ദുബായ്: ആവേശത്തിന്റെ അതിർവരന്പുകൾ ഭേദിക്കുന്ന യുദ്ധസമാനമായ ക്രിക്കറ്റ് പോരാട്ടം ഇന്ന്. ക്രിക്കറ്റ് ലോകത്തിൽ ഒരു ക്ലാസിക് യുദ്ധമുണ്ടെങ്കിൽ അത് ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളതുതന്നെ.
ഐസിസി വേദികളിൽ മാത്രമായൊതുങ്ങിയ ഇന്ത്യ x പാക്കിസ്ഥാൻ പോരാട്ടം കാത്തിരുന്നവരുടെ സിരകളിൽ തീപടരുന്ന ദിനമാണിന്ന്. ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ.
വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യയും ബാബർ അസമിന്റെ നേതൃത്വത്തിൽ പാക്കിസ്ഥാനും ഇറങ്ങുന്പോൾ ക്രിക് ക്ലാസിക്കോ എന്ന വിശേഷണം എന്തുകൊണ്ടും അനുയോജ്യം.
2016നുശേഷം ആദ്യം
2019 ഐസിസി ഏകദിന ലോകകപ്പിൽ മാഞ്ചസ്റ്ററിൽവച്ചാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. മഴ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ അന്ന് 89 റണ്സിന് പാക്കിസ്ഥാനെ തകർത്തിരുന്നു. 2016 ട്വന്റി-20 ലോകകപ്പിനുശേഷം ഇരു ടീമുകളും കുട്ടിക്രിക്കറ്റിൽ മുഖാമുഖം ഇറങ്ങുന്നത് ഇതാദ്യം.
അന്ന് ആറ് വിക്കറ്റിന് ഇന്ത്യക്കായിരുന്നു ജയം. 2016 ലോകകപ്പിനുശേഷം ട്വന്റി-20യിൽ ഇന്ത്യയും പാക്കിസ്ഥാനും മികച്ച പ്രകടനമാണ് നടത്തിവരുന്നത്. ജയം/തോൽവി അനുപാതത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാൻ, 2.3. ഇന്ത്യ മൂന്നാം സ്ഥാനത്തും, 2.045.
പവർഫുൾ ഇന്ത്യ
കെ.എൽ. രാഹുൽ- രോഹിത് ശർമ ഓപ്പണിംഗ് ബാറ്റിംഗ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ കരുത്ത്. ഷഹീൻ അഫ്രീദിയുടെ നേതൃത്വത്തിലുള്ള പാക് പേസ് ആക്രമണത്തെ ഇവർ നേരിടുന്നതനുസരിച്ചാവും ഇന്ത്യയുടെ സ്കോർബോർഡിന്റെ ചലനം.
മൂന്നാമനായി വിരാട് കോഹ്ലിയും പിന്നാലെ സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് എന്നിവരിൽ ആരെങ്കിലും എത്തും. ഹാർദിക് പാണ്ഡ്യ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുകയും ബൗൾ ചെയ്യാതിരിക്കുകയും ചെയ്താൽ ഇന്ത്യക്ക് ആറാം ബൗളർ ഇല്ലാത്ത സാഹചര്യം ഉടലെടുക്കും. ജസ്പ്രീത് ബുംറ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ തുടങ്ങിയവരുടെ മികവുമെല്ലാം ഇന്ത്യയുടെ വിജയ ഫോർമുലയിൽ സുപ്രധാനമാണ്.
പാക് 12
ഇന്നലത്തന്നെ ഇന്ത്യക്കെതിരായ പോരാട്ടത്തിനുള്ള 12 അംഗ ടീമിനെ പാക്കിസ്ഥാൻ പ്രഖ്യാപിച്ചു. ട്വന്റി-20 ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരനായ ബാബർ അസം നയിക്കുന്ന ടീമിലെ അപകടകാരികളാണ് ഫഖാർ സമാനും പേസർ ഷഹീൻ അഫ്രീദിയുമെല്ലാം.
പാക് ടീം: ബാബർ, ആസിഫ് അലി, ഫഖാർ, റിസ്വാൻ, ഇമാദ് വാസിം, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാൻ, ഷൊയ്ബ് മാലിക്ക്, ഹാരിസ് റൗഫ്, ഹസൻ അലി, ഷഹീൻ അഫ്രീദി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.