെ സെപ്റ്റംബർ 17 മുതൽ യുഎഇയിൽ ആരംഭിക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പിനു മുന്‍പ് ഇന്ത്യൻ ടീമിനുള്ള റിഹേഴ്സൽകൂടിയാണ് ഇന്നു മുതൽ നടക്കുന്നത്.
മൂന്ന് പകരക്കാരുൾപ്പെടെ 18 അംഗ ടീമിനെയാണ് ലോകകപ്പിനായി ബിസിസിഐ പ്രഖ്യാപിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകൻ എം.എസ്. ധോണിയാണ് ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവ്.
ഇന്ന് ചെന്നൈയും മുംബൈയും ഏറ്റുമുട്ടുന്പോൾ ലോകകപ്പിനുള്ള ഒന്‍പത് ഇന്ത്യൻ താരങ്ങളുടെ നേർക്കുനേർ പോരാട്ടംകൂടിയാകും. മുംബൈ ഇന്ത്യൻസിന്റെ ആറും ചെന്നൈ സൂപ്പർ കിംഗ്സിന്റെ മൂന്നും കളിക്കാർ ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് ടീമിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.