മുംബൈ: മായങ്ക് അഗർവാളിന്റെ സെഞ്ചുറി മികവിൽ ആദ്യ ദിനം ഇന്ത്യക്ക് ആശ്വാസം. ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 221 റണ്‍സെന്ന നിലയിലാണ്. നാലാം ടെസ്റ്റ് സെഞ്ചുറി നേടിയ ഓപ്പണർ മായങ്ക് അഗർവാൾ ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുംതൂണായി.
നാലു വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ അപകടം വിതച്ച് സ്പിന്നർ അജാസ് പട്ടേലിനുള്ള മറുപടികൂടിയായിരുന്നു ഈ സെഞ്ചുറി. 246 പന്ത് നേരിട്ട മായങ്ക് നാലു സിക്സും 14 ഫോറുമടക്കം 120 റണ്‍സുമായി ക്രീസിലുണ്ട്. വൃദ്ധിമാൻ സാഹയാണ് (25) മായങ്കിനൊപ്പം ക്രീസിൽ. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും 61 റണ്‍സ് ചേർത്തിട്ടുണ്ട്.
മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ശ്രേയസ് അയ്യർ ടീമിൽ തുടർന്നപ്പോൾ അജിങ്ക്യ രഹാനെ പുറത്തായി. ഇഷാന്ത് ശർമ, രവീന്ദ്ര ജഡേജ എന്നിവർക്കു പകരം മുഹമ്മദ് സിറാജ്, ജയന്ത് യാദവ് എന്നിവരെ ഇറക്കി. ന്യൂസിലൻഡിൽ നായകൻ കെയ്ൻ വില്യംസണു പകരം ഡാരിൽ മിച്ചൽ ടീമിലിടം നേടി. ടോം ലാഥമാണു ടീമിനെ നയിക്കുന്നത്.
മഴ കാരണം ഔട്ട്ഫീൽഡ് നനഞ്ഞതിനെത്തുടർന്ന് വൈകിയാണ് ആദ്യ ദിനത്തിലെ മത്സരം ആരംഭിച്ചത്. 70 ഓവറുകൾ മാത്രമാണ് ആദ്യ ദിനം ബൗൾ ചെയ്യാനായത്. വാങ്കെഡെയിൽ അഞ്ചു വർഷത്തിനു ശേഷം നടക്കുന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും മായങ്ക് അഗർവാളും ചേർന്ന് മികച്ച തുടക്കമാണു നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 80 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്.
71 പന്തുകളിൽ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 44 റണ്‍സെടുത്ത ഗില്ലിനെ പുറത്താക്കി പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 30-ാം ഓവറിൽ പട്ടേൽ ഇന്ത്യക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. ഓവറിലെ രണ്ടാം പന്തിൽ ചേതേശ്വർ പൂജാരയെ (0) ബൗൾഡാക്കിയ താരം അവസാന പന്തിൽ നായകൻ വിരാട് കോഹ്ലിയെ വിക്കറ്റിനു മുന്നിൽ കുരുക്കി. റിപ്ലേകളിൽ ഔട്ടല്ലെന്നു വ്യക്തമായിട്ടും തേർഡ് അന്പയർ ഒൗട്ട് വിധിക്കുകയായിരുന്നു. ഒരു വിക്കറ്റിന് 80 എന്ന നിലയിൽ നിന്ന് മൂന്നു വിക്കറ്റിന് 80 എന്ന നിലയിലേക്ക് ഇന്ത്യ പതിച്ചു.
മായങ്കിനൊപ്പം ചേർന്ന ശ്രേയസ് അയ്യർ നാലാം വിക്കറ്റിൽ 80 റണ്‍സ് കൂട്ടിച്ചേർത്തു. 41 പന്തിൽ നിന്ന് 18 റണ്‍സെടുത്ത അയ്യരെ മടക്കി അജാസ്തന്നെ ഈ കൂട്ടുകെട്ടും പൊളിച്ചു. നാലു വിക്കറ്റിന് 160 എന്ന നിലയിൽ ഇന്ത്യ തകർന്നു. ഒരുവശത്ത് നിലയുറപ്പിച്ച അഗർവാളിനൊപ്പം സാഹ ചേർന്നതോടെ ഇന്ത്യക്ക് ആശ്വാസമായി. 59-ാം ഓവറിന്റെ ആദ്യ പന്തിൽ മിച്ചലിനെതിരേ ഫോർ നേടി അഗർവാൾ സെഞ്ചുറി തികച്ചു.
സ്കോർബോർഡ്ഇ ന്ത്യ ഒന്നാം ഇന്നിംഗ്സ്
മായങ്ക് അഗർവാൾ നോട്ടൗട്ട് 120, ഗിൽ സി ടെയ്ലർ ബി പട്ടേൽ 44, പൂജാര ബി പട്ടേൽ 0, കോഹ് ലി എൽബിഡബ്ല്യു ബി പട്ടേൽ 0, ശ്രേയസ് അയ്യർ സി ബ്ലെൻഡൽ ബി പട്ടേൽ 18, സാഹ നോട്ടൗട്ട് 25, എക്സ്ട്രാസ് 14, ആകെ 70 ഓവറിൽ 221/4.
ബൗളിംഗ്
സൗത്തി 15-5-29-0, ജമിസണ്‍ 9-2-30-0, പട്ടേൽ 29-10-073-4, സോമർവിൽ 8-0-46-0, രചിൻ രവീന്ദ്ര 4-0-20-0, ഡെറിൽ മിച്ചൽ 5-3-9-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.